ഇടുക്കി: ലോട്ടറി എടുക്കുമ്പോൾ സമ്മാനം ലഭിക്കണമെന്ന് ഒട്ടും ആഗ്രഹിച്ചിരുന്നില്ല അവർ മൂന്നു പേരും. എന്നാൽ ഭാഗ്യദേവത അവരെ നല്ലതുപോലെ അനുഗ്രഹിച്ചു. ലോട്ടറി വിൽപനക്കാരനെ സഹായിക്കാനായി ടിക്കറ്റെടുത്ത മൂന്നുപേരെയാണ് ഭാഗ്യം തേടിയെത്തിയത്. ഇതിൽ ഒരാൾക്ക് ഒരു കോടി രൂപയും മറ്റ് രണ്ടുപേർക്ക് 8000 രൂപ വീതവുമാണ് സമ്മാനം ലഭിച്ചത്.
ലോട്ടറിക്കച്ചവടക്കാരനായ ലാലിനെ സഹായിക്കാനായി ഷാജി, പീറ്റർ ജോസഫ്, ധാരാസിങ് എന്നിവർ വാങ്ങിയ ടിക്കറ്റുകൾക്കാണ് ഭാഗ്യം കടാക്ഷിച്ചത്. ഷാജിയുടെ ടിക്കറ്റിന് ഒന്നാം സമ്മാനമായ ഒരുകോടി രൂപയും പീറ്ററിനും ധാരാസിങ്ങിനും 8000 രൂപ വീതവും സമ്മാനം ലഭിച്ചു.
എല്ലാ ദിവസത്തെയും പോലെ പീറ്റർ ജോസഫിന്റെ ഇടുക്കി തുടങ്ങനാടുള്ള ഓർക്കിഡ് ഹോട്ടലിൽ ചായകുടിക്കാൻ എത്തിയതായിരുന്നു ലാൽ. കൗണ്ടറിലെത്തിയപ്പോൾ ആ ദിവസം ടിക്കറ്റൊന്നും വിൽക്കാത്തതിന്റെ നിരാശ ലാൽ സുഹൃത്ത് കൂടിയായ പീറ്റർ ജോസഫിനോട് പറഞ്ഞു. ഇതുകേട്ട് പീറ്ററും ഹോട്ടലിലെ ജീവനക്കാരനായ നേപ്പാൾ സ്വദേശി ധാരാസിങ്ങും ഓരോ ടിക്കറ്റെടുത്തു.
ഇതുകണ്ടുകൊണ്ട് വന്ന ഹോട്ടലിലെ മറ്റൊരു ജോലിക്കാരനായ ഷാജി രണ്ട് ടിക്കറ്റെടുത്ത് ലാലിനെ സഹായിച്ചു. ടിക്കറ്റെടുക്കുമ്പോൾ മൂന്നുപേരും സമ്മാനം പ്രതീക്ഷിച്ചിരുന്നില്ല. ലാലിന് ഒരു സഹായമാകട്ടെയെന്ന് മാത്രം കരുതി.
ബുധനാഴ്ച വൈകിട്ട് ഫിഫ്റ്റി-ഫിഫ്റ്റി ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം പുറത്തുവന്നതോടെയാണ് ഓർക്കിഡ് ഹോട്ടലിൽവെച്ച് തന്റെ കൈയിൽനിന്ന് ടിക്കറ്റെടുത്ത മൂന്നുപേർക്കും സമ്മാനമുണ്ടെന്ന വിവരം ലാലിന് മനസിലായത്. ഇതിൽ ഷാജിയെടുത്ത FS 144539 നമ്പർ ടിക്കറ്റിന് ഒന്നാം സമ്മാനമായ ഒരുകോടി രൂപ ലഭിച്ചു.
20 വർഷമായി പീറ്ററിന്റെ സ്ഥാപനത്തിൽ ജോലി ചെയ്യുകയാണ് ഷാജി. ലോട്ടറി വിൽപ്പനക്കാരനെ സഹായിക്കാനെടുത്ത ടിക്കറ്റ് ഷാജിയുടെ ജീവിതം മാറ്റിമറിച്ചിരിക്കുകയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.