ഇടുക്കി:അരിക്കൊമ്പനെ പിടികൂടാൻ വൈകുന്നതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം നിലനിൽക്കെ വീണ്ടും ജനവാസ മേഖലയിൽ അരിക്കൊമ്പന്റെ സാന്നിധ്യം. ഇത്തവണ പിടിയാനയ്ക്കും കുട്ടിയാനകൾക്കും ഒപ്പമാണ് അരിക്കൊമ്പൻ എത്തിയത്. സിങ്കു കണ്ടം സിമൻറ് പാലത്തിനടുത്ത് യൂക്കാലി മരങ്ങൾക്കിടയിലാണ് അരിക്കൊമ്പനും അഞ്ച് ആനകളും സംഘമായി എത്തിയത്.
കുങ്കിയാനകളെ പാർപ്പിച്ചതിന് 500 മീറ്റർ അകലെയാണ് ആനക്കൂട്ടം ഇപ്പോഴുള്ളത്. ആനയെ മയക്കുവെടി വച്ച് പിടികൂടി കോടനാട്ടിലേക്ക് എത്തിക്കുന്നതിനായി പദ്ധതിയിട്ടിരുന്ന സ്ഥലത്താണ് ഇപ്പോൾ ആനയുള്ളത്. വനം വകുപ്പ് കാട്ടാന സംഘത്തെ നിരീക്ഷിക്കുന്നുണ്ട്.
ഇതിന് സമീപത്തായി നാട്ടുകാർ റോഡ് ഉപരോധിച്ച് സമരം നടത്തുന്നുണ്ട്. ആനയെ തൽക്കാലം പിടികൂടണ്ട എന്നാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഇതിന് പിന്നാലെയാണ് ഇന്നലെ സമരം ആരംഭിച്ചത്. ദൗത്യ സംഘവും കുങ്കിയാനകളും ചിന്നക്കനാലിൽ തുടരുന്നുണ്ട്.
ആനയെ പിടികൂടി മാറ്റേണമെന്ന ആവശ്യം വിദഗ്ദ്ധ സമിതി വഴി കോടതിയെ ബോധ്യപ്പെടുത്താൻ സർക്കാർ നീക്കം തുടങ്ങി. രണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥരും അമിക്കസ് ക്യൂറിയും ആനയെ സംബന്ധിച്ച വിഷയങ്ങളിൽ വൈദഗ്ധ്യമുള്ള രണ്ട് പേരുമാണ് സമിതിയിലുളളത്. മാർച്ച് അഞ്ചിന് കോടതി കേസ് പരിഗണിക്കുമ്പോൾ വിദഗ്ധ സമിതി റിപ്പോർട്ട് നൽകണം എന്നാണ് നിർദേശം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Arikkomban, Idukki, Wild Elephant