പാലക്കാട്: വീണ്ടും കോടതിയ്ക്ക് പൊതു പരിപാടിയുടെ ശബ്ദം പ്രശ്നമായി. കഴിഞ്ഞ ദിവസം സ്വാതന്ത്ര്യത്തിന്‍റെ എഴുപത്തിയഞ്ചാം വാർഷികം പ്രമാണിച്ച് സംഘടിപ്പിച്ച ഫ്ലാഷ് മോബിന്‍റെ ശബ്ദം ജില്ലാ കോടതി ജീവനക്കാരെത്തി കുറപ്പിച്ചു. ക്യാപ്റ്റൻ ലക്ഷ്മി സൈഗാളിനെ ആദരിച്ച് നടത്തിയ ഫ്ളാഷ് മോബിൻ്റെ ശബ്ദമാണ് ജില്ലാ ജഡ്ജി ഇടപെട്ട് കുറപ്പിച്ചത്. ഇന്നലെ കളക്ട്രേറ്റിൽ നടന്ന പരിപാടിയുടെ ശബ്ദമാണ് കുറപ്പിച്ചത്. ജില്ലാ കോടതിയിൽ നിന്നും ജീവനക്കാരെത്തി ശബ്ദം കുറയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നു. നേരത്തെ നീനാ പ്രസാദിന്‍റെ നൃത്ത പരിപാടിയുടെ ശബ്ദവും ഇത്തരത്തിൽ കുറപ്പിച്ചത് വിവാദമായിരുന്നു.
അതേസമയം ആസാദി കാ അമൃത് മഹോത്സവത്തിൻ്റെ ഭാഗമായി
പാലക്കാട് കളക്ട്രേറ്റിൽ നടന്ന ഫ്ളാഷ് മോബ് ശബ്ദം കുറച്ച് വെക്കാൻ പറഞ്ഞത് പരിപാടിയെ ബാധിച്ചില്ലെന്ന് ഫ്ളാഷ് മോബ് അവതരിപ്പിച്ച വിദ്യാർത്ഥികൾ ന്യൂസ് 18 നോട് പറഞ്ഞു. പരിപാടിയുടെ ഉദ്ഘാടന ചടങ്ങിൽ ശബ്ദം കൂടുതലായിരുന്നുവെന്നും അതുകൊണ്ടാകാം കോടതി ഇടപ്പെട്ടതെന്ന് ഫ്ളാഷ് മോബ് ചിട്ടപ്പെടുത്തിയ മേഴ്സി കോളേജിലെ അധ്യാപിക ഷൈനി പറഞ്ഞു. മേഴ്സി കോളേജിലെ വിദ്യാർഥികളാണ് ഫ്ലാഷ് മോബ് അവതരിപ്പിച്ചത്.
ആസാദി കാ അമൃത് മഹോത്സവത്തിൻ്റെ ഭാഗമായാണ് ഫ്ലാഷ് മോബ് പരിപാടി സംഘടിപ്പിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.15നാണ് പരിപാടി തുടങ്ങിയത്. എന്നാൽ പരിപാടിയുടെ ശബ്ദം സമീപത്തുള്ള കോടതിയുടെ പ്രവർത്തനത്തെ ബാധിക്കുന്നുവെന്ന് കാണിച്ചാണ് ജീവനക്കാരെത്തി ശബ്ദം കുറപ്പിച്ചത്. ജില്ലാ ജഡ്ജിയുടെ പേഴ്സണൽ സെക്യൂരിറ്റി ഓഫീസറും കോടതിയിലെ ഡഫേദാറും എത്തിയാണ് ശബ്ദം കുറയ്ക്കാൻ ആവശ്യപ്പെട്ടത്. ഇതനുസരിച്ച് കുറഞ്ഞ ശബ്ദത്തിലാണ് പിന്നീട് പരിപാടി നടത്തിയത്.
സ്വാതന്ത്ര്യത്തിന്‍റെ എഴുപത്തിയഞ്ചാം വാർഷികം പ്രമാണിച്ച് രാജ്യത്ത് തെരഞ്ഞെടുക്കപ്പെട്ട 75 ജില്ലകളിലാണ് ആസാദി കാ അമൃത് മഹോത്സവം പരിപാടി നടക്കുന്നത്. കേരളത്തിൽ മൂന്നിടങ്ങളിൽ നടക്കുന്ന പരിപാടികളിൽ ഒന്നിന് വേദിയാകുന്നത് പാലക്കാടാണ്. ഇതിന്‍റെ ഭാഗമായാണ് സ്വാതന്ത്ര്യ സമര സേനാനിയായ ക്യാപ്റ്റൻ ലക്ഷ്മി സൈഗാളിനെ ആദരിച്ച് ഫ്ലാഷ് മോബ് നടന്നത്. കേന്ദ്ര സർക്കാരിന്‍റെ നിർദേശം അനുസരിച്ചാണ് 75 സ്ഥലങ്ങളിൽ ആസാദി കാ അമൃത് മഹോത്സവം പരിപാടി സംഘടിപ്പിക്കുന്നത്.
