തിരുവനന്തപുരം: കെഎസ്ഇബിയുടെ കീഴിലുള്ള നാലു ഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കനത്ത മഴയിൽ ജലനിരപ്പ് ഉയർന്നതോടെ കല്ലാർകുട്ടി, കുണ്ടള, ഷോളയാർ, കക്കി ഡാമുകളിലാണ് റെഡ് അലർട്ട് നൽകിയത്. രണ്ട് ഡാമുകളിൽ ഓറഞ്ച് അലർട്ട് ആണ്. പെരിങ്ങൽകുത്ത്, മാട്ടുപെട്ടി ഡാമുകളിൽ ഓറഞ്ച് അലർട്ട്. അതിനിടെ നെയ്യാർ ഡാമിന്റെ ഷട്ടറുകൾ നിലവിൽ 240 cm ഉയർത്തിയിട്ടുണ്ട്. ഉച്ചക്ക് ഒരു മണിക്ക് അത് 80 cm കൂടി ( മൊത്തം - 320 cm ) ഉയർത്തുമെന്നും സമീപ വാസികൾ ജാഗ്രത പുലർത്തണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.
അതിനിടെ അറബിക്കടലിലെ ന്യൂനമർദ്ദത്തിൻ്റെ ഫലമായി കേരളത്തിൽ ശക്തമായ മഴ വ്യാപകമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തെക്കൻ-മദ്ധ്യ ജില്ലകളിൽ ഇതിനോടകം ശക്തമായ മഴ വൈകുന്നേരത്തോടെ വടക്കൻ ജില്ലകളിലും കനക്കുമെന്നാണ് മുന്നറിയിപ്പ്. അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിലാണ് റെഡ് അലർട്ട്. അതിനാൽ അടുത്ത 24 മണിക്കൂർ അതീവ ജാഗ്രത പുലർത്തേണ്ടതാണ്. നദികളിൽ ജലനിരപ്പുയരാനും ചില അണക്കെട്ടുകളിൽ നിന്ന് വെള്ളം പുറത്തേക്കൊഴുക്കാനും സാധ്യതയുണ്ട്. നദിക്കരകളിലും അണക്കെട്ടുകളുടെ താഴെയും താമസിക്കുന്നവർ ജാഗ്രത പാലിക്കുകയും അധികൃതരുടെ നിർദേശങ്ങൾ അനുസരിക്കുകയും ചെയ്യണം. യാതൊരു കാരണവശാലും ജലാശയങ്ങളിൽ ഇറങ്ങാൻ പാടില്ല. മലയോര മേഖലകളിലേക്കുള്ള യാത്രകൾ പരമാവധി ഒഴിവാക്കണം. മണ്ണിടിച്ചിൽ-ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ അധിവസിക്കുന്നവരും അതീവ ജാഗ്രത പാലിക്കേണ്ടതാണ്.
ഇടുക്കിയിൽ മഴ അതി ശക്തമായി തുടരുന്നു. ജാഗ്രത നിർദേശം. പീരുമേടിന് സമീപം പുല്ലുപാറയിൽ ഉരുൾ പൊട്ടി ഗതാഗതം തടസപ്പെട്ടു. ഇന്ന് രാവിലെ മുതൽ അതിശക്തമായ മഴയാണ് ഇടുക്കി ഹൈറേഞ്ചിലും ലോറേഞ്ചിലും അനുഭവപ്പെടുന്നത്. കൊട്ടാരക്കര - ദിണ്ടുക്കൽ ദേശീയപാതയിൽ പീരുമേട് പുല്ലുപാറക്ക് സമീപം ഉരുൾപൊട്ടൽ ഉണ്ടായി. ദേശീയപാതയിലേക്കു മണ്ണും കല്ലും ഒഴുകിയെത്തിയതോടെഗതാഗതം തടസ്സപ്പെട്ടു. പീരുമേട് ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചു. സമീപത്തെ വ്യാപാര സ്ഥാപനത്തിന് നാശനഷ്ടം സംഭവിച്ചു.
കൊല്ലം ജില്ലയിൽ കനത്ത മഴ, വ്യാപക നാശംകൊല്ലം ജില്ലയുടെ വിവിധ മേഖലകളിൽ കനത്ത മഴ തുടരുന്നു. കിഴക്കൻ മേഖലയിൽ മഴ രൂക്ഷമാണ്. തെന്മല ഡാമിൻറെ ഷട്ടർ ഉയർത്തിയതിനാൽ കല്ലടയാറ്റിലെ ജലനിരപ്പ് ഉയരുന്നു. കല്ലടയാറിന് സമീപത്തെ വീടുകളിലേക്ക് വെള്ളം കയറി. മലയോര മേഖലയിലും ശക്തമായ മഴ തുടരുകയാണ്. പത്തനാപുരത്ത് മഴയിൽ വീട് തകർന്നു. മാങ്കോട് സ്വദേശിയായ ദാസിൻ്റെ വീടാണ് തകർന്നത്
അഞ്ചൽ ആയൂർ പാതയിൽ റോഡ് തകർന്നു. റോഡ് നിർമാണം നടക്കുന്ന പെരിങ്ങള്ളൂർ ഭാഗത്താണ് മണ്ണിടിഞ്ഞുവീണ് റോഡ് തകർന്നത്. ഗതാഗതം തടസ്സപ്പെട്ടു. കൊല്ലം-തിരുമംഗലം ദേശീയപാതയിൽ ഇടപ്പാളയം ഭാഗത്ത് മരം കടപുഴകിവീണ് റോഡ് തകർന്നു. മണ്ണ് മാറ്റിയ ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്. തീരമേഖലകളിലും മഴക്കെടുതി. ക്ലാപ്പന പഞ്ചായത്തിൽ ചില വീടുകളിൽ വെള്ളം കയറി. ഇവരെ മാറ്റിപ്പാർപ്പിച്ചു. മയ്യനാട് താന്നി ഭാഗങ്ങളിലും വീടുകളിലേക്ക് വെള്ളം കയറുന്നു
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.