തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ വധ ശ്രമക്കേസിൽ മുഖ്യപ്രതികൾ പിടിയിൽ. അഖിലിനെ കുത്തിയ ശിവരഞ്ജിത്തും നസീമുമാണ് ബന്ധുവീട്ടിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ പിടിയിലായത്. കേസിൽ പതിനഞ്ച് പ്രതികൾ ഉൾപ്പെട്ടതായും മുഴുവൻ പേർക്ക് എതിരെ വധശ്രമത്തിന് കേസ് എടുക്കുമെന്നും പൊലീസ് പറഞ്ഞു. കോളേജ് ഹോസ്റ്റലിലും സ്റ്റുഡന്റ്സ് സെന്ററിലും പ്രതികൾക്കായി പൊലീസ് റെയ്ഡ് നടത്തിയിരുന്നു.
സംഘർഷമുണ്ടായി മൂന്ന് ദിവസമായിട്ടും മുഖ്യപ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പൊലീസിനെതിരെ വൻ വിമർശനമുയർന്നിരുന്നു. എട്ട് പേർക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് മുഖ്യപ്രതികൾ പൊലീസ് പിടിയിലാകുന്നത്. അഖിലിനെ കുത്തിവീഴ്ത്തിയ കേസിലെ ഒന്നും രണ്ടും പ്രതികളായ ശിവരഞ്ജിത്തിനേയും നസീമിനേയും തിരുവനന്തപുരം കേശവദാസപുരത്തിനടുത്ത് വച്ചാണ് പൊലീസ് പിടികൂടിയത്. നസീമിന്റെ ബന്ധുവീട്ടിലേക്ക് മാറാൻ ശ്രമിക്കുന്നതിനിടെയാണ് ഇവരുവരും പിടിയിലാകുന്നത്. എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്‍റായിരുന്നു ശിവരഞ്ജിത്ത്. യൂണിറ്റ് സെക്രട്ടറിയായിരുന്ന നസീം നഗരത്തിൽ പൊലീസുകാരെ മർദ്ദിച്ച കേസിലും പ്രതിയാണ്. പ്രതികളായ എട്ട് പേർക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതോടെ ലുക്കൗട്ട് നോട്ടീസിൽ പേരുള്ള അഞ്ചു പേരടക്കം കേസിൽ പിടിയിലായവരുടെ എണ്ണം ആറായി.
വധശ്രമക്കേസിലെ പ്രതികളുടെ പട്ടിക പൊലീസ് നീട്ടി. പതിനഞ്ച് പ്രതികൾ കേസിൽ ഉൾപ്പെട്ടതായി പോലീസ് പറയുന്നു. ഇവർക്കെതിരെ വധശ്രമത്തിന് കേസെടുക്കും. പ്രതികളെ മുഴുവൻ തിരിച്ചറിഞ്ഞു. സ്ഥിരീകരണത്തിനായി കേളേജ് പ്രിൻസിപ്പലിന് ഇന്ന് കത്ത് നൽകാനാണ് തീരുമാനം. പ്രതികൾക്കായി യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിലും സ്റ്റുഡന്റ്സ് സെന്റിറിലും പൊലീസ് റെയ്ഡ് നടത്തിയിരുന്നു. പ്രതികളെ പിടികൂടാനാകാത്തതിൽ പൊലീസിനെതിരെ വൻ വിമർശനമുയർന്നിരുന്നു. മന്ത്രിമാരടക്കം മുതിർന്ന സിപിഎം നേതാക്കൾ പോലും ആക്രമണത്തെ ശക്തമായി അപലപിച്ച് രംഗത്ത് വന്നതിന് പിന്നാലെയാണ് മുഖ്യപ്രതികളടക്കം പിടിയിലാകുന്നത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.