നേരത്തെ ജില്ലാ ജഡ്ജി ഇടപെട്ട് മുൻപ് നൃത്ത പരിപാടിയുടെ ശബ്ദം കുറപ്പിച്ചത് വിവാദമായിരുന്നു. ഡോക്ടർ നീനാ പ്രസാദ് അവതരിപ്പിച്ച നൃത്ത പരിപാടിയിലാണ് ഇത്തരത്തിൽ ശബ്ദം കുറപ്പിച്ചത്. ജില്ലാ ജഡ്ജിയുടെ വീടിന് സമീപത്താണ് നൃത്ത പരിപാടി നടന്നത്. പുസ്തക പ്രകാശന ചടങ്ങുമായി ബന്ധപ്പെട്ട സാംസ്‌കാരിക പരിപാടിയില്‍ മോഹനിയാട്ട കച്ചേരിയ്ക്കിടെയുണ്ടായ ദുരനുഭവം പങ്കുവെച്ച് അന്ന് നര്‍ത്തകി നീന പ്രസാദ് രംഗത്തെത്തുകയായിരുന്നു. പാലക്കാട് മൊയിന്‍ എല്‍പി സ്‌കൂളില്‍ വെച്ച് നടന്ന പരിപാടിയ്ക്കിടെയാണ് മോഹനിയാട്ട കച്ചേരിയ്ക്ക് അപ്രതീക്ഷിത വിലക്ക് വരുന്നത്. എട്ടു മണിക്ക് ആരംഭിച്ച കച്ചേരിയില്‍ രണ്ടാമത്തെ ഇനം അവസാനിപ്പിച്ചപ്പോള്‍ ഇനി തുടര്‍ന്ന് അവതരിപ്പിക്കുവാന്‍ പറ്റില്ല എന്ന് പോലീസ് അറിയിക്കുകയായിരുന്നു.
Also Read-നീനാ പ്രസാദിന്റെ നൃത്തം തടസ്സപ്പെടുത്താൻ ശ്രമം: ആരോപണം അടിസ്ഥാന രഹിതമെന്ന് ജില്ലാ ജഡ്ജി കലാം പാഷ
ശബ്ദം ശല്യമാകുന്നതിനാല്‍ പരിപാടി ഉടന്‍ നിര്‍ത്തണമെന്ന് ജില്ലാ ജഡ്ജി കലാം പാഷയുടെ ഉത്തരവിനെ തുടര്‍ന്നായിരുന്നു പൊലീസ് നിര്‍ദേശം. തുടര്‍ന്ന് ഒരു ഉച്ചഭാഷിണിയില്‍ ശബ്ദം വളരെ കുറച്ചു വച്ചുകൊണ്ട് നിരാശയും വേദനയും നിയന്ത്രിച്ച് പരിപാടി അവസാനിപ്പിക്കുകയായിരുന്നെന്ന് നീന പ്രസാദ് ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞിരുന്നു.
കഥകളിയും ശാസ്ത്രീയനൃത്തവുമെല്ലാം ഗൗരവമായ തൊഴിലായി കൊണ്ടു നടക്കുന്ന സാംസ്‌ക്കാരിക കലാ പ്രവര്‍ത്തകരുടെ നേര്‍ക്കുളള അപമര്യാദയായേ ഇത്തരം നടപടികളെ കാണാന്‍ കഴിയൂ എന്നും അവര്‍ പറയുന്നു. നീതിരഹിതവും അനൗചിത്യപരവുമായ വ്യക്തിഗത ഇഷ്ടാനിഷ്ടങ്ങള്‍ പരിഗണിച്ചാണോ കലാകാരന്‍മാര്‍ കലാപരിപാടികള്‍ നടത്തേണ്ടതെന്നും നീന പ്രസാദ് ചോദിച്ചിരുന്നു.
എന്നാൽ നൃത്തം തടസ്സപ്പെടുത്താൻ ശ്രമിച്ചുവെന്ന ആരോപണം അടിസ്ഥാന രഹിതമെന്ന് ജില്ലാ ജഡ്ജിയുടെ കത്ത് പുറത്തുവന്നിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച അഭിഭാഷകർക്കെതിരെ ജില്ലാ ജഡ്ജി കലാം പാഷ ബാർ അസോസിയേഷന് നൽകിയ കത്തിലാണ് നൃത്തപരിപാടി തടസ്സപ്പെടുത്താൻ ശ്രമിച്ചിട്ടില്ലെന്നും ഡിവൈഎസ്പി അമിതമായി ഇടപെട്ടതാണെന്നും വ്യക്തമാക്കുന്നത്. ശബ്ദം കുറക്കാൻ മാത്രമാണ് സെക്യൂരിറ്റി ഓഫീസർ മുഖേന ഡിവൈഎസ്പിക്ക് സന്ദേശം നൽകിയതെന്നും എന്നാൽ ഡിവൈഎസ്പി പറഞ്ഞതിനേക്കാൾ അധികമായി പ്രവർത്തിച്ച് പ്രശ്നമുണ്ടാക്കുകയാണ് ചെയ്തെന്നും കലാം പാഷ വ്യക്തമാക്കി. കലാപരിപാടികൾ ഏറെ ഇഷ്ടപ്പെടുന്ന ആളാണ് താനെന്നും ആറു വർഷം സംഗീതം പഠിച്ചയാളാണെന്നും കത്തിൽ പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Palakkad