തിരുവനന്തപുരം: അന്തരിച്ച തൃക്കാക്കര എംഎൽഎ പിടി തോമസിന്റെ (PT Thomas)വിയോഗത്തിൽ അനുസ്മരിച്ച് രാഷ്ട്രീയ കേരളം. കാൻസർ ബാധിതനായി ചികിത്സയിലിരിക്കെ വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജിൽ രാവിലെ 10.15 നായിരുന്നു അന്ത്യം. മൃതദേഹം ഇന്ന് രാത്രി കൊച്ചിയിലെ വീട്ടിലെത്തിക്കും. നാളെ ഡിസിസി ഓഫീസിലും ടൗൺ ഹാളിലും പൊതുദർശനമുണ്ടാകും.
പൊതുവിഷയങ്ങളിൽ പാർട്ടിക്കുള്ളിൽ നിന്ന് തന്നെ വേറിട്ട ശബ്ദമുയർത്തിയിരുന്ന പി ടി യുടെ പരിസ്ഥിതി സംരക്ഷണ വിഷയങ്ങളിലെ നിലപാടുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കെപിസിസി വർക്കിംഗ് പ്രസിഡന്റാണ്. ഇടുക്കി മുൻ എംപിയായിരുന്നു.
പാർലമെന്റിലും നിയമസഭയിലും ശ്രദ്ധേയ പ്രവർത്തനം കാഴ്ചവെച്ച വ്യക്തിത്വമാണ് പി.ടി തോമസിന്റേത് മുഖ്യമന്ത്രി അനുസ്മരിച്ചു. ജനങ്ങളെ ഒരുമിപ്പിച്ച് കൊണ്ടുപോയ നേതാവാണ് പി ടി യെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. പി ടി യോടുള്ള ആദരസൂചകമായി രാഹുലിന്റെ കേരളത്തിലെ പരിപാടികൾ റദ്ദാക്കി
തീരാ നഷ്ടമെന്ന് ഉമ്മൻചാണ്ടിയും നഷ്ട്ടപ്പെട്ടത് ജേഷ്ഠ സഹോദരനെയെന്ന് വി ഡി സതീശനും അനുസ്മരിച്ചു. നിയമസഭയ്ക്ക് വലിയ നഷ്ടമെന്നാണ് സ്പീക്കറുടെ പ്രതികരണം.
നഷ്ടമായത് കേരള രാഷ്ട്രീയത്തിൽ സജീവമായി ഇടപെട്ട നേതാവിനെ: കോടിയേരി ബാലകൃഷ്ണൻ
ശ്രീ.P T തോമസിൻറെ അകാല വേർപാടിൽ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. നിയമസഭ അംഗം എന്ന നിലയിലും പാർലമെൻറ് അംഗം എന്ന നിലയിലും ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ച ഒരു പാർലമെന്റേറിയൻ ആയിരുന്നു പി ടി തോമസ്. വിദ്യാർത്ഥി സംഘടന നേതാവായിരുന്ന കാലംമുതൽ കേരള രാഷ്ട്രീയത്തിൽ സജീവമായി ആയി ഇടപെട്ടിരുന്ന ഒരു വ്യക്തിയെയാണ് നമുക്ക് നഷ്ടപ്പെട്ടിട്ടുള്ളത്. കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു, അനുശോചനം രേഖപ്പെടുത്തുന്നു.
പി ടി തോമസ് എം എൽ എയുടെ നിര്യാണത്തില്‍ മന്ത്രി വി ശിവൻകുട്ടി അനുശോചിച്ചു
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തൃക്കാക്കര എംഎല്‍എയുമായ പി ടി തോമസിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു. തന്‍റെ രാഷ്ട്രീയ നിലപാടുകള്‍ ശക്തമായി ഉന്നയിക്കാൻ അദ്ദേഹം സമർത്ഥനായിരുന്നു. മികച്ച പ്രസംഗകനും സംഘാടകനും പര്‍ലിമെന്‍റേറിയനുമായിരുന്നു.
ആദരാഞ്ജലികൾ..
