കൊല്ലപ്പെട്ട സിസ്റ്റർ അഭയയെ വ്യക്തിഹത്യ ചെയ്യുന്ന തരത്തിൽ നടത്തിയ പരാമർശങ്ങളിൽ ഖേദം പ്രകടിപ്പിച്ച് ഡിവൈൻ ധ്യാനകേന്ദ്രം സ്ഥാപകനും ധ്യാനഗുരുവുമായ ഫാ മാത്യു നായ്ക്കംപറമ്പിൽ. ഒരു വാട്സ്ആപ്പ് ശബ്ദസന്ദേശത്തിന്‍റെ അടിസ്ഥാനത്തിൽ കാര്യങ്ങൾ വേണ്ടത്ര മനസിലാക്കാതെ വ്യക്തിപരമായി നടത്തിയ പരാമർശങ്ങളാണിതെന്നായിരുന്നു ഖേദം അറിയിച്ച് ധ്യാനഗുരുവിന്‍റെ പ്രതികരണം.
'ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സിസ്റ്റർ അഭയയെ സംബന്ധിച്ച് പ്രചരിച്ച ഒരു വാട്സ്ആപ്പ് സന്ദേശത്തെ അടിസ്ഥാനപ്പെടുത്തി കാര്യങ്ങൾ വേണ്ടത്ര മനസിലാക്കാതെ ആരാധനയ്ക്കിടയിൽ വ്യക്തിപരമായി പറഞ്ഞ കാര്യങ്ങൾ പലര്‍ക്കും വേദനയ്ക്കും അസ്വസ്ഥതയ്ക്കും കാരണമായി എന്ന് മനസിലാക്കുന്നു. അതേക്കുറിച്ച് ഞാൻ ഖേദിക്കുകയും എന്‍റെ സംസാരം ഉളവാക്കിയ ബുദ്ധിമുട്ടുകൾക്ക് സിസ്റ്റര്‍ അഭയയുടെ കുടുംബത്തോടും സമൂഹത്തോടും ക്ഷമചോദിക്കുകയും പറഞ്ഞ കാര്യങ്ങൾ പിന്‍വലിക്കുകയും ചെയ്യുന്നു' എന്നായിരുന്നു വാക്കുകൾ.
കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ് സിസ്റ്റർ അഭയയെ കടുത്ത ഭാഷയിൽ വ്യക്തിഹത്യ ചെയ്തു കൊണ്ടുള്ള ധ്യാനഗുരുവിന്‍റെ വീഡിയോ വൈറലായത്. സിസ്റ്റർ അഭയയെ ആരും കൊന്നതല്ലെന്നും അഭയ ആത്മഹത്യ ചെയ്തതല്ലെന്നും കള്ളനെ പേടിച്ചോടിയപ്പോൾ കിണറ്റിൽ വീണതാണെന്നുമായിരുന്നു വിശ്വാസികളെ അഭിസംബേോധന ചെയ്ത് സംസാരിക്കവെ അദ്ദേഹം പറഞ്ഞത്. അഭയ പുരുഷന്മാരാൽ ദുരുപയോഗം ചെയ്യപ്പെട്ട വ്യക്തിയാണെന്നും പല ധ്യാനങ്ങൾ കൂടിയിട്ടും ആന്തരികസൗഖ്യം കിട്ടിയില്ല എന്നുമൊക്കെ ഒരു വാട്സ്ആപ്പ് സന്ദേശത്തെ അടിസ്ഥാനമാക്കി അദ്ദേഹം പറഞ്ഞിരുന്നു.
ഏറെ വിമർശനങ്ങൾക്കും വിവാദങ്ങൾക്കുമാണ് ഈ പ്രസ്താവന വഴിവച്ചത്. പിന്നാലെ ജാഗ്രതക്കുറവ് തെറ്റിദ്ധാരണകൾക്കും ഇടയാക്കുമെന്ന് ചൂണ്ടിക്കാട്ടി കത്തോലിക്കാസഭ വാർത്താക്കുറിപ്പും പുറത്തിറക്കിയിരുന്നു. ഫാ മാത്യു നായ്ക്കംപറമ്പിലിന്‍റെ പ്രസ്താവനയെ തുടർന്നുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് സഭയുടെ പ്രതികരണമെന്നാണ് സൂചന. ഇതിന് പിന്നാലെയാണ് ഫാദർ ഖേദം പ്രകടിപ്പിക്കുന്ന വീഡിയോ സന്ദേശവും വൈറലായിരിക്കുന്നത്.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.