കണ്ണൂർ: തലശേരി അതിരൂപത ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനിയെ കാണാൻ റബർ ബോർഡ് വൈസ് ചെയർമാൻ കെ എ ഉണ്ണികൃഷ്ണൻ എത്തി. റബറിന്റെ വിലയിടിവുമായി ബന്ധപ്പെട്ട് ബിഷപ്പ് നടത്തിയ പ്രസ്താവനയ്ക്ക് പിന്നാലെയാണ് സന്ദർശനം. വെള്ളിയാഴ്ച രാവിലെ എത്തിയ അദ്ദേഹം ഏറെനേരം ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി. റബർ വിലയിടിവ് സംബന്ധിച്ച ബിഷപ്പിന്റെ ആശങ്കകൾ ഗൗരവമായി കാണുന്നുവെന്ന് കെ എ ഉണ്ണികൃഷ്ണണന്‍ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.
കേന്ദ്ര സർക്കാരും വിഷയം ഗൗരവമായി കാണുന്നുണ്ട്. ബിഷപ്പ് ഉന്നയിച്ച പ്രശ്നങ്ങൾ കേന്ദ്രത്തിന്‍റെ ശ്രദ്ധയിൽപെടുത്തും. ബിഷപ് ഉയർത്തിയത് കരുതലിന്റെ രാഷ്ട്രീയമാണ്. സഭയുമായുള്ള ബന്ധം ഊഷ്മളമാക്കും. എൻഡിഎക്ക് അനുകൂലമായ നിലപാടാണ് ബിഷപ് സ്വീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read- ‘തലയാണ് വേണ്ടത്; അല്ലാതെ റബറിന്‍റെ വില അല്ല’ ബിഷപ് പാംപ്ലാനിയോട് കെ.എം ഷാജി
റബര്‍ വില 300 രൂപയാക്കിയാല്‍ തിരഞ്ഞെടുപ്പില്‍ ബിജെപിയെ സഹായിക്കാമെന്ന പാംപ്ലാനിയുടെ പ്രസ്താവന വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവെച്ചതിന് പിന്നാലെയാണ് റബര്‍ ബോര്‍ഡ് വൈസ്ചെയര്‍മാന്‍ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയതെന്നും ശ്രദ്ധേയമാണ്. കൂടിക്കാഴ്ചയില്‍ കാര്‍ഷിക വിഷയങ്ങളാണ് ഇരുവരും പ്രധാനമായും ചര്‍ച്ച ചെയ്തത്.
വില 300 രൂപയാക്കണമെന്ന ആവശ്യം റബര്‍ ബോര്‍ഡ് വൈസ് ചെയര്‍മാന് മുന്നിലും ബിഷപ്പ് ഉന്നയിച്ചിട്ടുണ്ടെന്നാണ് വിവരം.കാര്‍ഷിക വിളയായി റബ്ബറിനെ കേന്ദ്രസര്‍ക്കാര്‍ പരിഗണിച്ചിട്ടില്ലാത്തതിനാല്‍ അത്തരമൊരു തീരുമാനം വന്നതിന് ശേഷമേ റബറിന് താങ്ങുവില നല്‍കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാവുകയുള്ളുവെന്നാണ് വിവരം.
നിലവിലെ സാഹചര്യത്തില്‍ വരുംദിവസങ്ങളിൽ ബിഷപ്പുമായി ചില കേന്ദ്രമന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തിയേക്കുമെന്നും സൂചനയുണ്ട്. പീയൂഷ് ഗോയല്‍ ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ വരും മാസങ്ങളില്‍ കേരളത്തില്‍ എത്തുമ്പോഴായിരിക്കും കൂടിക്കാഴ്ചയ്ക്ക് ശ്രമം നടക്കുകയെന്നാണ് വിവരം. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമായിട്ടില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Archdiocese, Bjp, Nda, Rubber Price, Thalassery