കണ്ണൂർ: ഒന്നാം പിണറായി സർക്കാരിന്‍റെ (Pinarayi Government) കാലത്തെ കോവിഡ് (Covid 19) പ്രതിരോധപ്രവർത്തനങ്ങളിൽ അഴിമതി നടന്നെന്ന ആരോപണത്തിൽ മറുപടിയുമായി മുൻമന്ത്രി കെ കെ ശൈലജ. മൂന്നിരട്ടി വില നൽകി പിപിഇ കിറ്റ് വാങ്ങിയത് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമായിരുന്നുവെന്ന് കെ കെ ശൈലജ പറഞ്ഞു. കരിവെള്ളൂർ രക്തസാക്ഷി ദിനാചരണത്തിന്‍റെ 75-ാം വാർഷികം ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നതിനിടയിലാണ് കെ കെ ശൈലജ ഇക്കാര്യം പറഞ്ഞത്. വിപണിയിൽ കോവിഡ് സുരക്ഷാ ഉപകരണങ്ങൾക്ക് ക്ഷാമമുള്ളപ്പോഴാണ് ഉയർന്ന വില നൽകി പിപിഇ കിറ്റ് വാങ്ങിയതെന്നും അവർ വ്യക്തമാക്കി.
അന്വേഷിച്ചപ്പോൾ ആയിരത്തി അഞ്ഞൂറ് രൂപയ്ക്ക് പിപിഇ കിറ്റ് തരാൻ ഒരു കമ്പനി തയ്യാറായി. വില നോക്കാതെ മൂന്നിരട്ടി ഉപകരണങ്ങൾ സംഭരിക്കാൻ മുഖ്യമന്ത്രി നിർദ്ദേശിക്കുകയായിരുന്നു എന്നും കെ കെ ശൈലജ പറഞ്ഞു. ദുരന്ത സമയത്ത് നടപടിക്രമങ്ങൾ പാലിക്കാതെയും സാധനങ്ങൾ വാങ്ങാനുള്ള അധികാരം സർക്കാരിനുണ്ട്. പിന്നീടാണ് അഞ്ഞൂറ് രൂപയ്ക്ക് പിപിഇ കിറ്റ് മാർക്കറ്റിൽ ലഭ്യമായതെന്നും കെ കെ ശൈലജ വിശദീകരിച്ചു. സർക്കാറിനെതിരായ ആക്രമണങ്ങൾ കമ്യൂണിസ്റ്റുകാർ ചെറുക്കണമെന്നും അഴിമതി ആരോപണങ്ങൾ അടിസ്ഥാനമില്ലാത്തതെന്നും കെ കെ ശൈലജ പറഞ്ഞു. കോവിഡ് പ്രതിരോധത്തിൽ അഴിമതി നടന്നു എന്ന ആരോപണങ്ങളോട് ആദ്യമായാണ് മുൻ ആരോഗ്യമന്ത്രി പ്രതികരിക്കുന്നത്.
കോവിഡ് വ്യാപനം തുടങ്ങിയ സമയത്ത് കെ കെ ശൈലജ ആരോഗ്യമന്ത്രിയായിരുന്നപ്പോൾ പിപിഇ കിറ്റ് വാങ്ങിയതില്‍ വന്‍ ക്രമക്കേട് നടന്നെന്ന വിവരങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. നിപയെ പ്രതിരോധിച്ച കമ്പനിയുടെ പിപിഇ കിറ്റ് 550 രൂപയ്ക്ക് വാങ്ങിയ കെഎംഎസ് സിഎല്‍ തൊട്ടടുത്ത ദിവസം മറ്റൊരു കമ്പനിയ്ക്ക് ഓര്‍ഡര്‍ കൊടുത്തത് 1550 രൂപയ്ക്കാണ്. 550 രൂപയുടെ കിറ്റിന് രണ്ട് മാസമെടുത്തപ്പോള്‍ 1550 രൂപയുടെ കിറ്റിന് ഉത്തരവിറക്കാന്‍ വേണ്ടി വന്നത് രണ്ട് ദിവസം മാത്രമാണ്. ഒരു മുന്‍ പരിചയവുമില്ലാത്ത കമ്പനിക്ക് മുഴുവന്‍ തുകയായ 9 കോടി രൂപയും മുന്‍കൂറായി നൽകി കരാർ ഒപ്പിട്ടതാണ് പിന്നീട് വിവാദമായത്.
