കണ്ണൂര്‍: വധഭീഷണിയുണ്ടെന്ന മുസ്ലിം ലീഗ് നേതാവ് കെ.എം ഷാജി എം.എല്‍.എയുടെ പരാതിയില്‍ വളപട്ടണം പൊലിസ് കേസെടുത്തു. 120 ബി പ്രകാരം ക്രിമിനല്‍ ഗൂഡാലോചന നടത്തിയെന്നാണ് കേസ്. പാപ്പിനിശ്ശേരി സ്വദേശി തേജസ് ആണെന്ന് പറഞ്ഞായിരുന്നു വധഭീഷണി. ഇങ്ങനെയൊരാളെ തിരിച്ചറിഞ്ഞില്ലെന്നും അന്വേഷണം തുടങ്ങിയതായും പൊലിസ് അറിയിച്ചു.
തന്നെ വധിക്കാന്‍ കണ്ണൂര്‍ പാപ്പിനിശ്ശേരിയിലെ സിപിഎം പ്രദേശിക നേതാവ് മുംബൈയിലെ കൊലയാളി സംഘത്തിന് ക്വട്ടേഷന്‍ നല്‍കിയതായും അഴീക്കോട് എംഎല്‍എ കെഎം ഷാജി ആരോപിച്ചിരുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് പരാതിയും നല്‍കിയിരുന്നു. ഇതേ തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.
Also Read തന്നെ വധിക്കാന്‍ കണ്ണൂരിലെ CPM നേതാവ് ക്വട്ടേഷന്‍ നല്‍കിയെന്ന് കെ.എം ഷാജി MLA; ഓഡിയോ സന്ദേശം പുറത്ത്
പാപ്പിനിശ്ശേരിയിലെ നേതാവും ക്വട്ടേഷന്‍ സംഘങ്ങള്‍ സംസാരിക്കുന്ന ഹിന്ദിയിലുള്ള സംഭാഷണം കെ എം ഷാജി എംഎല്‍എ പുറത്തുവിട്ടിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉപനേതാവ് എം കെ മുനീര്‍ എന്നിവരെ നേരില്‍ക്കണ്ടും വിഷയം അറിയിച്ചിരുന്നു. സംഭവത്തിന് പിന്നില്‍ സിപിഎം ആണോയെന്ന് ഇപ്പോള്‍ പറയാനാകില്ലന്ന് ഷാജി പറയുന്നു. 25 ലക്ഷത്തിനാണ് ക്വട്ടേഷന്‍ നല്‍കിയത്. ഇതില്‍ പത്ത് ലക്ഷം ആദ്യംകൊടുക്കാമെന്ന് ശബ്ദസന്ദേശത്തിലുണ്ടെന്ന് ഷാജി പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Death threat massages, Km shaji mla, Muslim league leader, കെ.എം ഷാജി