കൊല്ലം: വിൽപത്രവുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിൽ കെ.ബി ഗണേഷ് കുമാർ എം.എൽ.എയ്ക്ക് പിന്തുണയുമായി ബന്ധു ശരണ്യ മനോജ്. ബാലകൃഷ്ണ പിള്ള സ്വന്തം നിലയില്‍ തയാറാക്കിയതാണ് വില്‍പത്രമെന്നും അതിൽ ക്രമക്കേട് നടന്നിട്ടില്ലെന്നുമാണ് ശരണ്യ മനോജ് പറയുന്നത്. പിള്ള പെണ്‍മക്കള്‍ക്കാണ് കൂടുതല്‍ സ്വത്തുക്കള്‍ നല്‍കിയത്. ഇപ്പോഴത്തെ വിവാദങ്ങള്‍ ഗണേഷിന്റെ രാഷ്ട്രീയ ഭാവി തകര്‍ക്കാനാണെന്നും മനോജ് ആരോപിച്ചു. ഗണേഷുമായി തനിക്കുള്ള അഭിപ്രായ വ്യത്യാസങ്ങൾ നിലനിര്‍ത്തിക്കൊണ്ടാണ് വില്‍പത്ര വിവാദത്തില്‍ ഗണേഷിന് പിന്തുണ നല്‍കുന്നതെന്നും മനോജ് വ്യക്തമാക്കി.
ബാലകൃഷ്ണ പിള്ളയുടെ മൂത്ത മകള്‍ ഉഷ മോഹന്‍ദാസാണ് വിൽപത്രവുമായി ബന്ധപ്പെട്ട് ഗണേഷ് കുമാറിനെതിരെ രംഗത്തെത്തിയത്. വിൽപത്രത്തിൽ കെ.ബി.ഗണേഷ്‌കുമാര്‍ എംഎല്‍എയുടെയും ബിന്ദു ബാലകൃഷ്ണന്റെയും പേരിലാണ് ബാലകൃഷ്ണപിള്ള സ്വത്തുക്കള്‍ എഴുതി വച്ചത്. ഇതിനു പിന്നിൽ തട്ടിപ്പ് നടന്നിട്ടുണ്ടെന്നായിരുന്നു ഉഷയുടെ ആരോപണം. മൂത്ത മകളായ തനിക്ക് വില്‍പത്രത്തില്‍ ഒന്നുമില്ലെന്നും അവര്‍ പറയുന്നു. ഇക്കാര്യം ഉന്നയിച്ച് ഉഷ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടെന്നും അതേത്തുടര്‍ന്നാണ് ആദ്യ ടേമില്‍ മന്ത്രിയാകാനിരുന്ന ഗണേഷ് കുമാറിനെ തഴഞ്ഞതെന്നും വാര്‍ത്തകള്‍ വന്നിരുന്നു.
നേരത്തെ ഗണേഷ് കുമിന് പിന്തുണയുമായി ഇളയ സഹോദരി ബിന്ദു ബാലകൃഷ്ണനും രംഗത്തെത്തിയിരുന്നു. ആർ ബാലകൃഷ്ണപിള്ള വിൽപത്രം സ്വന്തം ഇഷ്ടപ്രകാരം എഴുതിയതാണെന്നും ഉഷയുടെ ആരോപണത്തിൽ കഴമ്പില്ലെന്നുമാണ് ബിന്ദു വ്യക്തമാക്കിയിരുന്നത്.
സ്വത്ത് വീതം വെക്കുന്നത് സംബന്ധിച്ച് ആർ ബാലകൃഷ്ണപിള്ള തയാറാക്കിയ വിൽപത്രത്തിൽ കെ ബി ഗണേഷ് കുമാറിന്റെ ഹിതകരമല്ലാത്ത ഇടപെടലുണ്ടായെന്ന മൂത്ത സഹോദരി ഉഷ മോഹൻദാസിന്റെ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നാണ് ഗണേഷിന്റെ മറ്റൊരു സഹോദരിയായ ബിന്ദു ബാലകൃഷ്ണന്റെ നിലപാട്.
ബാലകൃഷ്ണപിള്ള സ്വന്തം ഇഷ്ടപ്രകാരമാണ് ഗണേഷിന് കൂടി സ്വത്തുക്കൾ നൽകിക്കൊണ്ട് വിൽപത്രം തയ്യാറാക്കിയത്. മരണം സംഭവിച്ച് ദിവസങ്ങൾ പിന്നിടും മുമ്പ് അച്ഛന്റെ പേര് വിവാദത്തിലേക്ക് വലിച്ചിഴച്ചതിൽ ദുഃഖമുണ്ടെന്നും ബിന്ദു പറഞ്ഞു.
പൂർണബോധത്തോടെയാണ് ആർ ബാലകൃഷ്ണപിള്ള വിൽപത്രം തയ്യാറാക്കിയത്. ആരുടെയും സ്വാധീനത്തിന് വഴങ്ങുന്ന ആളല്ല അച്ഛൻ ബാലകൃഷ്ണപിള്ള എന്നും ബിന്ദു പറഞ്ഞു. ഗണേഷ് ഒരുപാട് പ്രശ്നങ്ങളെ അഭിമുഖീകരിച്ച ആളാണ്. ഇനിയെങ്കിലും ഗണേഷിന് മനസമാധാനം നൽകണമെന്നും ബിന്ദു പ്രതികരിച്ചു.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.