സന്നിധാനം: 41 ദിവസം നീണ്ടു നിന്ന ശബരിമല മണ്ഡലകാല തീര്‍ത്ഥാടനത്തിന് ഇന്ന് പരിസമാപ്തി. മണ്ഡലകാല തീര്‍ഥാടനത്തിന് പരിസമാപ്തി കുറിച്ചുള്ള മണ്ഡലപൂജ ഇന്നുച്ചക്ക് നടക്കും. തങ്ക അങ്കി ചാര്‍ത്തിയാണ് ഉച്ചയ്ക്ക് മണ്ഡലപൂജ നടക്കുക.
കഴിഞ്ഞ ദിവസം തങ്കഅങ്കി ഘോഷയാത്രക്ക് പിന്നാലെ ആയിരക്കണക്കിന് അയ്യപ്പന്മരാണ് ശബരിമല സന്നിധാനത്തെത്തിയത്. ഈ മാസം 22ന് ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ നിന്നാണ് തങ്കഅങ്കി ഘോഷയാത്ര ആരംഭിച്ചത്. തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മയാണ് തങ്കഅങ്കി അയ്യപ്പന് സമര്‍പ്പിച്ചത്.
ഈ തീര്ത്ഥടനകാലത്ത് അവസാന നാളുകളിലാണ് സന്നിധാനത്ത് തിരക്കുണ്ടായത്. തീര്‍ത്ഥാടനകാലം സമാപിക്കുന്നതിനാല്‍ രാത്രി 10 ന് ഹരിവരാസനം പാടി നട അടക്കും. പിന്നീട് മകരവിളക്ക് ഉത്സവത്തിനായി ഈ മാസം 30ന് വൈകിട്ട് ആറിനാണ് നടതുറക്കുക.
ചരിത്രത്തിലെ ഏറ്റവും സംഘര്‍ഷഭരിതമായ തീര്ത്ഥാടനകാലത്തിനാണ് ശബരിമലയില്‍ ഇന്ന് പരിസമാപ്തി കുറിക്കുന്നത്. യുവതീപ്രവേശനവും നാമജപപ്രതിഷേധവുമെല്ലാം തീര്‍ത്ഥാടനകാലത്തെ സംഭവ ബഹുലമാക്കി. പ്രത്യേക കമ്മീഷണര്‍ക്ക് പുറമെ മേല്‍നോട്ട സമിതിയെ നിയമിച്ച് ഹൈക്കോടതിയും ദേവസ്വം ബോര്‍ഡിനുമേല്‍ പിടിമുറുക്കിയ മണ്ഡല കാലമാണ് കടന്നു പോകുന്നത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.