ആറന്മുള: പള്ളിയോടത്തില്‍ കയറി ഫോട്ടോഷൂട്ട് നടത്തിയ യുവതിയ്‌ക്കെതിരെ കേസ്. ചാലക്കുടി സ്വദേശിനി നിമിഷ ബിജോയ്‌ക്കെതിരെ പള്ളിയോടം ഭാരവാഹികള്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തത്. തിരവല്ല പൊലീസ് ആണ് കേസെടുത്തത്. നിമിഷയ്‌ക്കെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു.
വ്രതശുദ്ധിയോടുകൂടി മാത്രമാണ് പള്ളിയോടത്തില്‍ കയറുന്നത്. സ്ത്രീകള്‍ പള്ളിയോടങ്ങളില്‍ കയറാന്‍ പാടില്ലെന്നുണ്ട്. കൂടാതെ പാദരക്ഷകള്‍ ഉപയോഗിക്കാറുമില്ല. എന്നാല്‍ ഫോട്ടോഷൂട്ട് നടത്തിയ നിമിഷ ഷൂസിട്ടാണ് പള്ളിയോടത്തില്‍ കയറിയത്.
പള്ളിയോടങ്ങള്‍ സൂക്ഷിക്കുന്നത് നദീതീരത്തോട് ചേര്‍ന്ന് പള്ളിയോടപ്പുരകളിലാണ് ഇവിടെപോലും പാദരക്ഷകള്‍ ആരും ഉപയോഗിക്കാറില്ല. കൂടാതെ ഓരോ പള്ളിയോടങ്ങളും അതാത് പള്ളിയോടക്കാരുടെ ഉടമസ്ഥതയിലാണ് ഉള്ളത്. ഇവരുടെ അനുമതിയില്ലാതെ പള്ളിയോടങ്ങളിലോ പുരയിലോ കയറാന്‍ പാടില്ലെന്നാണ് രീതി.
ആറന്മുള വള്ളസദ്യ, ഉതൃട്ടാതി ജലമേള, തിരുവോണത്തോണിക്ക് അകമ്പടി സേവിക്കല്‍ എന്നീ ആചാരപരമായ കാര്യങ്ങള്‍ക്ക് മാത്രമാണ് പള്ളിയോടങ്ങള്‍ നീറ്റിലിറക്കുന്നത്.
ആചാരപരമായ ചടങ്ങുകള്‍ക്കു ശേഷമാണ് പള്ളിയോടങ്ങള്‍ മാലിപ്പുരകളില്‍ സൂക്ഷിക്കുന്നത്. ഭക്തര്‍ പവിത്രതയോടെ കാണുന്ന പള്ളിയോടത്തില്‍ സീരിയല്‍ താരം ഷൂസണിഞ്ഞ് കയറിയത് പള്ളിയോട കരകളില്‍ വന്‍ പ്രതിഷേധത്തിന് ഇടയാക്കിയത്. ഈചിത്രം നവ മാധ്യമങ്ങളില്‍ വൈറലായതോടെയാണ് പ്രതിഷേധം വ്യാപകമായത്.
സംഭവത്തില്‍ കരക്കാര്‍ക്കും വിശ്വാസികള്‍ക്കുമുണ്ടായ പ്രയാസത്തില്‍ ക്ഷമ ചോദിക്കുന്നതായും നിമിഷ പറഞ്ഞിരുന്നു. തെറ്റ് മനസിലായതിനെ തുടര്‍ന്ന് നവ മാധ്യമങ്ങളിൽ നിന്ന് പള്ളിയോടത്തില്‍ നില്‍ക്കുന്ന ഫോട്ടോ ഇവര്‍ ഒഴിവാക്കി.
വീഡിയോ കോള്‍ ഹണിട്രാപ് തട്ടിപ്പ്; ജാഗ്രത വേണം; മുന്നറിയിപ്പുമായി കേരള പൊലീസ്
വീഡിയോ കോള്‍ ഹണിട്രാപ്പ് തട്ടിപ്പില്‍ ജാഗ്രത വേണമെന്ന് കേരള പൊലീസ്. ഹണിട്രാപ്പില്‍ പെട്ടാല്‍ യാതൊരു കാരണവശാലും തട്ടിപ്പുകാര്‍ക്ക് പണം കൈമാറരുതെന്നും ഉടന്‍ പൊലീസില്‍ പരാതി നല്‍കണമെന്നുമാണ് നിര്‍ദേശം. അതേസമയം പോലീസ് ഉദ്യോഗസ്ഥരെ ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടുന്ന യുവതിയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു.
