തിരുവനന്തപുരം; തടവുകാരുടെ മാനസിക സമ്മര്‍ദം ഇല്ലാതാക്കാൻ പുതിയ പരിഷ്ക്കാരങ്ങളുമായി ജയിൽ ഡിജിപി ഋഷിരാജ് സിങ്. തടവുകാരെ പാർപ്പിക്കുന്ന സെല്ലുകളിൽ എഫ്.എം റേഡിയോ സ്ഥാപിക്കും. രാവിലെ ആറു മണി മുതൽ രാത്രി എട്ടു മണിവരെ എഫ്എം റേഡിയോ പ്രവർത്തിപ്പിക്കണമെന്നും ജയിൽ ഡിജിപി പുറത്തിറക്കിയ നിർദേശത്തിൽ പറയുന്നു.
തടവുകാരുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും ആത്മഹത്യ പ്രവണത തടയുന്നതിനുമായി ഇതുൾപ്പടെ നിരവധി പരിഷ്ക്കാരങ്ങളാണ് ഋഷിരാജ് സിങ് ഇടപെട്ട് നടപ്പാക്കുന്നത്. കുടുംബാംഗങ്ങളുടെ ഫോണിലേക്ക് എണ്ണം നോക്കാതെ വിളിക്കുന്നതിനും അനുവദിക്കും. വീട്ടുകാരെ വിളിക്കാൻ വിമുഖത കാണിക്കുന്നവരെ ഫോൺ വിളിക്കാൻ പ്രേരിപ്പിക്കും. വ്യായാമം നിര്‍ബന്ധമാക്കുകയും അരമണിക്കൂറെങ്കിലും സൂര്യപ്രകാശം കൊള്ളുന്നത് ഉറപ്പാക്കുകയും ചെയ്യും. ആഴ്ചയിലൊരിക്കല്‍ കൗണ്‍സലിങ് ക്ലാസും നിര്‍ബന്ധമാക്കും.
ഇതു കൂടാതെ യൂണീഫോമിന് പകരം തടവുകാരുമായി സാധാരണവേഷത്തില്‍ ഇടപഴകാനും അവരുടെ സുഖവിവരങ്ങള്‍ ചോദിച്ചറിയാനുമായി ഒരു അസിസ്റ്റന്‍റ് പ്രിസണ്‍ ഓഫീസറെ നിയോഗിക്കണം. ജയിലുകളില്‍ വെല്‍ഫെയര്‍ ഓഫീസര്‍മാരുടെ സന്ദര്‍ശനം ഉറപ്പുവരുത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ജയിലുകളിൽ തടവുകാർക്ക് വായിക്കാനായി മാസികകൾ ഉറപ്പാക്കും. ഇതിനായി സന്നദ്ധ സംഘടനകളുടെ സഹായം തേടാനും ജയിൽ ഡിജിപി നിർദേശം നൽകിയിട്ടുണ്ട്. അടുത്തിടെ തടവുകാർക്കിടയിൽ ആത്മഹത്യാ ശ്രമം കൂടിവരുന്നുണ്ട്. ഈ സാഹചര്യത്തിൽ അത് തടയുന്നതിനായി ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചില നിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തടവുകാർക്ക് മാനസിക പിന്തുണയും ആശ്വാസവും വളർത്തുന്ന തരത്തിലുള്ള ഇടപെടൽ നടത്താൻ ജീവനക്കാരോട് ജയിൽ ഡിജിപി ആവശ്യപ്പെട്ടിരിക്കുന്നത്.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.