നിയമസഭയിലെ കരുത്തുറ്റ ശബ്ദം: മന്ത്രി കെ രാജൻ
തൃക്കാക്കര എംഎല്‍എ ശ്രീ പി.ടി.തോമസിന്റെ നിര്യാണത്തില്‍ റവന്യു വകുപ്പ് മന്ത്രി അനുശോചനം രേഖപ്പെടുത്തി. കേരള നിയമസഭയിലെ കരുത്തുറ്റ ശബ്ദമായിരുന്നു പി.ടി. ഏത് വിഷയവും വിശാലമായി പഠിച്ച് അവതരിപ്പിച്ചിരുന്ന മികച്ച പാര്‍ലിമെന്റേറിയാനാണ് അദ്ദേഹം. പരിസ്ഥിതി വിഷയത്തിലുള്‍പ്പെടെ പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനുള്ള ശക്തമായ നിലപാടുകളുയര്‍ത്തിയ അദ്ദേഹത്തിന്റെ പോരാട്ടം കേരളം ശ്രദ്ധിച്ചതാണ്. കഴിഞ്ഞ നിയമസഭാ സമ്മേളന കാലത്ത് റവന്യു വകുപ്പില്‍ പുതിയതായി ആരംഭിച്ച ജില്ലാ റവന്യു അസംബ്ലി എന്ന പരിപാടിയില്‍ ശ്രദ്ധേയമായ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളുമാണ് പിടി യുടെ ഭാഗത്തു നിന്നും ഉയര്‍ന്നു വന്നത്. അത്തരത്തില്‍ മികവുറ്റ രീതിയില്‍ പാര്‍ലിമെന്ററി രംഗത്തെ പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടു പോയ അദ്ദേഹത്തിന്റെ വിയോഗം കേരള നിയമസഭയെ സംബന്ധിച്ച് വലിയ നഷ്ടം തന്നെയാണ്. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നതോടൊപ്പം കുടുംബാംഗങ്ങളുടേയും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടേയും ദുഖത്തില്‍ പങ്ക് ചേരുന്നതായും മന്ത്രി അനുശോചനത്തില്‍ പറഞ്ഞു.
കേന്ദ്ര മന്ത്രി വി.മുരളീധരന്‍റെ അനുശോചനകുറിപ്പ്.
മുതിർന്ന കോൺഗ്രസ്സ് നേതാവും തൃക്കാക്കര എം.എൽ.എ യുമായ പി.ടി തോമസിന്റെ നിര്യാണത്തിൽ കേന്ദ്ര വിദേശകാര്യ, പാർലമെന്‍ററികാര്യ സഹമന്ത്രി വി. മുരളീധരൻ അനുശോചിച്ചു. മികച്ച പൊതുപ്രവർത്തകനെയാണ് കേരളത്തിന് നഷ്ടമായത്. പരിസ്ഥിതി വിഷയങ്ങളിലുൾപ്പെടെ ശക്തമായ നിലപാടുകൾ സ്വീകരിച്ച വ്യക്തിയായിരുന്നു പി.ടി തോമസ്.തന്‍റെ നിലപാടുകളിൽ വെള്ളം ചേർക്കാൻ അദ്ദേഹം ഒരിക്കലും തയ്യാറായിരുന്നില്ല. കുടുംബത്തിന്‍റെയും സഹപ്രവർത്തകരുടെയും ദു:ഖത്തിൽ പങ്കു ചേരുന്നതായും മന്ത്രി അനുശോചന സന്ദേശത്തിൽ അറിയിച്ചു .
കോണ്‍ഗ്രസ് പരിപാടികള്‍ റദ്ദാക്കി
കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് പിടി തോമസ് എംഎല്‍എയുടെ നിര്യാണത്തെ തുടര്‍ന്ന് കോണ്‍ഗ്രസിന്റെ മൂന്നു ദിവസത്തെ എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കിയതായും മൂന്നു ദിവസം ദുഃഖാചരണം നടത്താന്‍ തീരുമാനിച്ചതായും കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി അറിയിച്ചു.
പി.ടി. തോമസിന്റെ നിര്യാണത്തില്‍ മന്ത്രി റോഷി അഗസ്റ്റിന്‍ അനുശോചിച്ചു
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തൃക്കാക്കര എംഎല്‍എയുമായ പി ടി തോമസിന്റെ നിര്യാണത്തില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അനുശോചിച്ചു.
ഇടുക്കിയുടെ കാര്‍ഷിക മണ്ണില്‍ നിന്ന് കേരള രാഷ്ട്രീയത്തില്‍ വളര്‍ന്നു പന്തലിച്ച നേതാവായിരുന്നു പി.ടി. പ്രതിസന്ധികളിലും വിശ്വാസത്തില്‍ നിന്നു വ്യതിചലിക്കാത്ത അദ്ദേഹം ലോക്‌സഭയില്‍ ഇടുക്കിയെ പ്രതിനിധീകരിച്ച് നിരവധി വിഷയങ്ങള്‍ ദേശീയ ശ്രദ്ധയിലെത്തിച്ചു. ഇടുക്കി എംപി ആയിരുന്നപ്പോള്‍ അടുത്ത് പ്രവര്‍ത്തിക്കാന്‍ സാധിച്ചു.
