കോഴിക്കോട്: സമസ്ത ജനറല്‍ സെക്രട്ടറി ആലിക്കുട്ടി മുസ്ലിയാരുടെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചാരണം നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്കി. ഇന്നലെ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് ആലിക്കുട്ടി മുസ്ലിയാർ ബഹിഷ്കരിച്ചുവെന്നായിരുന്നു പ്രചാരണം. സമസ്ത പി ആര് ഒ അഡ്വ. ത്വയ്യിബ് ഹുദവി മലപ്പുറം എസ് പിക്കാണ് പരാതി നല്‍കിയത്.
സമസ്ത ജനറല്‍ സെക്രട്ടറി ആലിക്കുട്ടി മുസ്ലിയാര്‍ക്ക് സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണമുണ്ടായിരുന്നു. ആരോഗ്യപ്രശ്നങ്ങളുള്ളതിനാല്‍ ആലിക്കുട്ടി മുസ്ലിയാര് പങ്കെടുത്തിരുന്നില്ല. എന്നാല്‍ ആലിക്കുട്ടി മുസ്ലിയാർ പങ്കെടുക്കാതിരുന്നത് സര്‍ക്കാരിനോടുള്ള വിയോജിപ്പിനെ തുടര്‍ന്നാണെന്നാണ് സമൂഹമാധ്യമങ്ങളില്‍ പ്രചാരണമുണ്ടായത്. മുസ്ലിം ലീഗ് കേന്ദ്രങ്ങളില്‍ നിന്നാണ് പ്രധാനമായും പ്രചാരണമുണ്ടായത്. സമസ്ത സര്‍ക്കാറിനെതിരെയാണെന്ന പ്രതീതിയുണ്ടാക്കുന്ന തരത്തിലായിരുന്നു പ്രചാരണം.
സത്യപ്രതിജ്ഞാ ചടങ്ങില്‍ സമസ്ത എ പി വിഭാഗം നേതാക്കളായ സയ്യിദ് ഖലീലുല്‍ ബുഹാരി, എ പി അബ്ദുല്‍ ഹക്കീം അസ്ഹരി എന്നിവര്‍ പങ്കെടുത്തിരുന്നു. ഈ സാഹചര്യത്തില്‍ക്കൂടിയാണ് ഇ കെ വിഭാഗം നേതാവായ ആലിക്കുട്ടി മുസ്ലിയാരുടെ അസാന്നിധ്യം രാഷ്ട്രീയമായി ഉപയോഗിക്കപ്പെട്ടത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ മലപ്പുറത്തെ പാര്‍ട്ടി കേന്ദ്രങ്ങളില്‍ പോലും വോട്ടുചോര്‍ച്ചയുണ്ടായത് ലീഗിനെ വലിയ ആശങ്കയിലാക്കിയിട്ടുണ്ട്. മറിഞ്ഞ വോട്ടുകളില്‍ സമസ്ത ഇ കെ വിഭാഗം പ്രവര്ത്തകരുടെതുമുണ്ടെന്ന് പാര്‍ട്ടി കരുതുന്നുണ്ട്.
കഴിഞ്ഞ കാലങ്ങളിലെല്ലാം മുസ്ലം ലീഗിന് മാത്രം വോട്ടുചെയ്തിരുന്ന ഇ കെ വിഭാഗം സമസ്തയുടെ അണികള്‍ മാറിച്ചിന്തിച്ചുതുടങ്ങിതും ലീഗിനെ അസ്വസ്ഥമാക്കുന്നുണ്ട്. ലീഗ് അനുകൂല നേതാക്കള്‍ ഉണ്ടെങ്കിലും സമസ്തയിലെ ഒരു വിഭാഗം സംഘടന സ്വതന്ത്ര രാഷ്ട്രീയ നിലപാട് സ്വീകരിക്കണമെന്ന് ഉറച്ച് വാദിക്കുന്നവരാണ്. ഈ സാഹചര്യത്തില്‍ക്കൂടിയാണ് ആലിക്കുട്ടി മുസ്ലിയാരുടെ പേരില്‍ നടക്കുന്ന പ്രചാരണം രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്ന് തിരിച്ചറിഞ്ഞ് കേസ് ഫയല്‍ ചെയ്യാനുള്ള സമസ്തയുടെ തീരുമാനം.
നേരത്തെ മുഖ്യമന്ത്രി വിളിച്ചു ചേര്‍ക്കുന്ന സമുദായസംഘടനാ നേതാക്കളുടെ യോഗങ്ങളില്‍ ആലിക്കുട്ടി മുസ്ലിയാര് പങ്കെടുക്കാറുണ്ടായിരുന്നു. കഴിഞ്ഞ സര്‍ക്കാറിന്റെ അവസാനകാലത്ത് ഇത്തരത്തില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ആലിക്കുട്ടി മുസ്ലിയാര് പങ്കെടുക്കരുതെന്ന് ലീഗ് നേതൃത്വം കര്‍ശനമായ നിര്‍ദേശം നല്കി. അത് മറികടന്ന് യോഗത്തിന് പുറപ്പെട്ട ആലിക്കുട്ടി മുസ്ലിയാർ പാതി വഴിയില്‍ മടങ്ങിയത് ഏറെ ചര്‍ച്ചയായിരുന്നു. ലീഗ് നേതാക്കള്‍ ആലിക്കുട്ടി മുസ്ലിയാരെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തയതിനെ തുടര്‍ന്നാണിതെന്ന് അന്ന് ആക്ഷേമുയര്ന്നു. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച സമസ്ത നേതാവ് അബൂബക്കര്‍ ഫൈസി മലയമ്മക്കെതിരെ സംഘടനാ നടപടിയുമെടുത്തിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Pinarayi 2.0, Samastha, Swearing in function