തിരുവനന്തപുരം: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത് 65 പോലീസ് ഉദ്യോഗസ്ഥരെന്ന് കണക്കുകൾ. ഈ വർഷം 11 പേർ ആത്മഹത്യ ചെയ്തു. അമിത ജോലിഭാരവും മാനസിക സമ്മർദ്ദവുമാണ് പോലീസ് ഉദ്യോഗസ്ഥരെ ആത്മഹത്യയിലേക്ക് നയിക്കുന്നതെന്നാണ് ഉയരുന്ന ആക്ഷേപം.
സംസ്ഥാനത്ത് നിലവിലുള്ളത് 18 ലക്ഷം കേസുകളാണ്. ഇത് അന്വേഷിക്കാൻ അധികാരമുള്ളത് 15000 പോലീസ് ഉദ്യോഗസ്ഥർ മാത്രം. ഇവർ 24 മണിക്കൂർ അന്വേഷിച്ചാലും 25 ശതമാനം പോലും കേസുകൾ തീർപ്പാകില്ല. ഇതിന് പിന്നാലെയാണ് വി.ഐ.പി സുരക്ഷ അടക്കം നിരവധി ജോലികൾ.
ഈ സമ്മർദ്ദം താങ്ങാനാവാതെ കഴിഞ്ഞ അഞ്ചു വർഷം ആത്മഹത്യ ചെയ്ത പോലീസ് ഉദ്യോഗസ്ഥരുടെ എണ്ണം ഇങ്ങനെ...
2014- ഒമ്പത്
2015- അഞ്ച്
2016- 13
2017- 14
2018- 13.
2019 ഇതുവരെ- 11
ഏതാനും മാസം മുൻപ് കൊച്ചിയിൽ ഒരു സർക്കിൾ ഇൻസ്പെക്ടർ സമ്മർദ്ദം സഹിക്കവയ്യാതെ നാടുവിടുകയും ചെയ്തു.
കൊച്ചിയിൽ എഎസ്ഐ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം തുടരുകയാണ്. കഴിഞ്ഞ ദിവസം പത്തനംതിട്ട റാന്നിയിൽ പോലീസ് ഉദ്യോഗസ്ഥ ഹണി രാജ് തൂങ്ങിമരിച്ചിരുന്നു.
എട്ടു മണിക്കൂർ ഷിഫ്റ്റ് കർശനമാക്കുക, 500 ആളുകൾക്ക് ഒരു പോലീസ് എന്ന അനുപാതത്തിൽ നിയമനം നടത്തുക തുടങ്ങിയ നിർദ്ദേശങ്ങൾ ഇനിയും പാലിക്കപ്പെട്ടിട്ടില്ല. ശാസ്ത്രീയ അന്വേഷണ സംവിധാനങ്ങൾ എല്ലാ ജില്ലകളിലും നടപ്പാക്കുക എന്ന ആവശ്യവും പ്രശ്നപരിഹാര നിർദ്ദേശങ്ങളിൽ ഉൾപ്പെടുന്നുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kerala police, Police officers, Suicide case, പൊലീസുകാരുടെ ആത്മഹത്യ