തിരുവനന്തപുരം: ഗുണ്ടകളെ നേരിടാന്‍ പൊലീസ് പ്രത്യേക സ്ക്വാഡുകൾ (Police Squads) രൂപീകരിക്കും. എല്ലാ ജില്ലയിലും രണ്ടു വീതം സ്ക്വാഡുകളുണ്ടാകും. എഡിജിപി മനോജ് ഏബ്രഹാം (ADGP Manoj Abraham) നോഡൽ ഓഫീസറാകും. അതിഥിത്തൊഴിലാളികളിലെ ലഹരി ഉപയോഗം നിരീക്ഷിക്കുന്നതും ലഹരി മാഫിയയെ അമർച്ച ചെയ്യലുമാണ് സ്ക്വാഡിന്റെ ചുമതല. സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് വിളിച്ചുചേർത്ത യോഗത്തിലാണ് തീരുമാനം.
ഇതര സംസ്ഥാന തൊഴിലാളികളുടെ സാമൂഹിക മാധ്യമ ഇടപെടലുകൾ നിരീക്ഷിക്കാനും തീരുമാനമായിട്ടുണ്ട്. തൊഴിലാളി ക്യാമ്പുകളിൽ സ്ഥിരം നിരീക്ഷണം ഏർപ്പെടുത്തും. മദ്യപാനവും മയക്ക് മരുന്ന് ഉപയോഗവും കുറയ്ക്കാൻ ബോധവത്ക്കരണവും സംഘടിപ്പിക്കും. തൊഴിലാളികൾക്ക് ലഹരി വസ്തുക്കളെത്തിക്കുന്നവരെ കണ്ടെത്താൻ പ്രത്യേക നിരീക്ഷണം നടത്താനും നിർദ്ദേശമുണ്ട്. ഓരോ എസ്എച്ച്ഒമാരും ഡിവൈഎസ്പിമാരും അവരുടെ കീഴിലുള്ള പ്രദേശത്തെ ക്യാമ്പുകളിൽ പ്രത്യകം നിരീക്ഷണം നടത്തണമെന്നും നിർദ്ദേശമുണ്ട്.
മുൻപ് എല്ലാ ജില്ലകളിലും ഗുണ്ടാവിരുദ്ധ സ്ക്വാഡുകള്‍ പ്രവർത്തിച്ചിരുന്നു. എന്നാൽ പിന്നീട് വ്യാപകമായ പരാതികള്‍ ഉയർന്ന സാഹചര്യത്തിൽ ജില്ലാ പൊലീസ് മേധാവികള്‍ സ്ക്വാഡുകള്‍ പിരിച്ചുവിട്ടു. വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി മരണത്തോടെ ഷാഡോ സംഘങ്ങളും ഏറെകുറെ നിർജ്ജീവമായി. ഇതിനുശേഷം തലപൊക്കിയ ഗുണ്ടകളെ അമർച്ച ചെയ്യാൻ സംഘടിതമായ പൊലീസ് സംഘമില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഒരു എഡിജിപിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ രൂപീകരിക്കണമെന്ന് സർക്കാരിന് ഡിജിപി ശുപാർശ നൽകിയത്. പുതിയ സംഘത്തിൽ മൂന്നാം മുറയും അഴിമതിയും ഒഴിവാക്കാനാണ് ഒരു ഉന്നത ഉദ്യോഗസ്ഥന് തന്നെ ഏകോപന ചുമതല നൽകിയത്.
രാജ്യത്ത് ലഹരിമരുന്ന് ഉപയോഗം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങളില്‍ കര്‍മസമിതി രൂപീകരിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സംസ്ഥാനങ്ങൾക്ക് നിര്‍ദേശം നൽകിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.