സുൽത്താൻ ബത്തേരി: അക്രമത്തിൽ വിശ്വസിക്കുന്ന ആൾ രാജ്യം ഭരിക്കുമ്പോൾ ജനം നിയമം കൈയിലെടുക്കുമെന്ന് രാഹുൽ ഗാന്ധി സുൽത്താൻ ബത്തേരിയിൽ പറഞ്ഞു. സ്ത്രീകൾക്ക് സഞ്ചരിക്കാൻ പറ്റാത്ത രാജ്യമായാണ് ലോകം ഇന്ത്യയെ കാണുന്നത്. ആക്രമണം ഉണ്ടാകുന്നത് രാജ്യം ഭരിക്കുന്നവരുടെ പരാജയമാണ്. യു.ഡി.എഫ് സുൽത്താൻ ബത്തേരി നിയോജകമണ്ഡലം നേതൃയോഗത്തിലാണ് രാഹുൽ ഗാന്ധി പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമർശനം ഉന്നയിച്ചത്.
രാജ്യത്ത് ദളിതരും ന്യൂനപക്ഷ വിഭാഗക്കാരും വ്യാപകമായി അക്രമിക്കപ്പെടുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രധാനമന്ത്രിക്ക് ഇന്ത്യയിലെ സംസ്കാരത്തെക്കുറിച്ച് ഒരു നിലപാടുമില്ല. ആദരവോടു കൂടി ലോകം ഇന്ത്യയെ കണ്ടിരുന്ന കാലം മാറിയെന്നും സമ്പദ് വ്യവസ്ഥ തകർന്നിരിക്കുകയാണെന്നും രാഹുൽ പറഞ്ഞു.
ജില്ലാ പഞ്ചായത്ത് ആവിഷ്കരിച്ച ദുരന്തനിവാരണ സേനയുടെ പരിശീലനം പൂർത്തിയാക്കിയ വളണ്ടിയർമാർക്കുള്ള സർട്ടിഫിക്കറ്റ് വിതരണത്തോടെയാണ് രാഹുൽ ഗാന്ധിയുടെ ഇന്നത്തെ പരിപാടികൾക്ക് തുടക്കമായത്. കൽപ്പറ്റ ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജില്ലയിലെ നാനൂറോളം യുവാക്കൾക്ക് രാഹുൽ ഗാന്ധി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്‌തു.
രാജ്യത്ത് എല്ലാ ദിവസവും ബലാത്സംഗ കേസുകളുടെ വാർത്ത കേട്ട് ജനങ്ങൾ ഞെട്ടലോടെയാണ് ഉണരുന്നത്. പ്രധാനമന്ത്രി വിശ്വസിക്കുന്നത് വിദ്വേഷത്തിലാണ്. സംസ്കാരങ്ങളെ അപമാനിക്കുകയാണ് അദ്ദേഹം. സാമ്പത്തികത്തെക്കുറിച്ച് പ്രധാനമന്ത്രിക്ക് ഒന്നും അറിയില്ല. സാമ്പത്തിക സ്ഥിതിയെക്കുറിച്ച് പ്രധാനമന്ത്രിയെ പരസ്യസംവാദത്തിന് ക്ഷണിക്കുന്നു. ഏതെങ്കിലും മതം അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നില്ല. ഉണ്ടെന്ന് തെളിയിക്കാൻ പ്രധാനമന്ത്രിയെ വെല്ലുവിളിക്കുന്നു. പ്രധാനമന്ത്രി അക്രമത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Narendra modi, Rahul gandhi