K-Rail | കെ-റെയിൽ ലക്ഷ്യം റിയൽ എസ്റ്റേറ്റ് കച്ചവടവും അഴിമതിയും ആകാമെന്ന് പ്രശാന്ത് ഭൂഷൺ
കണ്ണൂർ: കെ റെയിൽ പദ്ധതിയെ രൂക്ഷമായി വിമർശിച്ച് സമൂഹികപ്രവർത്തകൻ പ്രശാന്ത് ഭൂഷൺ. എസ്റ്റേറ്റ് കച്ചവടവും യന്ത്രങ്ങൾ ഇറക്കുമതി ചെയ്യുമ്പോഴുള്ള അഴിമതിയും ആകാം കെ റെയിൽ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. കണ്ണൂർ പ്രസ് ക്ലബിലെ മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നഗരങ്ങൾ ഒഴിവാക്കിയുള്ള പാതയും സ്റ്റേഷനും വൻതോതിൽ റിയൽ എസ്റ്റേറ്റ് ഇടപാടുകൾക്ക് ഇടയാക്കും. സ്റ്റേഷനുകൾക്ക് സമീപം ഭൂമി വാങ്ങിക്കൂട്ടി റിയൽ എസ്റ്റേറ്റുകാർക്ക് ലാഭം കൊയ്യാം. യന്ത്രങ്ങളുടെ ഇറക്കുമതിയുടെ പേരിൽ വൻകിട കരാറുകളുണ്ടാക്കാനും അഴിമതി നടത്താനും സാധിക്കുമെന്ന് പ്രശാന്ത് ഭൂഷൺ ചൂണ്ടിക്കാട്ടി. നിലവിലുള്ള റെയിൽപാത പതിനായിരം കോടി രൂപ ചെലവഴിച്ച് വികസിപ്പിച്ചാൽ 150 കിലോമീറ്റർ വേഗതയിൽ ട്രെയിൻ ഓടിക്കാനാകും. ഇത് കണക്കിലെടുക്കാതെയാണ് ഒരു ലക്ഷം കോടിയിലേറെ മുടക്കി കെ റെയിൽ നിർമ്മിക്കാൻ സർക്കാർ വാശിപിടിക്കുന്നതെന്നും പ്രശാന്ത് ഭൂഷൺ പറയുന്നു.
കേരളത്തിൽ കക്ഷിരാഷ്ട്രീയ വർഗീയ സംഘർഷങ്ങൾ ഇല്ലാതാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെടണം. ഇത്തരം അക്രമങ്ങളെ പ്രോൽസാഹിപ്പിച്ച് നേട്ടമുണ്ടാക്കാൻ ശ്രമിക്കുന്നവരാണ് കേന്ദ്ര സർക്കാർ. ഇന്ത്യയിൽ ജനാധിപത്യം അതിഗുരുതരമായ വെല്ലുവിളി നേരിടുകയാണെന്നും പ്രശാന്ത് ഭൂഷൺ പറഞ്ഞു. മാധ്യമങ്ങളെ ഭീഷണിപ്പെടുത്തിയും പ്രീണിപ്പിച്ചും വശത്താക്കുന്നു. സോഷ്യൽമീഡിയയ്ക്കെതിരെ യുഎപിഎ ചുമത്തുന്നതായും പ്രശാന്ത് ഭൂഷൺ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cm pinarayi vijayan, Covid 19, KK Shailaja, PPE Kits