ആലപ്പുഴ: അച്ചന്‍കോവിലാറ്റില്‍ പള്ളിയോടം മറിഞ്ഞുണ്ടായ അപകടം ചെങ്ങന്നൂര്‍ ആര്‍ഡിഒ അന്വേഷിക്കും. ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്ന് ആലപ്പുഴ ജില്ലാ കളക്ടര്‍ നിർദേശിച്ചു. അച്ചൻകോവിലാറ്റിൽ പള്ളിയോടം മറിഞ്ഞ് രണ്ടുപേരാണ് മരിച്ചത്. ചെന്നിത്തല സ്വദേശി ആദിത്യനും ചെറുകോൽ സ്വദേശി വിനീഷുമാണ് മരിച്ചത്. ചെന്നിത്തല സ്വദേശി രാഗേഷ് ഉൾപ്പെടെ രണ്ടു പേർക്കായി തിരച്ചിൽ പുരോഗമിക്കുകയാണ്.
ആറന്മുള ഉതൃട്ടാതി ജലോത്സവത്തിനായി പുറപ്പെട്ട ചെന്നിത്തല പള്ളിയോടമാണ് അപകടത്തിൽപ്പെട്ടത്. വലിയ പെരുമ്പുഴ കടവിൽ വച്ച് പള്ളിയോടം തിരിക്കുമ്പോഴായിരുന്നു അപകടം. ശക്തമായ അടിയൊഴുക്കും കാറ്റുമാകാം പള്ളിയോടം മറിയാൻ കാരണമെന്നാണ് നിഗമനം. എംഎൽഎമാരായ സജി ചെറിയാൻ, രമേശ് ചെന്നിത്തല, എം എസ് അരുൺ കുമാർ എന്നിവർ അപകടം നടന്നയുടൻ സ്ഥലത്തെത്തി.
Also Read- ആറന്മുള ഉത്രട്ടാതി വള്ളംകളി ഞായറാഴ്ച; ജലമേള രണ്ടു വർഷത്തിനു ശേഷം
ചെന്നിത്തല സൗത്ത് പരിയാരത്ത് സതീശന്റെ മകൻ ആദിത്യന്‍റെ മൃതദേഹമാണ് ആദ്യം കണ്ടെത്തിയത്. ചെറുകോൽ സ്വദേശി വിനീഷിന്റെ (37) മൃതദേഹമാണ് പിന്നീട് കണ്ടെത്തിയത്. നാല് പേരാണ് അപകടത്തിൽപെട്ടതെന്നാണ് വിവരം. രണ്ട് പേർക്കായുള്ള തിരച്ചിൽ തുടരുകയാണ്. പൊലീസും ഫയര്‍ഫോഴ്സിനും പുറമെ സ്കൂബാ ഡൈവിങ് സംഘവും തിരച്ചിൽ നടത്തുന്നുണ്ട്. നാവിക സേനയുടെ സഹായവും തേടിയിട്ടുണ്ട്.
Also Read- കോഴിക്കോട് ബേപ്പൂർ ജലോത്സവത്തിനിടെ വള്ളം മറിഞ്ഞു; എല്ലാവരെയും രക്ഷപ്പെടുത്തി
അറുപത് തുഴച്ചിലുകാർ കയറുന്ന പള്ളിയോടമാണ് ചെന്നിത്തല പള്ളിയോടമെന്നാണ് വിവരം. ഇതിൽ അമ്പതിലേറെ ആളുകൾ ഉണ്ടായിരുന്നു. പ്രദക്ഷിണ സമയത്ത് തുഴച്ചിൽകാർ അല്ലാത്തവരും വഴിപാടായി വള്ളത്തിൽ കയറിയിരുന്നു.
പള്ളിയോടം മറിയാൻ ഇടയായ സാഹചര്യത്തെ കുറിച്ച് പ്രത്യേകമായി പരിശോധിക്കേണ്ടതുണ്ട് എന്ന് മന്ത്രി പി പ്രസാദ് നേരത്തെ വ്യക്തമാക്കിയിരുന്നു. സ്കൂബ ഡൈവേഴ്സിന്റെ മൂന്ന് ടീം പരിശോധന നടത്തുകയാണ്. നാവിക സേനയുടെ സഹായം തേടിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Arnamula, Boat Accident, Palliyodam|