പ്രഗത്ഭനായ രാഷ്ട്രീയ നേതാവിനെയാണ് പി.ടി. തോമസിന്റെ വിയോഗത്തിലൂടെ കേരളത്തിന് നഷ്ടമായിരിക്കുന്നതെന്ന് മന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
പി.ടി.തോമസിന്റെ വിയോഗത്തില്‍ എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോ അനുശോചിച്ചു
പി.ടി തോമസിന്റെ അപ്രതീക്ഷിത വിയോഗം രാഷ്ട്രീയ പൊതുമണ്ഡലത്തിനാകെ കനത്ത നഷ്ടമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോ. നിലപാടുകളിലെ കണിശതയും അപാരമായ ആദര്‍ശനിഷ്ഠയും അടയാളപ്പെടുത്തിയ പി.ടിയുടെ ജീവിതം എന്നും സ്മരിക്കപ്പെടും. കോണ്‍ഗ്രസിലെ പലനേതാക്കളും അധികാരത്തിന് വേണ്ടി അവസരങ്ങളെ വിനിയോഗപ്പെടുത്തിയപ്പോള്‍ പി.ടി തോമസ് നിലപാടുകളിലാണ് വിശ്വസിച്ചത്. ജനകീയ വിഷയങ്ങളില്‍ പി.ടി പുലര്‍ത്തിയിരുന്ന പഠനോല്‍സുകതയും പ്രായോഗികതയും പൊതുപ്രവര്‍ത്തകര്‍ക്ക് എന്നും മാതൃകയായിരിക്കും. ദീര്‍ഘകാലത്തെ സഹപ്രവര്‍ത്തകനും സഹോദര തുല്യനായ പി.ടിയുടെ വിയോഗവാര്‍ത്ത വിശ്വസിക്കാനാവുന്നില്ലെന്നും പി.സി.ചാക്കോ പറഞ്ഞു.
പി.ടി തോമസിന്റെ നിര്യാണത്തില്‍ മന്ത്രി വീണാ ജോര്‍ജ് അനുശോചിച്ചു
തിരുവനന്തപുരം: തൃക്കാക്കര എംഎല്‍എ പിടി തോമസിന്റെ നിര്യാണത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അനുശോചനം രേഖപ്പെടുത്തി. പിടി തോമസിന്റെ സ്മരണകള്‍ക്ക് മുമ്പില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. കുടുംബത്തിന്റേയും സുഹൃത്തുക്കളുടേയും ദു:ഖത്തില്‍ പങ്ക് ചേരുന്നു. സ്വന്തം അഭിപ്രായങ്ങള്‍ തുറന്ന് പറയുകയും വ്യത്യസ്തമായ നിലപാടുകള്‍ ആ അഭിപ്രായത്തിനനുസരിച്ച് സ്വീകരിക്കുകയും ചെയ്തിരുന്ന രാഷ്ട്രീയ നേതാവായിരുന്നു അദ്ദേഹമെന്നും മന്ത്രി അനുസ്മരിച്ചു.
പി.ടി തോമസിന്റെ നിര്യാണത്തിൽ മന്ത്രി സജി ചെറിയാൻ അനുശോചിച്ചു.
തൃക്കാക്കര എം.എൽ.എ യും മുതിർന്ന കോണ്ഗ്രസ് നേതാവുമായ പി.ടി തോമസിന്റെ നിര്യാണത്തിൽ മന്ത്രി സജി ചെറിയാൻ അനുശോചിച്ചു.
പാർലമെന്റിലും നിയമസഭയിലും ശ്രദ്ധേയ പ്രവർത്തനം കാഴ്ചവെച്ച വ്യക്തിത്വമാണ് പി.ടി തോമസിന്റേത്. വ്യത്യസ്ത രാഷ്ട്രീയ കാഴ്ചപ്പാട് പുലർത്തുന്നവരാണെങ്കിലും വ്യക്തിപരമായ അടുപ്പം അദ്ദേഹവുമായി ഉണ്ടായിരുന്നു. കേരള രാഷ്ട്രീയത്തിനും മലയാളി സമൂഹത്തിനുമൊന്നാകെ വലിയ നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും മന്ത്രി പറഞ്ഞു.
പിടിയുടെ നിര്യാണം കോൺഗ്രസിന് കനത്ത നഷ്ടം: എം എം ഹസൻ
ഞെട്ടലോടെയായിരുന്നു മരണ വാർത്ത അറിഞ്ഞത്. ആദർശധീരൻ, യുവാക്കളെയും വിദ്യാർത്ഥികളെയും ഇത്രയും ആകർഷിച്ച നേതാവ് വേറെയില്ല. പശ്ചിമഘട്ടത്തിലെ നിലപാടിൽ അവസാനം വരെയും ഉറച്ച് നിന്നു. വ്യക്തമായ നിലപാട് ധീരമായി പറഞ്ഞിരുന്ന നേതാവ്.
രാഷ്ട്രീയത്തിനപ്പുറം പിടി തോമസുമായുണ്ടായിരുന്നത് ഊഷ്മളമായ സൗഹൃദം: പി ജെ ജോസഫ്
നിയമസഭയിലെ ശക്തനായ പോരാളിയായിരുന്നു പിടി തോമസ് എന്ന് കേരള കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ്. രാഷ്ട്രീയത്തിനപ്പുറം പിടി തോമസുമായുണ്ടായിരുന്നത് ഊഷ്മളമായ സൗഹൃദമായിരുന്നു. കോൺഗ്രസിനും യുഡിഎഫിനും തീരാ നഷ്ടം. ഉറച്ച നിലപാടുകളാണ് ജീവിതത്തിലുടനീളം പുലർത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Pt thomas