പാലക്കാട്: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ(Popular Front Of India) സംസ്ഥാന സെക്രട്ടറി സി എ റഊഫിന്റെ വീട്ടില്‍ റെയ്ഡ് നടത്തി പൊലീസ്(Police) നടപടിയ്ക്കെതിരെ പോപ്പുലര്‍ ഫ്രണ്ട്. പാലക്കാട് പോലീസിന്റെ നടപടി തികച്ചും ജനാധിപത്യ വിരുദ്ധവും അത്യന്തം പ്രതിഷേധാര്‍ഹവുമാണെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ പറഞ്ഞു.
പാലക്കാട് കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്ത്തകന് ശ്രീനിവാസന്റെ കേസന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധന നടത്തിയത്. റഊഫിനെ കള്ളക്കേസില്‍ കുടുക്കാനായി പോലീസിലെ ഒരു വിഭാഗം നടത്തുന്ന ഗൂഢനീക്കമാണ് ഇതിന് പിന്നിലെന്ന് പോപ്പുലര്‍ ഫ്രണ്ട് നേതൃത്വം ആരോപിച്ചു. സംഘപരിവാര്‍ തിരക്കഥക്കനുസരിച്ച് പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെയും നേതാക്കളെയും വേട്ടയാടാനുള്ള ഇത്തരം നീക്കങ്ങളെ ശക്തമായി പ്രതിരോധിക്കുമെന്നും അബ്ദുല്‍ സത്താര്‍ പറഞ്ഞു.
ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ പോപുലര്‍ ഫ്രണ്ട് പ്രവര്ത്തകന് ശഹീദ് സുബേറിന്റെ കൊലപാതകം സംബന്ധിച്ച കേസന്വേഷണം പാതിവഴിയില്‍ നിര്‍ത്തിവച്ച പോലീസ് നടപടിയിലെ പ്രകടമായ വിവേചനം തുറന്നു കാണിക്കപ്പെട്ടതോടെ, ഭീകരത സൃഷ്ടിച്ചും നിരപരാധികള്‍ക്കെതിരെ കള്ളക്കേസുകള്‍ ചുമത്തിയും പകവീട്ടാനാണ് പോലീസ് ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
അധികാരവും നിയമവും ദുരുപയോഗം ചെയ്യുകയാണ് പോലീസ്. സാമാന്യ നീതി പോലും കാറ്റില്‍ പറത്തുന്ന ഇത്തരം നീക്കങ്ങളെ നിയമപരമായും ജനകീയമായും നേരിടുമെന്നും ഇതിനെതിരെ പ്രക്ഷോഭം ശക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.