കെഎസ്ആർടിസി പമ്പുകളിൽ ഇനി മുതൽ പൊതുജനങ്ങൾക്കും ഇന്ധനം വാങ്ങാം
കെഎസ്ആർടിസി പമ്പുകളിൽ ഇനി മുതൽ പൊതുജനങ്ങൾക്കും ഇന്ധനം വാങ്ങാം
ടിക്കറ്റേതര വരുമാനം വർദ്ധിപ്പിക്കുന്നതിന് വേണ്ടിയാണ് കെഎസ്ആർടിസി സ്ഥലങ്ങളിൽ പമ്പുകൾ ആരംഭിച്ചത്. ആകെ 75 ഇന്ധന ചില്ലറ വില്പന കേന്ദ്രങ്ങളാണ് സ്ഥാപിക്കുന്നത്.
തിരുവനന്തപുരം: കെഎസ്ആർടിസി പമ്പുകളിൽ ഇനി മുതൽ പൊതുജനങ്ങൾക്കും ഇന്ധനം നിറയ്ക്കാം. ഇന്ത്യൻ ഓയിൽ കോർപ്പറേഷനുമായി ചേർന്നുള്ള കെ.എസ്.ആര്.ടി.സി- യാത്രാ ഫ്യൂവല്‍സിന്റെ ഉദ്ഘാടനം തിരുവനന്തപുരത്ത് നടന്നു. സംസ്ഥാനത്തുടനീളം പൊതുജനങ്ങള്‍ക്കായി 75 ഇന്ധന ചില്ലറ വില്പനശാലകള് സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്.
കഫറ്റീരിയയും, വിശ്രമ കേന്ദ്രവും എല്ലാം വരും ദിവസങ്ങളിൽ തുറക്കും. കെഎസ്ആർടിസി യാത്രാ ഫ്യുസൽസിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് ധനമന്ത്രി കെഎൻ ബാലഗോപാലൻ നിർവ്വഹിച്ചു. കെഎസ്ആർടിസി പുനരുദ്ധാരണ പദ്ധതികൾക്ക് പൂർണ പിന്തുണയെന്ന് ധനമന്ത്രി പറഞ്ഞു. കെഎസ്ആർടിസി സ്വയം പര്യാപ്തമായ സ്ഥിതിയിലേയ്ക്ക് എത്തണമെന്ന് മന്ത്രി നിർദ്ദേശിച്ചു.
പുനരുദ്ധാരണത്തിന്റെ ഭാഗമായി ടിക്കറ്റേതര വരുമാനം വർദ്ധിപ്പിക്കുന്നതിന് വേണ്ടിയാണ് കെഎസ്ആർടിസി സ്ഥലങ്ങളിൽ പമ്പുകൾ ആരംഭിച്ചത്. ആകെ 75 ഇന്ധന ചില്ലറ വില്പന കേന്ദ്രങ്ങളാണ് സ്ഥാപിക്കുന്നത്. ആദ്യഘട്ടത്തിലെ 8 പമ്പുകൾ പൂർത്തിയായി.
മറ്റ് ഏഴ് പമ്പുകളും വരും ദിവസങ്ങളിൽ ഉദ്ഘാടനം ചെയ്യും. 16 ന് വൈകിട്ട് 5 മണിക്ക് കോഴിക്കോട് ടൂറിസം മന്ത്രി മുഹമ്മദ് റിയാസും, ചേർത്തലയിൽ കൃഷി മന്ത്രി പി. പ്രസാദും , 17 ന് ചടയമംഗലത്ത് വൈകിട്ട് അഞ്ച് മണിക്ക് മന്ത്രി ജെ. ചിഞ്ചുറാണി, 18 ന് രാവിലെ 8.30 മണിക്ക് മൂന്നാറിൽ മന്ത്രി റോഷി അഗസ്റ്റിൻ, രാവിലെ 9 മണിക്ക് മൂവാറ്റുപുഴയിൽ മന്ത്രി പി. രാജീവ്, വൈകിട്ട് 4 മണിക്ക് ചാലക്കുടിയിൽ മന്ത്രി ആർ. ബിന്ദു, വൈകിട്ട് 5 മണിക്ക് കിളിമാനൂരിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി തുടങ്ങിയവരും പമ്പുകൾ ഉദ്ഘാടനം ചെയ്ത് പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കും. ആദ്യ ദിവസം മുതല്‍ തന്നെ ഇവിടെ നിന്നും പെട്രോളും, ഡീസലും നിറക്കുന്നതിനുളള സൗകര്യം ലഭ്യമായിരിക്കും.
