തിരുവനന്തപുരം:
സെക്രട്ടേറിയറ്റിലെ തീപിടിത്തം വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണമല്ലെന്ന്
ഫോറിന്‍സിക് പരിശോധനയില്‍ തെളിഞ്ഞിട്ടും അങ്ങനെയാണെന്ന് വരുത്തി തീര്‍ക്കാന്‍ പൊലീസ് കാണിക്കുന്ന തിടുക്കം അട്ടിമറി സംശയം ബലപ്പെടുത്തുകയാണെന്ന് പ്രതിപക്ഷ നേതാവ്
രമേശ് ചെന്നിത്തല പറഞ്ഞു.
തീപിടിത്തത്തിന് പിന്നിലെ സത്യം മൂടി വയ്ക്കാനും യഥാര്‍ത്ഥ കുറ്റവാളികളെ രക്ഷിക്കാനുമാണ് പൊലീസ് ശ്രമിക്കുന്നതെന്ന് സംശയിക്കണം. ഈ പശ്ചാത്തലത്തില്‍ യഥാര്‍ത്ഥ വസ്തുത പുറത്തു കൊണ്ടു വരാന്‍ ജുഡീഷ്യല്‍ അന്വേഷണം തന്നെ നടത്തണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണമല്ല തീപിടിത്തമുണ്ടയതെന്ന് ഫോറിന്‍സിക്കിന്റെ ഫിസിക്സ് വിഭാഗം കോടതിയില്‍ ആവര്‍ത്തിച്ചു റിപ്പോര്‍ട്ട് നല്‍കിയതാണ്. കെമിസ്ട്രി വിഭാഗം നടത്തിയ പരിശോധനയില്‍ മദ്യക്കുപ്പികളാണ് കണ്ടെത്തിയത്. ഇത് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നു.
ഇരുപത്തി നാല് മണിക്കൂറും പൊലീസിന്റെ ശക്തമായ കാവലുള്ള സെക്രട്ടേറിയറ്റനുള്ളില് മദ്യക്കുപ്പികള്‍ വന്നതെങ്ങനെ? വളരെ ഗൗരവമേറിയ കാര്യമാണിത്. ഇതെല്ലാം വിരല്‍ ചൂണ്ടുന്നത് തീപിടിത്തത്തിനു പിന്നില്‍ അട്ടിമറി ഉണ്ടായി എന്നു തന്നെയാണ്. എന്നാല്‍ ഫോറിന്‍സിക് പരിശോധനാ ഫലത്തെപ്പോലും തള്ളുകയാണ് സംസ്ഥാന പൊലീസ് ചെയ്യുന്നത്.
ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണം ഫാന്‍ ഉരുകി താഴെ വീണ് തീപടര്‍ന്നു എന്ന വാദം ഊട്ടി ഉറപ്പിക്കാനായി പൊലീസ് ആനിമേഷന്‍ ചിത്രവുമായി രംഗത്തിറങ്ങിയിരിക്കുകയാണ്. ഇത് കേട്ടുകേഴ്വി ഇല്ലാത്തതാണ്. ഫോറിന്‍സിക് ഫലത്തെ തള്ളാന്‍ ആനിമേഷന്‍ ചിത്രം ഉണ്ടാക്കുന്നത് പരിഹാസ്യമാണ്. ആധികാരികവും ശാസ്ത്രീയവുമായ പരിശോധനാ ഫലത്തെ തള്ളി ഭാവനയ്ക്ക് പിന്നാലെ പോവുന്ന പൊലീസ് ലക്ഷ്യം വേറെയാണ്. ഇത് യഥാര്‍ത്ഥ കുറ്റവാളികളെ രക്ഷിക്കാനാണ്.
സ്വര്‍ണ്ണക്കടത്തു കേസിലെ അന്വേഷണം മുറുകുന്നതിനിടയിലാണ് പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ അതുമായി ബന്ധപ്പെട്ട സുപ്രധാന ഫയലുകള്‍ സൂക്ഷിച്ചിരുന്ന ഭാഗത്തു മാത്രം തീപിടിച്ചത്. തെളിവു നശിപ്പിക്കുന്നതിന് വേണ്ടി തീയിട്ടതാണെന്ന് പ്രതിപക്ഷ ആരോപണം ശരിവയ്ക്കുന്ന രീതിയിലാണ് ഫോറിന്‍സിക് പരിശോധനാ ഫലം പുറത്തു വന്നത്. തീപിടിത്തമുണ്ടായപ്പോള്‍ സ്ഥലത്തെത്തിയ മാധ്യമ പ്രവര്‍ത്തകരെ അവിടെ നിന്ന് പുറത്താക്കാന്‍ ചീഫ് സെക്രട്ടറി അടക്കമുള്ളവര്‍ നേരിട്ടെത്തി കാണിച്ച വെപ്രാളം തന്നെ സംശയകരമായിരുന്നു.
ജനപ്രതിനിധികളെപ്പോലും അന്ന് തടഞ്ഞു നിര്‍ത്തി. പിന്നീട് ഇത് സംബന്ധിച്ച് വാര്‍ത്ത നല്കിയ മാധ്യമങ്ങളെ കേസില്‍ കുടുക്കാനും ശ്രമിച്ചു. ഇതെല്ലാം കാണിക്കുന്നത് സെക്രട്ടേറിയറ്റ് തീവയ്പ് മൂടി വയ്ക്കാന്‍ കൊണ്ടുപിടിച്ച ശ്രമം നടക്കുന്നു എന്നാണ്. അത് അനുവദിക്കാന്‍ കഴിയില്ല - രമേശ് ചെന്നിത്തല പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.