തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിനും ഭര്‍തൃമാതാവിനും എതിരേ കൂടുതല്‍ തെളിവുകള്‍ പുറത്ത്. കടത്തിന്റെ പേരില്‍ ഇരുവരും എപ്പോഴും കുറ്റപ്പെടുത്താറുണ്ടായിരുന്നെന്ന ലേഖയുടെ കുറിപ്പ് പൊലീസ് കണ്ടെടുത്തു. കടബാധ്യതയും കുടുംബവഴക്കുമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ ദിവസം കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് കുടുംബവഴക്കും കടബാധ്യതയെ തുടര്‍ന്നുള്ള പ്രശ്നങ്ങളുമാണ് ലേഖയും മകള്‍ വൈഷ്ണവിയും ആത്മഹത്യചെയ്യാന്‍ കാരണമെന്ന് പറയുന്നത്. വീട് വില്‍പ്പനയ്ക്ക് ഭര്‍തൃമാതാവ് തടസം നിന്നത് മനോവിഷമം വര്‍ധിപ്പിച്ചെന്നും കടബാധ്യതയുടെ പേരില്‍ പ്രതികള്‍ ലേഖയെ കുറ്റപ്പെടുത്തിയിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതികള്‍ക്കെതിരെ കൂടുതല്‍ തെളിവുകളും പൊലീസിന് ലഭിച്ചു. വെള്ളറട സിഐയുടെ നേതൃത്വത്തില്‍ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് ലേഖയുടെ കുറിപ്പ് കണ്ടെത്തിയത്. ഗള്‍ഫില്‍ നിന്ന് അയച്ച പണം എന്തുചെയ്തെന്ന് ചോദിച്ച് കുറ്റപ്പെടുത്തിയിരുന്നു. കടം എങ്ങനെ ഉണ്ടായെന്ന് ചോദിച്ചിരുന്നെന്നും ലേഖയുടെ നോട്ടുബുക്കിലെ കുറിപ്പുകളില്‍ പറയുന്നു
ആത്മഹത്യാക്കുറിപ്പിലെ ആരോപണങ്ങള്‍ ആദ്യം ചന്ദ്രന് നിഷേധിച്ചെങ്കിലും തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. ജപ്തി ഒഴിവാക്കാന്‍ വീട് വില്‍ക്കണമെന്ന് ലേഖ പറഞ്ഞെങ്കിലും ചന്ദ്രനും മാതാവ് കൃഷ്ണമ്മയും എതിര്‍ത്തു. വസ്തു വില്‍ക്കാതിരിക്കാന്‍ കൃഷ്ണമ്മയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് രണ്ടാഴ്ച മുന്‍പും മന്ത്രവാദം നടത്തിയെന്നും ചന്ദ്രന് പൊലീസിന് മൊഴി നല്കി. മന്ത്രവാദം നടത്തിയ ആളെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ നാളെ അപേക്ഷ നല്‍കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kerala police, Neyyattinkara suicide, Neyyattinkara suicide case, കേരള പൊലീസ്, നെയ്യാറ്റികര ആത്മഹത്യ, നെയ്യാറ്റിൻകര ആത്മഹത്യ കേസ്