എം എസ് അനീഷ് കുമാർ
കൊച്ചി: അഭിമന്യു കൊലക്കേസില്‍ പിടിയിലാകാനുള്ള പ്രതികള്‍ എസ്.ഡി.പി.ഐയുടെ സംരക്ഷണയിൽ എന്നതിന് തെളിവുകള്‍. പ്രതികളിൽ ഒരാളുടെ അമ്മ ഇക്കാര്യം സ്ഥിരീകരിക്കുന്ന ദൃശ്യങ്ങള്‍ ന്യൂസ് 18ന് ലഭിച്ചു. കേസില്‍ പിടികിട്ടാനുള്ള രണ്ടു പ്രതികളും പൊലീസിന്റെ മൂക്കിനു താഴെ ഉണ്ടെന്ന സൂചനകൾ ആണ് കുടുംബം നല്‍കുന്നത്. ചാവക്കാട് നൗഷാദ് കൊലക്കേസിലും എസ്.ഡി.പി.ഐ ആണ് പ്രതിക്കൂട്ടിൽ എന്നിരിക്കെയാണ് പൊലീസിന്റെ ഈ അനാസ്ഥ.
മഹാരാജാസ് കോളജ് വിദ്യാര്‍ഥി അഭിമന്യുവിനെ കുത്തിവീഴ്ത്തിയത് എസ്.ഡി.പി.ഐ പ്രവര്‍ത്തകനായ പനങ്ങാട് സ്വദേശി സഹലാണ്. അരൂക്കൂറ്റി സ്വദേശി മുഹമ്മദ് ഷഹീം കൃത്യത്തില്‍ ഒപ്പമുണ്ടായിരുന്നു എന്നും പൊലീസ് അന്വേഷണത്തിൽ വ്യക്തമായിരുന്നു. ഇരുവരും ഒളിവിലായിട്ട് ജൂലൈ മൂന്നിന് ഒരു വര്‍ഷം പിന്നിട്ടു. പിടികിട്ടാത്ത പ്രതികള്‍ വിദേശത്താണെന്ന് പൊലീസ് തൊടുന്യായം തുടരുമ്പോള്‍ സഹലിന്റെ വീട്ടില്‍ ന്യൂസ് 18 സംഘമെത്തി.
കൊലയാളികൾ കഴിയുന്നത് എസ്.ഡി.പി.ഐയുടെ സംരക്ഷണയിലാണെന്ന് സഹലിന്റെ മാതാവുതന്നെ വെളിപ്പെടുത്തി. പാര്‍ട്ടിയും അഭിഭാഷകരുമാണ് കാര്യങ്ങള്‍ നോക്കുന്നത്. പിടിയിലായവര്‍ക്ക് ജാമ്യം ലഭിച്ചശേഷം ഒളിവിലുള്ള രണ്ടു പേരെയും കോടതിയിലെത്തിക്കും. മകന്‍ എവിടെയുണ്ടെന്ന് ക്യത്യമായി അറിയില്ല. എന്നാൽ നേതാക്കൾക്ക് അറിയാം- അവർ പറയുന്നു.
അഭിമന്യൂ കൊലക്കേസിലെ പ്രതികളെ പിടിക്കാത്തതിനെതിരെ കെ.എസ്.യു വരെ സമരം നടത്തുമ്പോഴും ക്യാമ്പസിനുള്ളില്‍ സ്മാരകം സ്ഥാപിച്ച എസ്.എഫ്.ഐക്ക് അനക്കമില്ല. പ്രതിഷേധിച്ച അഭിമന്യൂവിന്റെ കുടുംബവും പിന്നീട് നിശബ്ദരായി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Abhimanyu Maharajas, Abhimanyu murder, Activists remembering abhimanyu, Communal Politics, Maharajas college, Martyrdom day, Student, അഭിമന്യു മഹാരാജാസ്, അഭിമന്യു രക്തസാക്ഷി ദിനം