തേജസ് ദിനപത്രം ഇനിയില്ല; അച്ചടി നിർത്തി
Last Updated:
കോഴിക്കോട്: പോപ്പുലർ ഫ്രണ്ടിന്റെ 'തേജസ്' ദിനപത്രം ഇനിയില്ല. പത്രത്തിന്റെ അവസാനത്തെ കോപ്പി തിങ്കളാഴ്ച പുറത്തിറങ്ങി. കേന്ദ്ര, സംസ്ഥാനസര്‍ക്കാരുകള്‍ പരസ്യം നിഷേധിച്ചതിനെത്തുടർന്നുണ്ടായ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് പത്രം അടച്ചുപൂട്ടിയത്. ഇന്ന് പുലർച്ചെ അവസാന കോപ്പിയുടെയും അച്ചടിപൂർത്തിയാക്കിയശേഷം പലജീവനക്കാരും കണ്ണീരോടെയാണ് മടങ്ങിയത്. ഇരുന്നൂറോളം ജീവനക്കാർക്കാണ് ജോലി നഷ്ടപ്പെട്ടത്. ഇവരിൽ ചിലർക്ക് ഓൺലൈൻ എഡിഷനിൽ ജോലി ലഭ്യമാകും. ഇനി ഓൺലൈൻ എഡിഷൻ മാത്രമായിരിക്കും ഉണ്ടാവുക. പത്രം അടച്ചപൂട്ടുന്ന കാര്യം രണ്ട് മാസം മുൻപു തന്നെ ജീവനക്കാരെ അറിയിച്ചിരുന്നു.
1997ല്‍ മാസികയായി രൂപംകൊണ്ട തേജസ് പിന്നീട് ദ്വൈവാരിക ആവുകയും അത് നിലനിര്‍ത്തിക്കൊണ്ട് തന്നെ 2006 ജനുവരി 26ന് ദിനപത്രം തുടങ്ങുകയുമായിരുന്നു. കോഴിക്കോട് മീഞ്ചന്ത ബൈപ്പാസിനടുത്ത് നാലുനിലവരുന്ന കെട്ടിടത്തില്‍ ഇന്റര്‍മീഡിയ പബ്ലിഷിങ് ലിമിറ്റഡ് എന്ന കമ്പനിയുടെ പേരിലാണ് തേജസ് പ്രസിദ്ധീകരണം തുടങ്ങിയത്. നേരത്തെ സൗദിഅറേബ്യ, ഖത്തര്‍ എന്നിവിടങ്ങളിലും തേജസിന് എഡിഷന്‍ ഉണ്ടായിരുന്നുവെങ്കിലും ഒന്നരവര്‍ഷം മുമ്പ് അവ അടച്ചുപൂട്ടി. കോഴിക്കോട് ആസ്ഥാനമായ പത്രത്തിന് തിരുവനന്തപുരം, കൊച്ചി, കണ്ണൂര്‍ എന്നിവിടങ്ങളിലും എഡിഷനുകളുണ്ടായിരുന്നു.
advertisement

തേജസ് ദിനപത്രത്തിന്റെ അവസാന കോപ്പി
മുവാറ്റുപുഴയില്‍ കോളജ് അധ്യാപകന്റെ കൈവെട്ടിയതിനെത്തുടര്‍ന്ന് തീവ്രവാദത്തിനും വിധ്വംസകപ്രവര്‍ത്തനങ്ങള്‍ക്കും തേജസിനെ പോപ്പുലര്‍ഫ്രണ്ട് മറയാക്കുന്നുവെന്ന് ആരോപിച്ചാണ് തേജസിന് ആദ്യം പരസ്യം നിഷേധിച്ചത്. മതമൗലിക വാദം വളര്‍ത്താന്‍ തേജസ് പത്രത്തെ പോപ്പുലര്‍ ഫ്രണ്ട് ഉപയോഗിക്കുന്നുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ 2014ല്‍ കേരളാ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ആരോപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച അന്വേഷണം നടത്തിയ ജില്ലാ കലക്ടര്‍മാര്‍ ഇതിനു വിരുദ്ധമായ റിപ്പോര്‍ട്ടാണ് നല്‍കിയത്. പരസ്യ നിഷേധത്തിനെതിരേ തേജസ് ജീവനക്കാര്‍ പരസ്യമായി സമര പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 31, 2018 7:56 AM IST


