കൊല്ലം: കർഷകസംഘം സംസ്ഥാന സമ്മേളനവേദിയിലേക്ക് പ്രതിനിധിയായി വൈദികനും. പാലക്കാട് മണ്ണാർക്കാട് സി എസ് ആശ്രമം വികാരി ഫാ ജിജോമോൻ ആണ് കൊല്ലത്ത് നടക്കുന്ന കർഷകസംഘം സംസ്ഥാനസമ്മേളനത്തിൽ പ്രതിനിധിയായി എത്തിയത്. 2018ലാണ് കർഷകസംഘത്തിന്‍റെ കൊടി പിടിക്കാൻ ഈ വൈദികനെത്തിയത്.
ഇടവകജനങ്ങളെ വഴി നടത്തുന്നതിനൊപ്പം പോത്തിനെയും കോഴികളെയും മേയ്ക്കാനും വയലിൽ നെല്ല് വിതയ്ക്കാനും ഇദ്ദേഹം സമയം കണ്ടെത്തുന്നുണ്ട്. നിലവിൽ മുതുവല്ല് പാടശേഖര സമിതി പ്രസിഡന്‍റ്, കർഷകസംഘം പഞ്ചായത്ത് ട്രഷറർ എന്നീ ചുമതലകൾ കൂടി അദ്ദേഹം വഹിക്കുന്നുണ്ട്.
തരിശുഭൂമി പാട്ടത്തിനെടുത്താണ് വൈദികൻ കൃഷി തുടങ്ങിയത്. തെങ്കര മുതുവല്ല് പാടത്ത് രണ്ടേക്കർ പാട്ടത്തിനെടുത്തായിരുന്നു കൃഷി. പ്രതിഫലം മാത്രമല്ല തന്‍റെ ലക്ഷ്യമെന്നും പ്രകൃതിയെ വീണ്ടെടുക്കുക എന്നതാണ് കൃഷിയിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്തെ റബർ കർഷകനായ പിതാവിൽ നിന്ന് ലഭിച്ച കൃഷിപാഠങ്ങളാണ് കർഷകജീവിതത്തിൽ ഈ വൈദികന് വഴി കാട്ടിയാകുന്നത്. സെമിനാരി പഠനത്തിനിടയിലും കൃഷിയോടുള്ള ആഭിമുഖ്യം വിട്ടുകളയാൻ ഇദ്ദേഹം തയ്യാറായില്ല.
അതേസമയം, തന്നെ സംഘടനയിലേക്ക് എത്തിച്ചത് കർഷസംഘത്തിന്‍റെ സമരപാരമ്പര്യം തന്നെയാണെന്ന് വൈദികൻ വ്യക്തമാക്കി. ആദ്യമായാണ് സംസ്ഥാനസമ്മേള പ്രതിനിധിയാകുന്നത്. വൈദികരംഗത്ത് 12 വർഷം പൂർത്തിയാക്കിയ ഇദ്ദേഹത്തിന് പിന്തുണയുമായി ഭാര്യ ഷൈലയും മക്കളായ സിജെ ആറെൻ, അഭിഷേക്, അഞ്ജല എന്നിവരുമുണ്ട്.
Published by:Joys Joy
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.