ശബരിമല : ഉത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കും. മീനമാസ പൂജകൾക്കും ക്ഷേത്ര തിരു ഉൽവത്തിനുമായി ഇന്ന് വൈകിട്ട് അഞ്ചിനാണ് നട തുറക്കുന്നത്. തന്ത്രി കണ്ഠരര് രാജീവരുടെ മുഖ്യ കാര്‍മ്മികത്വത്തിൽ മേൽ ശാന്തി വി.എൻ.വാസുദേവൻ നമ്പൂതിരിയാണ് നട തുറക്കുക. നാളെ രാവിലെ 7.30നാണ് ഉത്സവക്കൊടിയേറ്റ്. പത്ത് ദിവസം നീണ്ടു നിൽക്കുന്ന ഉത്സവച്ചടങ്ങുകൾ മാർച്ച് 21 ന് അവസാനിക്കും.
ക്ഷേത്രം ശ്രീകോവിലിൻറെ സ്വർണ്ണം പൊതിഞ്ഞ പുതിയ വാതിലിന്റെ സമർപ്പണവും ഇന്ന് നട തുറക്കലിന് ശേഷം നടക്കും. രാത്രിയോടെ കേടുപാടുകൾ വന്ന പഴയ വാതില്‍ മാറ്റി പുതിയത് സ്ഥാപിക്കും. ഒരു കൂട്ടം ഭക്തരാണ് കാണിക്കയെന്ന രീതിയിൽ സ്വര്‍ണ്ണം പൊതിഞ്ഞ വാതിൽ അയ്യപ്പന് സമർപ്പിച്ചത്. ഏതെങ്കിലും തരത്തിലുള്ള കേടുപാടുകൾ വന്നാൽ പൂശിയിരിക്കുന്ന സ്വർണ്ണം ഇളക്കി മാറ്റിയെടുക്കാവുന്ന രീതിയിലാണ് വാതിലിന്റെ നിർമ്മാണമെന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ അറിയിച്ചത്.
തന്ത്രിയുടെ കാർമികത്വത്തിൽ പൂജകൾക്ക് ശേഷം കോട്ടയം ഇളംപള്ളി ധർമ്മശാസ്താ ക്ഷേത്രസന്നിധിയിൽ നിന്നും വാതിൽ സമർപ്പണ ഘോഷയാത്ര ആരംഭിച്ചത്. ഭക്തർക്കൊപ്പം ചലച്ചിത്ര താരം ജയറാമും ഘോഷയാത്രയിൽ കുറച്ചു ദൂരം പങ്കെടുത്തിരുന്നു.
യുവതീപ്രവേശനത്തെ അനുകൂലിച്ച് കൊണ്ടുള്ള സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ പ്രശ്നങ്ങളുടെ നടുവിലായിരുന്നു ശബരിമല. നിരോധാനാജ്ഞയടക്കം കനത്ത സുരക്ഷയായിരുന്നു മണ്ഡലകാലത്തടക്കം ഒരുക്കിയിരുന്നത്. എന്നാൽ ഇത്തവണ നട തുറക്കുമ്പോൾ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടില്ല. കഴിഞ്ഞ കുംഭമാസ പൂജകൾക്കായി നട തുറന്നപ്പോഴും പൊലീസ് നിരോധനാജ്ഞ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ജില്ലാ ഭരണകൂടം അനുമതി നൽകിയിരുന്നില്ല.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.