പാലക്കാട്: സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം (Bus Strike) തുടരുമെന്ന് ബസ് ഉടമകൾ (Private Bus Owners). യാത്രാ നിരക്ക് കൂട്ടാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ബസ് ഉടമകളുടെ സംഘടന വ്യക്തമാക്കി. സമരം തുടങ്ങി ഇത്ര ദിവസമായിട്ടും ചർച്ചക്ക് പോലും സർക്കാർ തയ്യറാകുന്നില്ലെന്നും ബസ് ഉടമകള്‍ വിമര്‍ശിക്കുന്നു. പരീക്ഷാ കാലത്ത് വിദ്യാർഥികളെ ബുദ്ധിമുട്ടിച്ചെന്ന് പറയുന്ന ഗതാഗത മന്ത്രി കെഎസ്ആര്‍ടിസിയിൽ സൗജന്യ യാത്ര അനുവദിക്കുന്നുണ്ടോ എന്നും ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ വാർത്താ സമ്മേളനത്തില്‍ ചോദിച്ചു. ഗതാഗത മന്ത്രിയുടെ പിടിവാശിയിലുണ്ടായ സമരമാണിത്. നിരക്ക് വർധന എല്‍ഡിഎഫ് തീരുമാനിച്ചിട്ടുണ്ട്. വൈകാതെ നിരക്ക് കൂട്ടുമെന്ന് പറഞ്ഞിട്ട് ഗതാഗത മന്ത്രി വാക്കുപാലിച്ചില്ലെന്നും ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ വിമര്‍ശിച്ചു.
മിനിമം ചാർജ് 12 രൂപയാക്കുക, കിലോമീറ്റർ നിരക്ക് ഒരുരൂപ പത്ത് പൈസ ഉയർത്തുക, വിദ്യാർഥികളുടെ നിരക്ക് ആറ് രൂപയാക്കുക എന്നിവയടക്കമുള്ള ആവശ്യങ്ങളാണ് ബസ് ഉടമകൾ ഉന്നയിക്കുന്നത്. കോവിഡ് കാലത്തെ വാഹന നികുതി ഒഴിവാക്കണമെന്ന വിദഗ്ധ സമിതി ശുപാർശയുണ്ടായിട്ടും നടപ്പാകാത്തതിലും സ്വകാര്യ ബസുടമകൾ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. നവംബർ മാസം തന്നെ മിനിമം ചാർജ് 10 രൂപായാക്കാൻ ഗതാഗത വകുപ്പ് ആലോചിച്ചെങ്കിലും പ്രഖ്യാപനം ഉണ്ടായില്ല. രാമചന്ദ്രൻ നായർ ശുപാർശ പരിഗണിച്ചുള്ള മാറ്റം ഉണ്ടാകുമെന്ന സൂചന നൽകുമ്പോഴും എപ്പോൾ മുതൽ എന്നതിൽ തീരുമാനം വൈകുകയാണ്.
പണിമുടക്കിനെ തുടർന്ന് പലയിടത്തും കൃത്യ സമയത്ത് ബസ് കിട്ടാതെ ജനം വലയുകയാണ്. മധ്യ കേരളത്തിലും മലബാർ മേഖലയിലും നാട്ടിൻ പുറങ്ങളിലുമാണ് യാത്രാ ക്ലേശം രൂക്ഷമായിട്ടുള്ളത്. ഒന്നു മുതല്‍ 9 വരെ ക്ലാസുകളിലെ വാര്‍ഷിക പരീക്ഷ തുടങ്ങിയതിനാല്‍ വിദ്യാര്‍ത്ഥികളെയും സമരം ബാധിച്ചിട്ടുണ്ട്. ഈ മാസം 30 ന് എല്‍ഡിഎഫ് യോഗത്തിന് ശേഷം മാത്രമേ നിരക്ക് വര്‍ധനയില്‍ തീരുമാനമുണ്ടാകൂ എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്.
Also Read- Silverline| സിൽവർ ലൈൻ പദ്ധതി: ആരാണ് കല്ലിടുന്നത്? റവന്യൂ വകുപ്പോ കെ റെയിലോ? അവ്യക്തത തുടരുന്നു
വിലക്കയറ്റത്തിനിടയിൽ ബസ് ചാർജ് വർധന സാധാരണക്കാർക്ക് ഇരട്ട പ്രഹരമാകുമെന്ന വിലയിരുത്തലാണ് സർക്കാരിനെ പിന്തിരിപ്പിക്കുന്നത്. എന്നാൽ കണ്‍സെഷൻ നിരക്ക് വർധിപ്പിക്കുമെന്ന സൂചന നൽകി വീണ്ടും ചർച്ചകൾ സജീവമാക്കിയതും ഗതാഗത മന്ത്രിയാണ്. അതേസമയം, സർക്കാരിനെ സമ്മർദത്തിലാക്കുന്ന സമരവുമായി മുന്നോട്ട് പോകരുതെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. ബസ്, ഓട്ടോ ടാക്സി പണിമുടക്കുമായി മുന്നോട്ട് പോയാൽ കെ എസ് ആർ ടി സി കൂടുതൽ സർവീസ് നടത്തും. ചാർജ് വർധന സർക്കാർ അംഗീകരിച്ചതാണ്. അത് എപ്പോൾ എങ്ങനെ വേണം എന്നതിൽ ചർച്ച നടക്കുകയാണ്. ഈ സമയത്ത് സമരം കൊണ്ട് സർക്കാരിനെ സമ്മർദപ്പെടുത്താമെന്ന് കരുതേണ്ടെന്നും ഗതാഗത മന്ത്രി പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Private bus strike