കോഴിക്കോട് നാഷണല്‍ ആശുപത്രിയില്‍ രോഗിയുടെ കാലുമാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ ഡോക്ടർ പി. ബെഹിർ ഷാന് പിഴവ് പറ്റിയെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. രോഗിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നിർദ്ദേശപ്രകാരം ജില്ലാ ആരോഗ്യ വിഭാഗം സംഭവത്തില്‍ അന്വേഷണം നടത്തിയിരുന്നു. അഡീഷണൽ ഡിഎംഒ ജില്ലാ മെഡിക്കൽ ഓഫീസർക്ക് റിപ്പോർട്ട് സമർപ്പിച്ചു.
സംഭവത്തിൽ വിദഗ്ദസംഘം കൂടുതല്‍ വിശദമായ അന്വേഷണം നടത്തും. തിങ്കളാഴ്ച ആശുപത്രി അധികൃതരെ വിളിച്ചുവരുത്തി തെളിവെടുക്കുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
കോഴിക്കോട് കക്കോടി സ്വദേശി സജ്‌ന എന്ന അറുപതുകാരിയുടെ കാലില്‍ നടത്തിയ ശസ്ത്രക്രിയയിലാണ് ഗുരുതര വീഴ്ചയുണ്ടായത്. രോഗിയുടെ ഇടത് കാലിന് പകരം വലത് കാലിന് ശസ്ത്രക്രിയ നടത്തിയെന്നാണ് പരാതി. ശസ്ത്രക്രിയ നടത്തിയത് ഓര്‍ത്തോവിഭാഗം മേധാവി ഡോ.ബഹിര്‍ഷാന്‍ ആയിരുന്നു. വലതുകാലിന് ഒരു പ്രശ്‌നവും ഉണ്ടായിരുന്നില്ലെന്നും സജ്‌ന പറഞ്ഞു.
Also Read – കാലുമാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ഡോക്ടര്‍ക്കെതിരെ കേസെടുത്തു
സംഭവത്തില്‍ ഡോ.ബഹിര്‍ഷാന് എതിരെ നടക്കാവ് പോലീസ് കേസെടുത്തിരുന്നു. രോഗിയെ അശ്രദ്ധമായി ചികില്‍സിച്ചതിന് നടക്കാവ് പൊലീസ് ആണ് കേസെടുത്തത്. വാതിലിന് ഇടയിൽപ്പെട്ട് ഇടത് കണങ്കാലിലെ ഞരമ്പിന് ഗുരുതര പരിക്കു പറ്റിയ കക്കോടി സ്വദേശി സജ്ന. കഴിഞ്ഞ ഒരു വർഷത്തിലധികമായി നാഷണൽ ആശുപത്രിയിലെ ഓർത്തോ വിഭാഗം മേധാവി പി ബഹിർഷാന്‍റെ ചികിത്സയിലായിരുന്നു. ശസ്ത്രക്രിയ നടത്തിയാൽ പരിക്ക് ഭേദമാകുമെന്ന് ഡോക്ടർ അറിയിച്ചതോടെയാണ് ആശുപത്രിയിൽ അഡ്മിറ്റ് ആയത്. സര്‍ജറി പൂര്‍ത്തിയായി രാവിലെ ബോധം തെളിഞ്ഞപ്പോൾ ആണ് പരിക്ക് പറ്റിയ ഇടത് കാലിന് പകരം വലതു കാലിനാണ് ശസ്ത്രക്രിയ നടത്തിയതെന്ന കാര്യം സജ്ന അറിയുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.