ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി ശശികലയെ ഇന്നുതന്നെ മടങ്ങുമെന്ന ഉറപ്പില്‍ പൊലീസ് ശബരിമലയിലേക്ക് കടത്തിവിട്ടു. എരുമേലിയില്‍നിന്ന് കെഎസ്ആര്‍ടിസി ബസില്‍ പുറപ്പെട്ട ശശികലയെ പൊലീസ് നിലയ്ക്കലില്‍ തടഞ്ഞെങ്കിലും ഇന്നുതന്നെ തിരിച്ചുവരണമെന്ന ഉറപ്പില്‍ കടത്തിവിട്ടു. ആറു മണിക്കൂറിനുള്ളിൽ തിരിച്ചിറങ്ങണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പൊലീസ് ശശികലയ്ക്ക് നോട്ടീസ് നല്‍കുകയും ചെയ്തിട്ടുണ്ട്.
ഭക്തരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് വ്യാപക പ്രതിഷേധം; പ്രതിഷേധ ദിനവുമായി യുവമോർച്ച
പുലര്‍ച്ചെ ഏഴുമണിയോടെ കുടുംബാംഗങ്ങള്‍ക്കും കുട്ടികള്‍ക്കും ഒപ്പമാണ് ശശികല നിലയ്ക്കലില്‍ എത്തിയത്. പേരക്കുട്ടിയുടെ ചോറൂണിനാണ് ശബരിമലയിലേക്ക് പോകുന്നത് എന്നായിരുന്നു അവര്‍ പൊലീസിനോട് പറഞ്ഞത്. നിലയ്ക്കലില്‍വച്ച് സുരക്ഷാ ചുമതലയുള്ള എസ്.പി യതീഷ് ചന്ദ്ര ശശികലയോട് സംസാരിച്ചു. തുടര്‍ന്ന് ഏറെനേരം വാക്കുതര്‍ക്കമുണ്ടായി.ക്ഷേത്ര സന്ദര്‍ശനത്തിനു ശേഷം ഇന്നുതന്നെ മടങ്ങണമെന്നും സന്നിധാനത്ത് തങ്ങാന്‍ അനുവദിക്കില്ലെന്നും യതീഷ് ചന്ദ്ര ശശികലയോട് വ്യക്തമാക്കി. സന്നിധാനത്ത് യോഗം ചേരുകയോ മറ്റു ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാക്കുകയോ ചെയ്യില്ലെന്ന് ഉറപ്പു നല്‍കണമെന്നും ആവശ്യപ്പെട്ടു.
വിശ്വാസി എന്ന നിലയിലാണ് പോകുന്നതെന്നും രാഷ്ട്രീയമായ ഉദ്ദേശ്യങ്ങളില്ലെന്നും ശശികല പൊലീസിനെ അറിയിച്ചു. ഇന്നുതന്നെ മടങ്ങുമെന്നും അവര്‍ വ്യക്തമാക്കി. എന്നാല്‍ ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് പൊലീസ് ശശികലയ്ക്ക് നോട്ടീസ് നല്‍കുകയും അവര്‍ അത് ഒപ്പിട്ട് വാങ്ങുകയും ചെയ്തു. തുടര്‍ന്നാണ് അവര്‍ പമ്പയിലേക്ക് തിരിച്ചത്.
ഞായറാഴ്ച രാത്രി സന്നിധാനത്തുണ്ടായ സംഘര്‍ഷത്തിന്റെ സാഹചര്യത്തിലാണ് ശശികലയോട് സന്നിധാനത്ത് തങ്ങരുതെന്ന് നിര്‍ദേശിച്ചതെന്നും നോട്ടീസ് നല്‍കിയതെന്നും എസ്.പി യതീഷ് ചന്ദ്ര മാധ്യമങ്ങളോട് പറഞ്ഞു. നട അടച്ച ശേഷം സന്നിധാനത്ത് തങ്ങാന്‍ ആരെയും അനുവദിക്കില്ല. പ്രശ്നങ്ങളൊന്നും ഉണ്ടാക്കില്ലെന്ന് ശശികല ഉറപ്പ് നല്കിയ സാഹചര്യത്തിലാണ് അവരെ ശബരിമലയിലേക്ക് കടത്തിവിട്ടതെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: K p sasikala, Nilakkal portesters, Sabarimala, കെ.പി ശശികല, കേരള പൊലീസ്, നിലയ്ക്കൽ പ്രതിഷേധം, ശബരിമല