മലപ്പുറം: തവനൂരിൽ കോൺഗ്രസ് സ്ഥാനാർഥിയായി പരിഗണിക്കുന്ന ജീവകാരുണ്യ പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിലിനെതിരെ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. മലപ്പുറം കോൺഗ്രസ് ആസ്ഥാനത്തിന് മുന്നിലാണ് കോൺഗ്രസ് പ്രവർത്തകർ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചത്. ഫിറോസ് കുന്നംപറമ്പിൽ കോൺഗ്രസ് പ്രവർത്തകനല്ലെന്നും ജില്ലയിലെ യുവ നേതാക്കളുടെ അവസരം കവർന്നെടുക്കുകയാണെന്നും പ്രവർത്തകർ ആരോപിച്ചു. സ്ഥാനാർഥിയായി ഫിറോസിനെ അംഗീകരിക്കില്ലെന്നും അവർ വ്യക്തമാക്കി. ഇത് വോട്ടെടുപ്പിലും പ്രതിഫലിക്കുമെന്നും പ്രവര്ത്തകർ പറയുന്നു.
അതേ സമയം പൊന്നാനിയിൽ കെ.സി.വേണുഗോപാലിനെതിരെ പോസ്റ്റർ പ്രത്യക്ഷപ്പെട്ടു. ചങ്ങരംകുളം കോൺഗ്രസ് ഓഫീസിന് മുന്നിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. വേണുഗോപാൽ കോൺഗ്രസിൻ്റെ അന്തകനാണെന്നും സേവ് കോൺഗ്രസ് ഫ്രം വേണുഗോപാലെന്നുമാണ് പോസ്റ്ററിൽ എഴുതിയിരിക്കുന്നത്. പൊന്നാനിയിൽ എ.എം രോഹിത്തിനെ സ്ഥാനാർഥിയായി പരിഗണിക്കുന്ന സാഹചര്യത്തിലാണ് വേണുഗോപാലിനെതിരെ പോസ്റ്റർ.
ഇതിനിടെ കളമശേരി നിയോജക മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാകാനുള്ള സന്നദ്ധത നേത്യത്വത്തെ അറിയിച്ച് ലീഗ് എംഎല്‍എ ടി എ അഹമ്മദ് കബീര്‍. മങ്കടയില്‍ നിന്ന് എന്തുകൊണ്ടാണ് തന്നെ ഒഴിവാക്കിയതെന്ന് അറിയില്ലെന്നും പാര്‍ട്ടിയില്‍ താന്‍ അപമാനിക്കപ്പെട്ടുവെന്നും അഹമ്മദ് കബീര്‍ ന്യൂസ് 18 നോട് പറഞ്ഞു. അതേസമയം പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.
വി.കെ ഇബ്രാഹിംകുഞ്ഞിന്റെ മകന്‍ വി.ഇ അബ്ദുള്‍ ഗഫൂറാണ് കളമശേരിയിലെ ലീഗ് സ്ഥാനാർഥി. അബ്ദുൾ ഗഫൂറിനെ സ്ഥാനാർഥിയാക്കിയതിനെതിരായ പ്രതിഷേധങ്ങള്‍ക്ക് പിന്നാലെയാണ് സീറ്റില്‍ അവകാശവാദമുന്നയിച്ച് ടി എ അഹമ്മദ് കബീര്‍ രംഗത്തെത്തിയിരിക്കുന്നത്. ഇത്തവണയും മങ്കടയില്‍ തന്നെ സീറ്റ് ലഭികുമെന്നാണ് പ്രതീക്ഷിച്ചതെന്നും എന്തുകൊണ്ടാണ് തന്നെ ഒഴിവാക്കിയതെന്ന് അറിയില്ലെന്നും അഹമ്മദ് കബീർ പറയുന്നു. തന്റെ ജന്മനാടാണ് കളമശേരി. ഇവിടെ മത്സരിക്കാനുള്ള സന്നദ്ധത നേത്യത്വത്തെ അറിയിച്ചിട്ടുണ്ടെന്നും അനുകൂല നിലപാട് ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അഹമ്മദ് കബീര്‍ ന്യൂസ് 18നോട് പറഞ്ഞു.
Also Read മുസ്ലിം ലീഗിന്റെ സീറ്റില്‍ കോണ്‍ഗ്രസ് നേതാവ് യുഡിഎഫ് സ്ഥാനാർഥി; ഇവിടെ ചിത്രം വിചിത്രമാണ്
അതേസമയം കളമശേരിയില്‍ നിന്ന് വി.ഇ അബ്ദുള്‍ ഗഫൂറിനെ മാറ്റണമെന്ന ആവശ്യം പി കെ കുഞ്ഞാലിക്കുട്ടി തള്ളി. എല്ലാവരുമായി ചര്‍ച്ച ചെയ്താണ് കളമശേരിയില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. വിവാദങ്ങള്‍ വിജയ സാധ്യതയെ ബാധിക്കില്ലെന്ന നിലപാടിലാണ് ലീഗ് സ്ഥാനാര്‍ത്ഥി വി.ഇ അബ്ദുള്‍ ഗഫൂറിന്റെ നിലപാട്. വി ഇ അബ്ദുള്‍ ഗഫൂറിനെ മാറ്റിയില്ലെങ്കില്‍ പകരം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമെന്നാണ് വിമത വിഭാഗത്തിന്റെ ആവശ്യം. സ്ഥാനാര്‍ത്ഥിത്വം അംഗീകരിച്ചില്ലെങ്കില്‍ ടി എ അഹമ്മദ് കബീര്‍ വിമതനായി രംഗത്തിറങ്ങാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Assembly Election 2021, Firoz Kunnamparambil, KC Venugopal MP, Kerala Assembly Election 2021, Kerala Assembly Polls 2021