കൊച്ചി: ഷോപ്പിംഗ് മാളില്‍ ഷോപ്പിംഗിനിടെ യുവനടിയെ അപമാനിക്കാൻ ശ്രമിച്ച സംഭവത്തില്‍ യുവാക്കളെ തിരിച്ചറിയാനുള്ള ശ്രമം പരാജയപ്പെട്ടു. മാളില്‍ നിന്നും പോലീസ് ശേഖരിച്ച സി.സി.ടി.വി. ദൃശ്യങ്ങളില്‍ നടിയുടെ സമീപത്ത് യുവാക്കളുടെ സാന്നിദ്ധ്യം പ്രകടമാണെങ്കിലും മുഖം തിരിച്ചറിയാന്‍ കഴിയാത്തത് പോലീസിന് തിരിച്ചടിയായി. ഇരുവരും മാസ്ക് ധരിച്ചതിനാല്‍ മുഖം വ്യക്തവുമല്ല.
കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് മാളിനുള്ളിലേക്ക് പ്രവേശിയ്ക്കുമ്പോള്‍ പേരും ഫോണ്‍ നമ്പരും രേഖപ്പെടുത്തേണ്ടതുണ്ട്. എന്നാല്‍ യുവാക്കള്‍ പ്രവേശിയ്ക്കുന്ന സമയത്ത് തിരക്കേറെയുണ്ടായിരുന്നതിനാല് പേരും നമ്പറും രേഖപ്പെടുത്തിയിട്ടില്ല. പ്രവേശന കവാടത്തില്‍ പതിഞ്ഞ യുവാക്കളുടെ ദൃശ്യങ്ങളിലും വ്യക്തതയില്ലെന്ന് പോലീസ് അറിയിച്ചു.
വ്യാഴാഴ്ച വൈകിട്ടാണ് ഷോപ്പിംഗിനിടെ നടിയ്ക്ക് ദുരനുഭവമുണ്ടായത്. തിരക്കിനിടയിലൂടെ വന്ന യുവാക്കള്‍ നടിയുടെ ശരീരഭാഗത്ത് സ്പര്‍ശിച്ചു. അറിയാതെ പറ്റിയതാകുമെന്ന് കരുതിയെങ്കിലും സഹോദരി എല്ലാം വ്യക്തമായി കണ്ടിരുന്നു. സഹോദരി അരികിലെത്തി കുഴപ്പമൊന്നുമില്ലല്ലോ എന്ന് ചോദിച്ചതായും ഊഹിയ്ക്കാന്‍ പോലും കഴിയാത്ത കാര്യം നടന്നതിന്റെ ഞെട്ടലിലാണ് താനെന്നും നടി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
പണം അടയ്ക്കാന്‍ കൗണ്ടറില്‍ നില്ക്കുമ്പോള് അരികിലെത്തി സംസാരിയ്ക്കാനും യുവാക്കള്‍ ശ്രമിച്ചു. ഏതൊക്കെ സിനിമകളില്‍ അഭിനയിച്ചു എന്നടക്കം ചോദിച്ചു. എന്നാല്‍ താനവരെ അവഗണിച്ചു. അവരോട് പ്രതികരിയ്ക്കാന്‍ കഴിയാതെ വന്നതില്‍ ദുഃഖമുണ്ടെന്നും മുഖത്തടിയ്ക്കാന്‍ തനിയ്ക്ക് ഇല്ലാതെ പോയ ധൈര്യം മ്റ്റു സ്ത്രീകള്‍ക്ക് ഉണ്ടവട്ടെയന്നും പോസ്റ്റിൽ കുറിച്ചു.
സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കാനില്ലെന്ന നിലപാടിലാണ് നടിയും കുടുംബവും. നടിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ സ്വമേധയാ കേസെടുത്താണ് പോലീസ് അന്വേഷണം നടത്തുന്നത്, വനിതാ കമ്മീഷനും കേസെടുത്തിരുന്നു. മാളിലെത്തി സി.സി.ടി.വി. ദൃശ്യങ്ങള്‍ ശേഖരിച്ച പോലീസ് നടിയുടെ അമ്മയുടെ മൊഴിയെടുത്തു. ഷൂട്ടിംഗ് തിരക്കായതിനാല്‍ 22 നു ശേഷം നടിയുടെ മൊഴിയെടുക്കുമെന്ന് പോലീസ് അറിയിച്ചു.
വനിതാ കമ്മീഷനും സംഭവത്തില്‍ കേസെടുത്തിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.