കണ്ണൂർ: പാനൂരിലെ മൻസൂർ വധക്കേസിലെ രണ്ടാം പ്രതിയായ സിപിഎം പ്രവർത്തകൻ രതീഷിനെ മറ്റു പ്രതികൾ ചേർന്നു കൊന്നു കെട്ടിത്തൂക്കിയെന്ന് കോൺഗ്രസ് നേതാവ് കെ സുധാകരൻ. വളയത്ത് ഒരു സിപിഎം കാരന്റെ വീട്ടിലാണ് പ്രതികള്‍ ഒളിവില്‍ താമസിച്ചത്, പ്രാദേശിക നേതാവിനെതിരെയുണ്ടായ പരാമര്‍ശമാണ് തര്‍ക്കത്തിന് കാരണമായതെന്നും കെ സുധാകരൻ പറഞ്ഞു.
രണ്ടാം പ്രതിയെ മറ്റു പ്രതികള്‍ ചേര്‍ന്ന് കെട്ടിത്തൂക്കുകയായിരുന്നെന്ന് കെ സുധാകരൻ പത്രസമ്മേളനത്തില്‍ ആരോപിച്ചു. ഒരു പ്രാദേശിക നേതാവിനെതിരെയുണ്ടായ പരാമര്‍ശമാണ് തര്‍ക്കത്തിലേക്ക് നയിച്ചതും പ്രകോപനത്തിനിടയാക്കിയതും. ഇതിനെ തുടര്‍ന്ന് മറ്റുള്ളവര്‍ രതീഷിനെ ആക്രമിക്കുകയായിരുന്നു. ബോധംകെട്ട രതീഷിനെ കെട്ടിത്തൂക്കുകയായിരുന്നു. നാട്ടില്‍നിന്ന് ലഭിക്കുന്ന വിവരം വെച്ചാണ് ഇത് പറയുന്നതെന്നും കെ സുധാകരൻ പറഞ്ഞു.
പനോളി വല്സന് എന്ന നേതാവാണ് മന്‍സൂര്‍ കൊലക്കേസ് ആസൂത്രണം ചെയ്തത്. വോട്ടെടുപ്പ് ദിവസം തിരഞ്ഞെടുപ്പ് ചാര്‍ജ് ഉണ്ടായിരുന്ന സ്ഥലത്ത് പനോളി വല്സന് വരാതിരുന്നത് സംശയകരമാണെന്നും സുധാകരന് പറഞ്ഞു.
അതിനിടെ രതീഷിന്റെ മരണത്തില്‍ ദുരൂഹത തുടരുന്നതിനാല്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. പ്രദേശത്ത് വീണ്ടും പരിശോധന നടത്താനൊരുങ്ങുകയാണ് പൊലീസ്. വടകര റൂറല്‍ എസ് പി ശ്രീനിവാസിന്റെ നേതൃത്വത്തില്‍ രണ്ട് തവണ വളയം കിഴക്കേച്ചാലില്‍ പരിശോധന നടത്തിയിരുന്നു. അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തതോടെ ഡിവൈഎസ്പി ഷാജ് സി ജോസും പ്രദേശം സന്ദര്‍ശിച്ചു.
രതീഷിന്റെ ആന്തരിക അവയവങ്ങളില്‍ ക്ഷതമേറ്റിട്ടുണ്ടെന്ന പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് വടകര റൂറല്‍ എസ് പി കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുടെ മൊഴിയെടുത്തു. മരണത്തില്‍ ദുരൂഹത നിലനില്‍ക്കുന്നതിനാല്‍ വടകര റൂറല്‍ എസ് പി ശ്രീനിവാസ്, ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഷാജ് സി ജോസ് എന്നിവര്‍ വളയം കിഴക്കേചാലില്‍ രതീഷിന്റെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് വീണ്ടും പരിശോധന നടത്തി.
