കൊച്ചി; എറണാകുളം കിഴക്കമ്പലത്ത് വോട്ട് ചെയ്യാനെത്തിയപ്പോൾ ആക്രമിക്കപ്പെട്ട ദമ്പതികൾക്ക് ഒരു ലക്ഷം രൂപ നൽകി ട്വന്‍റി20. പ്രിന്‍റു-ബ്രജിത ദമ്പതികളെയാണ് വോട്ടേഴ്സ് ലിസ്റ്റിൽ പേരില്ലെന്ന് ചൂണ്ടിക്കാട്ടി സിപിഎം പ്രവർത്തകർ ആക്രമിച്ചതെന്ന് ട്വന്‍റി20 ആരോപിച്ചിരുന്നു. ട്വന്‍റി20 ചീഫ് കോർഡിനേറ്ററും അന്നാ-കിറ്റക്സ് എം.ഡിയുമായ സാബു ജേക്കബിന്‍റെ നേതൃത്വത്തിലാണ് ഇവരെ ആദരിച്ചത്.
പ്രിന്‍റുവും ബ്രിജിതയും ട്വന്‍റി20യുടെ വളർച്ചയുടെ പ്രതീകങ്ങളാണെന്നും, ഈ സംഭവത്തിലെ മധുര പ്രതികാരമാണ് കിഴക്കമ്പലത്തിന് പുറമെ സമീപ പ്രദേശങ്ങളിലും തെരഞ്ഞെടുപ്പിൽ ലഭിച്ച ഉജ്ജ്വല വിജയമെന്നും ട്വന്‍റി20 പ്രസ്താവനയിൽ വ്യക്തമാക്കി. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ട്വന്‍റി20 മത്സരിക്കുമെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്.
Also Read- Kerala Local Body Election 2020 | ട്വന്റി-ട്വന്റി വിജയം; പ്രതിപക്ഷം ഇല്ലാതെ ഒരു പഞ്ചായത്ത്
കിഴക്കമ്പലം പഞ്ചായത്തിലെ കുമ്മനോട് വാർഡിൽ വോട്ട് ചെയ്യാനെത്തിയപ്പോഴാണ് പ്രിന്‍റുവിനെ സിപിഎം പ്രവർത്തകർ ആക്രമിച്ചത്. ഭാര്യയുടെ മുന്നിൽവെച്ചായിരുന്നു സംഭവം. തടയാൻ ശ്രമിച്ച ബ്രജിതയ്ക്കുനേരെയും കൈയ്യേറ്റ ശ്രമമുണ്ടായി. ഇവരെ ആക്രമിക്കുന്ന വീഡിയോ ദൃശ്യങ്ങൾ വൈറലായിരുന്നു. സംഭവത്തിൽ കളക്ടർക്ക് പരാതി നൽകിയ ട്വന്‍റി20 റീപോളിങ് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
മതിയായ രേഖകളുമായി വോട്ട് ചെയ്യാനെത്തിയപ്പോഴാണ് സിപിഎം-കോൺഗ്രസ് പ്രവർത്തകർ ഇവരെ തടഞ്ഞത്. കിഴക്കമ്പലം പഞ്ചായത്ത് സെക്രട്ടറി നൽകിയ രേഖകളുമായാണ് പ്രിന്‍റുവും ബ്രജിത്തും വോട്ട് ചെയ്യാനെത്തിയത്. തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ച തിരിച്ചറിയൽ രേഖകൾ ഉണ്ടെങ്കിൽ മാത്രമെ, വോട്ട് ചെയ്യാൻ അനുവദിക്കുകയുള്ളുവെന്ന് സിപിഎം-കോൺഗ്രസ് പ്രവർത്തകർ വ്യക്തമാക്കിയിരുന്നു.
വയനാട് സ്വദേശികളായ പ്രിന്‍റുവും ബ്രജിതയും 14 വർഷമായി കിഴക്കമ്പലത്ത് വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. വാടകയ്ക്ക് താമസിക്കുന്നവരെ വോട്ട് ചെയ്യാൻ അനുവദിക്കില്ലെന്ന് സിപിഎം വ്യക്തമാക്കിയിരുന്നു. എന്നാൽ അടുത്തിടെ വിവിധ വാർഡുകളിലായി 523 പുതിയ വോട്ടർമാരെ ചേർത്തിരുന്നുവെന്നും, ഇവർക്ക് മതിയായ രേഖകളുണ്ടെന്നുമായിരുന്നു ട്വന്‍റി20 വ്യക്തമാക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Anna Kitex, Kerala Local Body Eelctions 2020, Printu and Brajitha, Sabu Jacob, Twenty20