ന്യൂഡൽഹി : മിസോറാം ഗവർണ്ണർ സ്ഥാനത്ത് നിന്ന് ഒഴിവാക്കി കുമ്മനം രാജശേഖരനെ കേരളത്തിലേക്ക് തിരിച്ചു കൊണ്ടു വരാൻ ആർ.എസ്.എസ് നീക്കം ശക്തമാക്കിയതായി സൂചന. കേന്ദ്ര സർക്കാരിനെയും ബിജെപി അധ്യക്ഷൻ അമിത് ഷായെയും ആർഎസ്എസ് നിലപാട് അറിയിച്ചതായാണ് സൂചന. ശബരിമല വിഷയത്തിൽ പാർട്ടിയിലെ അഭിപ്രായ ഭിന്നതകൾ മറികടക്കാൻ കുമ്മനത്തിന്റെ വരവിലൂടെ കഴിയുമെന്നാണ് കണക്കുകൂട്ടൽ. മിസോറാം തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ഡിസംബർ പകുതിയോ ജനുവരിയിലോ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകും.
ശബരിമല വിഷയത്തിൽ ബിജെപി സംസ്ഥാന ഘടകത്തിലെ അഭിപ്രായ ഭിന്നതയുടെ പശ്ചാത്തലത്തിലാണ് കുമ്മനം രാജശേഖരനെ തിരിച്ചു കൊണ്ടുവരാനുള്ള നീക്കം സജീവമാകുന്നത്. ഏഴു മാസം മുൻപ് മിസോറാം ഗവർണ്ണർ സ്ഥാനം ഏറ്റെടുക്കുമ്പോൾ തന്നെ കേരള രാഷ്ട്രീയത്തിൽ തുടരാനുള്ള താല്പര്യം കുമ്മനം ബിജെപി നേതൃത്വത്തേയും കേന്ദ്ര സർക്കാരിനെയും അറിയിച്ചിരുന്നു.
നിലവിലെ സാഹചര്യത്തിൽ ഭിന്നതകൾ പരിഹരിച്ചു ശബരിമല വിഷയം പാർട്ടിക്ക് അനുകൂലമാക്കാൻ കുമ്മനത്തിന്റെ സാനിദ്ധ്യം അനിവാര്യമാണെന്നാണ് ആർഎസ്എസ് വിലയിരുത്തൽ. കുമ്മനത്തിന് മത സാമുദായിക നേതാക്കളുമായുള്ള അടുപ്പമാണ് ഇതിന് കാരണം. കുമ്മനത്തെ എത്രയും വേഗം സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചു കൊണ്ടുവരണമെന്ന് ആർഎസ്എസ് കേന്ദ്ര സർക്കാറിനെയും ബിജെപി അധ്യക്ഷൻ അമിത് ഷായെയും അറിയിച്ചതായാണ് സൂചന.
പതിനൊന്നാം തീയതി മിസോറാം തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരാനിരിക്കെ സംസ്ഥാനത്ത് തൂക്ക് മന്ത്രിസഭയോ രാഷ്ട്രീയ അനിശ്‌ചിതത്വമോ ഉണ്ടായാൽ തീരുമാനം വൈകാം. എന്തായാലും ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ജനുവരിക്ക് മുൻപ് അന്തിമ തീരുമാനം പ്രതീക്ഷിക്കാം. കുമ്മനത്തെ തിരിച്ചു കൊണ്ടുവന്നാലും ബിജെപി അധ്യക്ഷ സ്ഥാനത്ത് നിന്ന് പിഎസ് ശ്രീധരൻ പിള്ളയെ മാറ്റാനുള്ള സാധ്യത കുറവാണ്. എൻഡിഎ കൺവീനർ സ്ഥാനവും ലോക്സഭാ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥിത്വവും പരിഗണിച്ചേക്കാം.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.