കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാനെത്തിയവരെ പൊലീസ് തടഞ്ഞെന്ന പരാതിയുമായി ബിജെപി നേതാക്കൾ. പൊലീസ് ആസൂത്രിതമായാണ് പ്രവർത്തകരെ തടഞ്ഞതെന്ന് ബിജെപി നേതാവ് പി കെ കൃഷ്ണദാസ് ആരോപിച്ചു. അതേസമയം അനുവദിച്ച സമയം കഴിഞ്ഞെത്തിയവരെയാണ് തടഞ്ഞതെന്ന് പൊലീസ് വ്യക്തമാക്കി.
യുവം ഒരു ചരിത്രസംഭവമായി മാറുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രൻ. റോഡ് ഷോയിൽ ആളുകൾ വൻതോതിൽ കൊച്ചിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. പ്രധാനമന്ത്രിയെ വരവേൽക്കാൻ പാർട്ടി പ്രവർത്തകർ മാത്രമല്ല, സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവർ എത്തിച്ചേരുന്നുണ്ടെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
ജനങ്ങൾക്ക് പ്രധാനമന്ത്രിയോടുള്ള വിശ്വാസവും പ്രതീക്ഷയും വർധിച്ചു വരുകയാണെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. ജനങ്ങൾ ഒന്നടങ്കം ഒഴുകി എത്തിക്കൊണ്ടിരിക്കുകയാണ്. പ്രധാനമന്ത്രിയെ ഒരു നോക്ക് കാണാൻ. റോഡ് ഷോയിൽ പ്രതീക്ഷിച്ചതിന്റെ ഇരട്ടിയിലേറെ ആളുകൾ എത്തിച്ചേരുന്നുണ്ടെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദി ചെറുപ്പക്കാരുമായി സംവദിക്കുന്ന യുവം 2023 വേദിയിൽ പ്രമുഖരുടെ നീണ്ടനിര. നടൻ സുരേഷ് ഗോപി, ഉണ്ണി മുകുന്ദൻ, വിജയ് യേശുദാസ്, അനിൽ ആന്റണി, അപർണ ബാലമുരളി തുടങ്ങിയവർ യുവം വേദിയിലെത്തി. ബിജെപി നേതാവ് പ്രകാശ് ജാവദേക്കർ പദ്മശ്രീ ശോശാമ്മ ഐപ്പ് എന്നിവരും യുവം വേദിയിലെത്തി. ചലച്ചിത്രതാരം നവ്യാ നായർ ഉൾപ്പടെയുള്ളവർ നൃത്തം അവതരിപ്പിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.