തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് വധശ്രമക്കേസിലെ മുഖ്യപ്രതികൾ അറസ്റ്റിൽ. കോളേജിലെ എസ്.എഫ്.ഐ ഭാരവാഹികൾ കൂടിയായ ശിവരഞ്ജിത്തും നസീമുമാണ് പിടിയിലായത്. കന്‍റോൺമെന്‍റ് എസ്.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇവരെ പിടികൂടിയത്. കേശവദാസപുരം ജംങ്ഷന് സമീപത്തുനിന്നാണ് പ്രതികളെ പിടികൂടിയത്. നസീമിന്‍റെ ബന്ധുവീട്ടിലേക്ക് പോകുന്നവഴിയാണ് ഇവർ അറസ്റ്റിലായത്. പ്രതികളെ കണ്ടെത്താൻ പൊലീസ് പരിശോധന ഊർജിതമാക്കിയിരുന്നു. പി.എം.ജിയിലെ സ്റ്റുഡന്‍റ്സ് സെന്‍ററിലും പൊലീസ് റെയ്ഡ് നടത്തിയിരുന്നു.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയോടെയാണ് അഖിൽ എന്ന വിദ്യാർത്ഥിയെ ശിവരഞ്ജിത്തും നസീമും ഉൾപ്പടെയുള്ള സംഘം കുത്തിപരിക്കേൽപ്പിച്ചത്. നെഞ്ചിന് താഴെ കുത്തേറ്റ അഖിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
സംഭവം നടന്ന് മൂന്നു ദിവസമായിട്ടും പ്രതികളെ കണ്ടെത്താത്തത് പൊലീസിന് നാണക്കേടായിരുന്നു. ഇന്ന് ഉച്ചയോടെ എട്ട് പ്രതികൾക്കായി പൊലീസ് ലുക്കൌട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. അതിന് പിന്നാലെ നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
അതിനിടെ മുഖ്യപ്രതി ശിവരഞ്ജിത്തിന്‍റെ വീട്ടിൽ നടത്തിയ റെയ്ഡിൽ സർവ്വകലാശാല ഉത്തരക്കടലാസുകൾ കണ്ടെത്തിയിരുന്നു. കൂടാതെ ഫിസിക്കൽ എജ്യുക്കേഷൻ ഡയറക്ടറുടെ സീലും പിടിച്ചെടുത്തിരുന്നു. ഇതേക്കുറിച്ച് വിശദ അന്വേഷണം നടത്താൻ ഒരുങ്ങുകയാണ് പൊലീസ്.
ശിവരഞ്ജിത്തിന്റെ വീട്ടിലെത്തിയ മാധ്യമപ്രവർത്തകരെ ബന്ധുക്കൾ ആക്രമിക്കാൻ ശ്രമിച്ചു. കമ്പിവടിയുമായാണ് ബന്ധുക്കൾ മാധ്യമപ്രവർത്തകർക്കുനേരെ പാഞ്ഞടുത്തത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.