തുടക്കത്തില്‍ പെട്രോളും ഡീസലും ആയിരിക്കും ഈ ഔട്ട്ലെറ്റു കളില്‍ വിതരണം ചെയ്യുന്നത്. തുടർന്ന് ഹരിത ഇന്ധനങ്ങളായ എൽഎൻജി, സിഎൻജി, ഇലക്ട്രിക വാഹനങ്ങളുടെ ചാർജിംഗ് സെന്റർ തുടങ്ങിയവും, 5 കിലോയുള്ള എൽപിജി സിലിണ്ടർ ആയ ചോട്ടു തുടങ്ങിയവരും ഇവിടെ നിന്നും ലഭിക്കും.
ഉദ്ഘാടനത്തോട് അനുബന്ധിച്ച് ബൈക്ക് യാത്രക്കാർക്ക് എഞ്ചിൻ ഓയിൽ വാങ്ങുമ്പോൾ ഓയിൽ ചെയ്ഞ്ച് സൗജന്യമായിരിക്കും, കൂടാതെ 200 രൂപയ്ക്ക് മുകളിൽ ഇന്ധനം നിറയ്ക്കുന്ന ഇരുചക്ര- മുചക്ര വാഹന ഉടമകൾക്കും, 500 രൂപയ്ക്ക് മുകളിൽ ഇന്ധനം നിറയ്ക്കുന്ന നാല് ചക്ര വാഹന ഉടമകൾക്കുമായി നടക്കുന്ന കാമ്പയിനിംഗിൽ പങ്കെടുക്കാം. കാമ്പയിനിംഗിൽ പങ്കെടുക്കുന്നവരിൽ നിന്നും നറുക്കെടുപ്പിലൂടെ വിജയികളാകുന്നവർക്ക് കാർ, ബൈക്ക് തുടങ്ങിയവ സമ്മാനങ്ങളായി ലഭിക്കാനുള്ള അവസരവും ഉണ്ട്.
സംസ്ഥാന തല ഉദ്ഘാടന ചടങ്ങിൽ ഗതാഗത വകുപ്പു മന്ത്രി ആന്റണി രാജു അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി ആദ്യ വിൽപ്പന നിർവ്വഹിച്ചു, സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്.അനിൽ ഔദ്യോഗിക ലോഗോ പ്രകാശനം ചെയ്തു. കൂടാതെ മേയര്‍ കുമാരി. ആര്യ രാജേന്ദ്രന്, കൗണ്‍സിലര്‍ സിമി ജ്യോതിഷ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
ഡോ.ആര്.വേണുഗോപാല്‍, (ഡെപ്യൂട്ടി ചീഫ് കണ്ട്രോളര് ഓഫ് എക്സ്പ്ലോസീവസ്), അമിതാഭ് അഖാരി എക്സി.ഡയറക്ടര്‍ റീട്ടെയില്‍ സെയില്‍സ് - (സൗതത് & വെസ്റ്റ്) IOC, പി.എസ്.മണി, എക്സി.ഡയറക്ടര്‍ (ഇന്‍സ്റ്റിറ്റിയൂഷണല്‍ ബിസിനസ്സ്), IOC എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു. ഗതാഗത വകുപ്പ് സെക്രട്ടറിയും കെ.എസ്.ആര്.ടി.സി. ചെയര്മാന് & മാനേജിംഗ് ഡയറക്ടറുമായ ബിജു പ്രഭാകര്‍ IAS മുഖ്യാതിഥികളെ സ്വാഗതം ചെയ്തു. ഐ.ഒ.സി-യുടെ ചീഫ് ജനറല്‍ മാനേജര്‍ വി.സി.അശോകന് പദ്ധതി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.