• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ചന്ദ്രികയുടെ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ മാത്രമാണ് മുഈന്‍ അലിയെ ചുമതലപ്പെടുത്തിയത്'. പി.എം. എ സലാം

'ചന്ദ്രികയുടെ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ മാത്രമാണ് മുഈന്‍ അലിയെ ചുമതലപ്പെടുത്തിയത്'. പി.എം. എ സലാം

ചന്ദ്രികയുടെ സാമ്പത്തിക പ്രതിസന്ധി തീര്‍ക്കാന്‍ ഒരു മാസത്തേക്ക് നിയോഗിച്ച മുഈന്‍ അലി തങ്ങള്‍ അനാവശ്യ കാര്യങ്ങളില്‍ ഇടപെട്ടെന്ന് പി എം എ സലാം

  • Share this:
    ചന്ദ്രികയുടെ സാമ്പത്തിക പ്രതിസന്ധി തീര്‍ക്കാന്‍ ഒരു മാസത്തേക്ക് നിയോഗിച്ച മുഈന്‍ അലി തങ്ങള്‍ അനാവശ്യ കാര്യങ്ങളില്‍ ഇടപെട്ടെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം. ഉന്നതാധികാര സമിതി യോഗത്തിന് ശേഷവും മുസ്ലിം ലീഗില്‍ ചേരിപ്പോര് തുടരുന്നുവെന്നതിന്റെ തെളിവായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. കുഞ്ഞാലിക്കുട്ടിയെ പൂര്‍ണമായി പിന്തുണച്ചും മുഈന്‍ അലിയെ വിമര്‍ശിച്ചുമായിരുന്നു സലാമിന്റെ വാര്‍ത്താ സമ്മേളനം.

    ചന്ദ്രികയുടെ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ മാത്രമാണ് അദ്ദേഹത്തെ ചുമതലപ്പെടുത്തിയതെന്നും അത്തരത്തിലൊരാള്‍ മറ്റ് കാര്യങ്ങളില്‍ പാര്‍ട്ടിയോട് ചോദിക്കാതെ ഇടപെടേണ്ട ആവശ്യമുണ്ടായിരുന്നില്ലെന്നും പി.എം.എ സലാം പറഞ്ഞു.

    ഒരു മാസമായിരുന്നു ചന്ദ്രികയിലെ സാമ്പത്തിക പ്രതിസന്ധി തീര്‍ക്കാന്‍ മുഈന്‍ അലി തങ്ങള്‍ക്ക് അനുവദിച്ച സമയം. അതിനകം പ്രശ്‌നം തീര്‍ക്കാന്‍ മൊയീന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. ചന്ദ്രികയില്‍ നടന്നത് ഫണ്ട് തിരിമറിയല്ലെന്നും ഇപ്പോഴുള്ളത് സാമ്പത്തിക പ്രതിസന്ധി മാത്രമാണെന്നും പി.എം.എ സലാം പറഞ്ഞു. ഹൈദരലി ശിഹാബ് തങ്ങളുടെ ആരോഗ്യനില വഷളാവാന്‍ കാരണം ചന്ദ്രികയിലെ പ്രശ്‌നങ്ങളെന്ന മൊയീന്‍ അലിയുടെ വാദം കളവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
    പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ രൂപീകരിച്ച പത്തംഗ സമിതി വരുന്ന പതിനാലിന് ചേരും.

    കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്തനെന്ന് മുഈന്‍ അലി വിശേഷിപ്പിച്ച ചന്ദ്രിക ഫിനാന്‍സ് ഡയറക്ടര്‍ സമീറല്ല ചന്ദ്രികയിലെ പ്രതിസന്ധിക്ക് കാരണമെന്ന് സലാം പറഞ്ഞു. ചന്ദ്രികയ്ക്ക് വേണ്ടി പിരിച്ച പണമൊക്കെ ചന്ദ്രികയില്‍ തന്നെ എത്തിയിട്ടുണ്ടെന്നും സമീര്‍ ഡയറക്ടറായ ചന്ദ്രിക കമ്മ്യൂണിക്കേഷനുമായി ലീഗിന് ബന്ധമില്ല, ലീഗ് ഫണ്ട് വിനിയോഗം തീരുമാനിക്കുന്നത് ഉന്നതാധികാര സമിതിയാണെന്നും സലാം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

    ചന്ദ്രികയിലെ പണം അപഹരിച്ചെന്ന ജീവനക്കാരുടെ പരാതി കുഞ്ഞാലിക്കുട്ടിക്കെതിരല്ല. അദ്ദേഹമോ മുസ്ലിം ലീഗോ ചന്ദ്രികയുടെ പണം അപഹരിച്ചില്ല. ചന്ദ്രിക ഫിനാന്‍സ് ഡയറക്ടര്‍ സമീറിനെ മാറ്റാന്‍ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ചന്ദ്രിക ജീവനക്കാര്‍ ലീഗ് നേതൃത്വത്തിനയച്ച കത്ത് ശമ്പളം കിട്ടാത്തവരുടെ പ്രതികരണമായി കണ്ടാല്‍ മതിയെന്നും സലാം പറഞ്ഞു.

    കുഞ്ഞാലിക്കുട്ടിക്കെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ച മുഈന്‍ അലിക്കെതിരേ കൂടുതല്‍ നടപടി പാണക്കാട് കുടുംബവുമായി ആലോചിച്ച ശേഷം തീരുമാനിക്കും. കുഞ്ഞാലിക്കുട്ടിക്കെതിരെ മുഈന്‍ അലി തങ്ങള്‍ നടത്തിയ പരാമര്‍ശം തെറ്റാണെന്ന് പാണക്കാട് കുടുംബത്തിലെ മുഴുവന്‍ അംഗങ്ങളും കഴിഞ്ഞ ദിവസത്തെ യോഗത്തില്‍ പറഞ്ഞു.

    മുഈന്‍ അലിയുടെ നടപടി പാണക്കാട് കുടുംബത്തിന്റെ പാരമ്പര്യത്തിന് എതിരാണെന്നും എന്ത് നടപടി വേണമെങ്കിലും സ്വീകരിക്കാമെന്നും കുടുംബം നിലപാടെടുത്തു. പക്ഷേ എന്ത് നടപടി വേണമെന്നത് ഹൈദരലി ശിഹാബ് തങ്ങളുടെ തീരുമാനത്തിന് വിട്ടിരിക്കുകയാണ്.ഇപ്പോള്‍ ലീഗുമായി ബന്ധപ്പെട്ടുണ്ടായിരിക്കുന്ന വിവാദത്തിന് പിന്നില്‍ സി.പി.എമ്മും കെ. ടി.ജലീലും ആണെന്നും പി.എം.എ സലാം കുറ്റപ്പെടുത്തി. എന്നാല്‍ ഏല്‍പിച്ച മറ്റെല്ലാ ജോലികളിലും എന്ന പോലെ ഇതിലും ജലീല്‍ പരാജയപ്പെട്ടെന്നും സലാം പറഞ്ഞു.
    Published by:Karthika M
    First published: