• HOME
  • »
  • NEWS
  • »
  • kerala
  • »
  • ഇസ്ലാമികമതപ്രഭാഷണത്തെ പരമ്പരാഗത ശൈലിയിൽ നിന്നും വഴിതിരിച്ചുവിട്ട വൈലിത്തറ മുഹമ്മദ് കുഞ്ഞി മൗലവി അന്തരിച്ചു

ഇസ്ലാമികമതപ്രഭാഷണത്തെ പരമ്പരാഗത ശൈലിയിൽ നിന്നും വഴിതിരിച്ചുവിട്ട വൈലിത്തറ മുഹമ്മദ് കുഞ്ഞി മൗലവി അന്തരിച്ചു

ഖുര്‍ആന്റെയും ബൈബിളിന്റെയും ഭഗവത്ഗീതയുടെയും ഉപനിഷത്തുകളുടെയും ഉള്ളറകളിലൂടെയാണ് അദ്ദേഹം മതവും മനുഷ്യനും തമ്മിലുള്ള സമവാക്യത്തിലേക്ക് മതപ്രഭാഷണ രംഗത്തിലൂടെ പുതിയൊരു വാതിൽ തുറന്നത്

  • Share this:

    ആലപ്പുഴ: കേരളത്തിലെ ഇസ്ലാമിക മതപ്രഭാഷണത്തെ പരമ്പരാഗത ശൈലിയിൽനിന്നും വഴിതിരിച്ചുവിട്ട പണ്ഡിതൻ വൈലിത്തറ മുഹമ്മദ് കുഞ്ഞി മൗലവി അന്തരിച്ചു. 94 വയസായിരുന്നു. സ്വദേശമായ ഹരിപ്പാടിനടുത്ത പല്ലന പാനൂരിലെ വീട്ടിലായിരുന്നു അന്ത്യം.

    ഏഴു പതിറ്റാണ്ടോളമായി കേരളത്തിലെ ഇസ്ലാമിക സമൂഹത്തിന്റെ വൈജ്ഞാനിക സായാഹ്നങ്ങളിലേക്ക് ദാര്‍ശനിക ചിന്തകള്‍ പകര്‍ന്ന അദ്ദേഹം ദക്ഷിണ കേരളത്തിൽ നിന്നും മലബാർ മേഖലയിൽ സ്വാധീനം ചെലുത്തിയ ആദ്യകാല ഇസ്ലാമിക മതപ്രഭാഷകനാണ്.
    എല്ലാ മതവിഭാഗങ്ങളില്‍ പെട്ടവരും ഒരുപോലെ അറിഞ്ഞ് അനുവർത്തിക്കേണ്ട വിഷയങ്ങളായിരുന്നു അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളിൽ ഏറെയും.

    ഖുര്‍ആനെയും ഇസ്ലാമിക ജീവിതചര്യയെയും കുറിച്ച് എല്ലാ മതത്തിൽ പെട്ടവരും മനസ്സിലാക്കണമെന്നും ഒപ്പം മറ്റു മതങ്ങളുടെ നന്മയെ കുറിച്ച് ഇസ്ലാംമത വിശ്വാസികളും അറിഞ്ഞിരിക്കണം എന്നുമായിരുന്നു അദ്ദേഹത്തിന്റെ വീക്ഷണം.

    ഖുര്‍ആന്റെയും ബൈബിളിന്റെയും ഭഗവത്ഗീതയുടെയും ഉപനിഷത്തുകളുടെയും ഉള്ളറകളിലൂടെയാണ് അദ്ദേഹം മതവും മനുഷ്യനും തമ്മിലുള്ള സമവാക്യത്തിലേക്ക് മതപ്രഭാഷണ രംഗത്തിലൂടെ പുതിയൊരു വാതിൽ തുറന്നത്.
    അന്നോളം കേട്ടുപരിചയിച്ചതിനപ്പുറം മലയാള കവിതകളും വിശ്വസാഹിത്യ കൃതികളും ഉദ്ധരിച്ച് മലയാളത്തിലും ഇംഗ്ലീഷിലുമായി മതപ്രബോധന സദസുകളെ അദ്ദേഹം സാംസ്‌കാരിക സദസുകളാക്കി മാറ്റി.

    പന്ത്രണ്ടാം വയസു മുതലാണ് മതപഠന രംഗത്തേക്ക് തിരിഞ്ഞത്. തകഴി കുന്നുമ്മൽ പള്ളി ദറസിലും, ഓച്ചിറ ഉസ്താദ് എന്ന വാഴക്കാടന്‍ മുഹമ്മദ് മുസലിയാരുടെയും കീഴിലും വിദ്യാഭ്യാസം.

    പതിനെട്ടാം വയസിൽ തൃക്കുന്നപ്പുഴ ജ്ഞാനോദയം വായനശാലയുടെ വാര്‍ഷിക സാംസ്‌കാരിക സമ്മേളനവേദിയിലായിരുന്നു ആദ്യ പ്രഭാഷണം. ആത്മവിദ്യാസംഘത്തിന്റെ ആത്മീയ ആചാര്യന്‍ ആര്യഭട്ട സ്വാമിയുടെ സാന്നിധ്യത്തിലായിരുന്നു പ്രസംഗം. അദ്ദേഹത്തിന്റെ അഭിനന്ദനത്തിനു പാത്രമായ വൈലിത്തറ പിന്നീട് തെക്കൻ കേരളത്തിലെ വേദികളിലെ സ്ഥിരം ക്ഷണിതാവായി. ഇതിൽ ക്ഷേത്രങ്ങളുടെ സാംസ്കാരിക വേദികളും നിരവധി. ഹരിപ്പാട് താമല്ലാക്കല്‍ 12 ദിവസം നീണ്ടുനിന്ന പ്രഭാഷണമാണ് ആദ്യമായി ചെയ്ത പരമ്പര.

    മതപ്രഭാഷണം പരമ്പരാഗതഘടനയിലും ശൈലിയിലും കടന്നുപോയിരുന്ന കാലത്താണ് വൈലിത്തറ ഈ രംഗത്തേക്ക് വരുന്നത്. ആ ശൈലിയിലുള്ള പ്രഭാഷണങ്ങളിൽ നിന്ന് യുവാക്കളും അഭ്യസ്തവിദ്യരുമൊക്കെ അകലം പാലിക്കാന്‍ തുടങ്ങിയിരുന്ന കാലം കൂടിയായിരുന്നു അത്. അപ്പോഴാണ് അദ്ദേഹം മലബാറിലേക്ക് ക്ഷണിക്കപ്പെടുന്നത്. പരമ്പരാഗത ശൈലിയില്‍ നിന്ന് തികച്ചും വ്യത്യസ്തമായ അദ്ദേഹത്തിന്റെ പ്രഭാഷണത്തിന് വടക്കന്‍ കേരളത്തിലാകെ സ്വീകാര്യത ലഭിച്ചു. വടകര ബുസ്താനുല്‍ ഉലൂം മദ്രസാ വാര്‍ഷികമായിരുന്നു മലബാറിലെ ആദ്യവേദി.

    കോഴിക്കോട് കുറ്റിച്ചിറ അന്‍സ്വാറുല്‍ മുസ്‌ലിമീന്‍ മദ്രസാങ്കണത്തിൽ ഏഴു ദിവസത്തേക്ക് തീരുമാനിച്ച പ്രഭാഷണപരമ്പര 17 ദിവസം നീണ്ടത് ആദ്യകാലത്തെ ശ്രദ്ധേയമായ ഒരു സംഭവമാണ്.

    ഭഗവത്ഗീതയും ഉപനിഷത്തുകളും പരാമര്‍ശിച്ചും കുമാരനാശാന്റെയും ചങ്ങമ്പുഴയുടെയും കവിതകൾ ഉദ്ധരിച്ചും മതത്തിന്റെ പതിവുരീതികൾക്കപ്പുറത്തേക്ക് തുറക്കുന്ന വിശാലമായ ജാലകങ്ങളായിരുന്നു അദ്ദേഹത്തിന്റെ ഓരോ പ്രഭാഷണങ്ങളും.

    കേരളത്തിലങ്ങോളമിങ്ങോളം മസ്ജിദുകള്‍ നിര്‍മിക്കാന്‍ പ്രഭാഷണ പരമ്പര‍ നടത്തിയിരുന്ന അദ്ദേഹം നിരവധി വിദേശ രാജ്യങ്ങളിലും പ്രഭാഷണങ്ങൾ നടത്തിയിട്ടുണ്ട്.

    പാണക്കാട് പിഎസ്എംഎ പൂക്കോയ തങ്ങൾ, സയ്യിദ് അബ്ദുറഹിമാൻ ബാഫഖി തങ്ങൾ, പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ തുടങ്ങിയവരുമായി ആത്മബന്ധം നിലനിർത്തിയിരുന്നു. കേരളത്തിലെ എല്ലാ മതസംഘടനകൾക്കും സ്വീകാര്യനായ വ്യക്തിത്വവുമായിരുന്നു വൈലിത്തറയുടേത്.

    ഭാര്യ പരേതയായ ഖദീജ. മക്കൾ അഡ്വ. മുജീബ് റഹ്മാൻ, ജാസ്മിന്‍, സുഹൈല്‍, സഹിൽ, തസ്‌നി.

    Published by:Rajesh V
    First published: