തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കടകൾ ഇനി കെ- സ്റ്റോറുകളാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആദ്യ ഘട്ടത്തില് 108 കെ-സ്റ്റോറുകളാണ് സജ്ജമാക്കിയിരിക്കുന്നത്. പതിനായിരം രൂപ വരെയുള്ള പണ ഇടപാടുകളും ശബരി ഉത്പന്നങ്ങളുടെ വിൽപ്പനയും മിൽമ ഉത്പന്നങ്ങൾ എൽപിജി സിലിണ്ടർ അടക്കമുള്ള സേവനങ്ങ കെ സ്റ്റോറിൽ ലഭ്യമാകും. ഘട്ടംഘട്ടമായി സംസ്ഥാനത്തെ മുഴുവൻ റേഷൻ കടകളെയും കെ-സ്റ്റോറുകളാക്കി പരിഷ്ക്കരിക്കുമെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:
സംസ്ഥാനത്തെ റേഷൻ കടകൾ ഇനി കെ- സ്റ്റോറുകളാകും. പൊതുവിതരണ സംവിധാനത്തെ കാലാനുസൃതമായി നവീകരിക്കുന്നതിന്റെ ഭാഗമായി റേഷന്‍ കടകളെ വൈവിധ്യവത്ക്കരിച്ച് കെ -സ്റ്റോറുകളാക്കുകയാണ്. ആദ്യ ഘട്ടത്തില് 108 കെ – സ്റ്റോറുകളാണ് സജ്ജമാക്കിയിരിക്കുന്നത്. സപ്ലൈകോ ശബരി ഉത്പന്നങ്ങളുടെ വിൽപ്പന, 10,000 രൂപ വരെയുള്ള പണമിടപാടുകൾക്കുള്ള സൗകര്യം, പൊതുജന സേവനകേന്ദ്രങ്ങൾ, മിൽമ ഉത്പന്നങ്ങൾ, മിനി എൽ പി ജി സിലിണ്ടർ എന്നീ സേവനങ്ങള്‍ കെ-സ്റ്റോറുകള്‍ മുഖേന ലഭ്യമാക്കും.
ഭക്ഷ്യസാധനങ്ങളുടെ ചോർച്ച പൂർണ്ണമായി തടയുന്നതിനും വാതിൽപ്പടി വിതരണം കൃത്യതയോടെ നടപ്പാക്കുന്നതിനുമായി ഒരു ജി പി എസ് ട്രാക്കിംഗ് സംവിധാനം നടപ്പാക്കിയിട്ടുണ്ട്. പയ്യന്നൂർ, കോന്നി, വെള്ളരിക്കുണ്ട് എന്നിവിടങ്ങളില്‍ ശാസ്ത്രീയമായി ഗോഡൗൺ നിർമ്മിക്കുന്നതിന് 17 കോടി രൂപയുടെ പദ്ധതിയും ആവിഷ്ക്കരിച്ചു. ഘട്ടംഘട്ടമായി സംസ്ഥാനത്തെ മുഴുവൻ റേഷൻ കടകളെയും കെ-സ്റ്റോറുകളാക്കി പരിഷ്ക്കരിക്കും. ഗുണമേന്മയുള്ള ഭക്ഷ്യ സാധനങ്ങള്‍ ന്യായവിലയില്‍ ലഭ്യമാക്കാനുള്ള പ്രവര്‍ത്തനളിലൂടെ പൊതുവിതരണ സംവിധാനത്തെ കൂടുതല്‍ ശക്തമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.
കെ സ്റ്റോറുകളുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും.വിവിധ പൊതുമേഖലാ സ്ഥാപനങ്ങളുടെയും കുടുംബശ്രീ ഉള്‍പ്പെടെയുള്ള ചെറുകിട യൂണിറ്റുകളുടെയും ഉല്പന്നങ്ങള്‍ ഭാവിയില്‍ കെ-സ്റ്റോറിലൂടെ ലഭ്യമാക്കുവാനാണ് തീരുമാനം. നിലവിലെ റേഷന്‍കടകളുടെ മുഖച്ഛായ മാറ്റി സാധാരണക്കാരായ ജനങ്ങള്‍ക്ക് ആശ്രയിക്കാന്‍ കഴിയുന്ന വിധത്തില്‍ കൂടുതല്‍ ഉല്പന്നങ്ങളും സേവനങ്ങളും മിതമായ നിരക്കില്‍ ലഭ്യമാക്കുവാനാണ് ഈ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cm pinarayi vijayan, Ration shops