വെള്ളിയാഴ്ച്ച വൈകിട്ട് നാലോടെ വളയം കിഴക്കേചാലില്‍ കശുമാവില്‍ തൂങ്ങി മരിച്ച നിലയില്‍ രതീഷിനെ കണ്ടെത്തുകയായിരുന്നു. രതീഷിന്റെ ആന്തരിക അവയങ്ങള്‍ക്ക് ക്ഷതമേറ്റിട്ടുണ്ടെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ രാത്രിയില്‍ കിഴക്കേച്ചാലില്‍ പൊലീസ് സംഘം പരിശോധന നടത്തി. തുടര്‍ന്നാണ് വടകര റൂറല്‍ എസ്പി എസ് ശ്രീനിവാസ് കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തി പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരുടെ മൊഴിയെടുത്തത്.
ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഷാജ് സി ജോസ് വളയം കിഴക്കേചാലില്‍ പരിശോധന നടത്തിയതിന് പിന്നാലെ റൂറല്‍ എസ് പിയും ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി. മന്‍സൂറിന്റെ കൊലപാതകത്തിന് ശേഷം രതീഷ് വളയത്തെ പാര്‍ട്ടി ഗ്രാമത്തില്‍ ഒളിവില്‍ കഴിയുകയാണെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. പിടികൂടാനുള്ള ശ്രമം തുടരുന്നതിനിടെയാണ് രതീഷിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
Also Read-
പാനൂർ വധക്കേസ് പ്രതി രതീഷിന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും; ഡോക്ടര്‍മാരുടെ മൊഴിയെടുത്തു
തെരഞ്ഞെടുപ്പ് ദിനത്തില്‍ നടന്ന സംഘര്‍ഷത്തില്‍ പരിക്കേറ്റതാണോ രതീഷിനെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. മുക്കില്‍പ്പീടികയില്‍ വച്ച് മൻസൂറിനെയും മുഹസിനെയും ബോംബെറിഞ്ഞ് വെട്ടിയ ശേഷം ഒളിവില്‍പോയ രതീഷ് വളയത്തെ പാര്‍ട്ടി ഗ്രാമത്തില്‍ കഴിയുകയായിരുന്നെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ചെക്യാട് നിന്ന് മണ്‍പാതയിലൂടെ കിലോമീറ്ററോളം നടന്ന് കിഴക്കെചാലിലെത്തി തൂങ്ങിമരിച്ചതാണോയെന്ന സംശയം പൊലീസിനുണ്ട്. അന്വേഷണം തുടരുകയാണെന്നും ഇപ്പോഴൊന്നും പറയാന്‍ കഴിയില്ലെന്നും വടകര എസ് പി പറഞ്ഞു.
തെരഞ്ഞെടുപ്പ് ദിനത്തില്‍ പാനൂരില്‍ മന്‍സൂര്‍ ആക്രമിക്കപ്പെട്ടതിന് ശേഷം നാട്ടുകാര്‍ പിടികൂടിയത് സിപിഎം പ്രവര്ത്തകന് ഷിനോസിനായിരുന്നു. മന്സൂറിനെയും മുഹസിനെയും ആക്രമിച്ചശേഷമാണ് അക്രമികള്‍ ബോംബെറിഞ്ഞത്. ഷിനോസിന് മര്‍ദ്ദനമേല്‍ക്കുകയും ചെയ്തിരുന്നു. ദുരൂഹസാഹചര്യത്തില്‍ മരിച്ച രതീഷ് ഉള്‍പ്പെടെയുള്ളവര്‍ ഉടന്‍തന്നെ ഇവിടെ നിന്ന് രക്ഷപ്പെടുകയും ചെയ്തു. രതീഷിനും കൂടെയുണ്ടായിരുന്നവര്‍ക്കും സംഘര്‍ഷത്തില്‍ മര്‍ദ്ദനമേറ്റില്ലെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. എന്നാല്‍ ദുരൂഹസാഹചര്യത്തില്‍ വളയത്ത് കണ്ടെത്തിയ രതീഷിന്റെ ശരീരത്തില്‍ പരിക്കുകളുണ്ടായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.