ഹൈടെക് സെല്ലിന്റെ സഹായത്തോടെയാണ് അന്വേഷണം. എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ സൈബര്‍ ഡോമും ഹൈടെക് സെല്ലും സംയുക്തമായാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. സംസ്ഥാനത്ത് നിരവധി പൊലീസ് ഉദ്യോഗസ്ഥരാണ് ഹണിട്രാപ്പ് സുന്ദരിയുടെ വലയില്‍ അകപ്പെട്ടത്. ഇവരില്‍ മിക്കവര്‍ക്കും ലക്ഷങ്ങള്‍ നഷ്ടമാകുകയും ചെയ്തു. ആലപ്പുഴ ജില്ലയിലെ ഒരു എസ്.ഐയ്ക്ക് ആറു ലക്ഷം രൂപയാണ് തട്ടിപ്പില്‍ നഷ്ടമായത്
പരിചയപ്പെടുന്ന പൊലീസുകാരുമായി ലൈംഗികബന്ധം പുലര്‍ത്താന്‍ യുവതി തന്നെ മുന്‍കൈ എടുക്കുകയും, പിന്നീട് ഗര്‍ഭിണിയാണെന്ന് അറിയിച്ച് പണം ആവശ്യപ്പെടുകയും ചെയ്യും. ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തിയോ, പൊലീസുകാരുടെ താമസസ്ഥലത്ത് എത്തിയോ ഹോട്ടലില്‍ വെച്ചോ ആണ് യുവതി ശാരീരികബന്ധം പുലര്‍ത്തുന്നത്. ഈ ബന്ധം തുടരുകയും, പെട്ടെന്ന് ഒരു ദിവസം ഗര്‍ഭിണിയാണെന്ന വിവരം അറിയിക്കുകയും ഗര്‍ഭച്ഛിദ്രത്തിന് പണം ആവശ്യപ്പെടുകയും ചെയ്യുന്നു.
അതിനു ശേഷം കൂടുതല്‍ പണം ആവശ്യപ്പെടുകയും ചെയ്യും. പ്രശ്നം ഒതുക്കി തീര്‍ക്കുന്നതിനായി ലക്ഷ കണക്കിന് രൂപയാണ് യുവതി ആവശ്യപ്പെടുന്നത്. ഇതോടെയാണ് കുരുക്കില്‍ അകപ്പെടുന്ന പൊലീസുകാര്‍ വന്‍ തുക നല്‍കാന്‍ തയ്യാറാകുന്നത്.
പുതിയ ബാച്ചിലെ ചില എസ് ഐമാരാണ് ഏറ്റവും പുതിയതായി ഹണി ട്രാപ്പ് കുടുക്കില്‍ ഉള്‍പ്പെട്ടിരിക്കുന്നതെന്ന വിവരം ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിരുന്നു. പല ഉദ്യോഗസ്ഥര്‍ക്കും ലക്ഷണങ്ങളും പതിനായിരങ്ങളും നഷ്ടമായി. എന്നാല്‍ കുടുംബജീവിതം തകരുമെന്ന ഭയം കാരണം ആരും പരാതിപ്പെട്ടാന്‍ തയ്യാറായില്ല. സമൂഹമാധ്യമങ്ങള്‍ വഴി പൊലീസുകാരുമായി ചങ്ങാത്തം സ്ഥാപിക്കുകയും തട്ടിപ്പിന് ഇരയാക്കുകയും ചെയ്യുന്നതാണ് ഈ ഹണിട്രാപ്പ് രീതി. പരിചയപ്പെടുന്ന പൊലീസുകാര്‍ വഴി കൂടുതല്‍ പൊലീസുകാരിലേക്ക് ബന്ധം സ്ഥാപിക്കുകയാണ് യുവതി ചെയ്തിരുന്നത്.