കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസില്‍ നിര്‍മ്മാതാവും നടനുമായ വിജയ് ബാബുവിനെ ഇന്ന് പൊലീസ് കസ്റ്റഡിയിലെടുക്കും. മുന്‍കൂര്‍ ജാമ്യം കിട്ടിയ സാഹചര്യത്തില്‍ ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമായിരിക്കും നടപടികള്‍. ഇന്ന് മുതല്‍ ജൂലൈ 3 വരെ, രാവിലെ 9 മുതല്‍ വൈകിട്ട് ആറ് മണി വരെയാണ് ചോദ്യം ചെയ്യാന്‍ അനുമതി.
അതേസമയം ഇന്നലെ മലയാള താര സംഘടനയായ AMMAയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ വിജയ് ബാബു പങ്കെടുത്തിരുന്നു. ആരോപണം വന്നതിനെ തുടര്‍ന്ന് സംഘടനയ്ക്ക് കത്ത് നല്കി രാജിവെച്ചിരുന്നു. നിലവില്‍ സംഘടനയില്‍ അംഗമാണ് വിജയ് ബാബു.
വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം നല്‍കിയതിനെതിരെ കഴിഞ്ഞ ദിവസം WCC രംഗത്തെത്തിയിരുന്നു. അതിജീവിത സത്യം തെളിയിക്കേണ്ടുന്ന അവസ്ഥ കുറ്റകൃത്യം പോലെ ഭീകരമെന്നായിരുന്നു ഡബ്ല്യൂസിസിയുടെ പ്രതികരണം.
നടിയുടെ പരാതിയില്‍ വിജയ് ബാബുവിനെതിരെ AMMA നടപടിയെടുത്തില്ലെന്നാരോപിച്ച് ആഭ്യന്തര പരാതി പരിഹാര സെല്ലില്‍ നിന്ന് നടിമാരായ മാലാ പാര്‍വതി, ശ്വേതാ മേനോന്, കുക്കു പരമേശ്വരന് എന്നിവര്‍ രാജിവെച്ചിരുന്നു.
Also Read-Vijay Babu| AMMA ജനറൽ ബോഡി യോഗം ആരംഭിച്ചു; വിജയ് ബാബുവും യോഗത്തിൽ പങ്കെടുക്കുന്നു
വ്യക്തമായ കാരണങ്ങളില്ലാതെ വിജയ്ബാബുവിനെ പുറത്താക്കാനാവില്ലെന്ന് അമ്മ നേതൃത്വത്തിന്റെ വിശദീകരണം. എക്സിക്യൂട്ടിവ് കമ്മറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടയാളാണ് വിജയ്ബാബു. അദ്ദേഹത്തിനെതിരേ നടപടിയെടുക്കുന്നതിന് ചട്ടമുണ്ടെന്ന് അമ്മ സംഘടന പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.