ഇടുക്കി: ചിന്നക്കനാലില്‍ നിന്ന് വനം വകുപ്പ് പിടികൂടിയ കാട്ടാന അരിക്കൊമ്പനെ കുമളിയില്‍ എത്തിച്ചപ്പോള്‍ പൂജ നടത്തി. സംഭവത്തില്‍ വിശദീകരണവുമായി പൂജാരി അരുവി. പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ ഏത് മൃഗത്തെ എത്തിച്ചാലും പൂജ നടത്തിയാണ് പ്രദേശവാസികള്‍ സ്വീകരിക്കാറുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി.അരിക്കൊമ്പനെ എത്തിച്ചപ്പോളും അതുതന്നെയാണ് നടത്തിയതെന്നും പൂജാരി പറഞ്ഞു. മീഡിയാ വണ്ണിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
Also Read- അരിക്കൊമ്പൻ പെരിയാർ വന്യജീവി സങ്കേതത്തിൽ; പൂജ ചെയ്ത് വരവേറ്റ് ആദിവാസി വിഭാഗം
‘ആനയായിട്ടല്ല, നമ്മുടെ വീട്ടിലേക്ക് വന്ന പുതിയ അതിഥി എന്ന നിലയിലാണ് ഞങ്ങള്‍ അരിക്കൊമ്പനെ കാണുന്നത്. കാട്ടിലെത്തുന്ന അതിഥിയെ ബഹുമാനപൂര്‍വം സ്വീകരിക്കുക. അതായിരുന്നു പൂജയിലൂടെ ഉദ്ദേശിച്ചത്. കാടിനെ വിശ്വസിച്ച് ജീവിക്കുന്നവര്‍ ഇവിടെ കുറേയുണ്ട്. ഇവര്‍ക്ക് ആര്‍ക്കും ഒരു കുഴപ്പമില്ലാതെ പുതിയ ലോകത്തേക്ക് അരിക്കൊമ്പനെ അയക്കുക , കാടിനും ജീവജാലങ്ങള്‍ക്കും അവനെക്കൊണ്ട് ആക്രമണം ഉണ്ടാവരുത്. ഞങ്ങള്‍ക്ക് ആര്‍ക്കും ദോഷം വരാതെ അവനും ആയുരാരോഗ്യത്തോടെ ജീവിക്കാന്‍ സാധിക്കട്ടെ എന്നിവയാണ് പൂജയിലൂടെ ഉദ്ദേശിച്ചത്…’ പൂജാരി പറഞ്ഞു.
Also Read- പൂജ നടത്തിയത് വിവാദമാക്കേണ്ട; അരിക്കൊമ്പന് ആരോഗ്യവാനെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രന്
‘കാട് ഒരു പുണ്യഭൂമിയാണ്..ആന ഇരിക്കുന്ന വഴിയിലൂടെ പോകാതെ വഴി മാറി പോകുക. അതിന്റെ അടുത്ത് ചെല്ലുമ്പോഴാണ് അത് അക്രമകാരിയാകുന്നത്. ആ വിശ്വാസമാണ് ഞങ്ങളെ കാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അരിക്കൊമ്പനെ സ്വീകരിക്കാന്‍ പൂജ നടത്തിയത് വിവാദമാക്കേണ്ടതില്ലെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രനും പ്രതികരിച്ചിരുന്നു. ഓരോ നാട്ടിലും ഓരോ സമ്പ്രദായങ്ങള്‍ ഉണ്ട്, അതൊന്നും ചര്‍ച്ചയാക്കേണ്ടതില്ല. അരിക്കൊമ്പന്റെ ആരോഗ്യത്തിന് വേണ്ടിയാണ് പൂജ നടത്തിയതെന്നാണ് മനസിലാക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. .
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Arikkomban, Idukki, Periyar tiger reserve