കോഴിക്കോട്: രാജ്യത്തിന്റെ മതേതര അടിത്തറ ഭദ്രമാണെന്ന സൂചനകളാണ് കർണാടക തെരെഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നതെന്ന് കോഴിക്കോട് ചേർന്ന കെ എൻ എം സംസ്ഥാന നേതൃസംഗമം അഭിപ്രായപ്പെട്ടു. കർണാടക നൽകുന്ന സന്ദേശം തിരിച്ചറിഞ്ഞു മതേതരപാർട്ടികളുടെ ഐക്യം ഉറപ്പ് വരുത്താൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കണമെന്നും പ്രാദേശിക പാർട്ടികളുടെ കരുത്തും സ്വാധീനവും മനസ്സിലാക്കി പരസ്പരം വിട്ടുവീഴ്ച ചെയ്യാൻ വലിയ പാർട്ടികൾ തയ്യാറാവണമെന്നും അവർ പറഞ്ഞു.
മതേതരശക്തികളുടെ ഭിന്നിപ്പും പരസ്പരം അംഗീകരിക്കാനുള്ള മടിയുമാണ് മതേതര പാർട്ടികളുടെ വിജയത്തിനു തടസ്സമുണ്ടാക്കുന്നത്. മതേതരവോട്ടുകൾ ഭിന്നിപ്പിക്കുന്ന ചെറുപാർട്ടികൾ പുനർവിചിന്തനം നടത്തണം. മുസ്‌ലിം ന്യുനപക്ഷത്തിന്റെ പേരിൽ തീവ്രനീക്കങ്ങൾ കൊണ്ട് മതന്യുനപക്ഷങ്ങളെ അപമാനിക്കുന്നവർ എങ്ങനെയാണ് ഫാസിസ്റ്റ് ശക്തികൾക്ക് വളരാൻ വഴിയൊരുക്കുന്നത് എന്ന യാഥാർത്ഥ്യം മനസ്സിലാക്കണം.
തീവ്രനിലപാട് സ്വീകരിച്ചു മുസ്ലീംസമൂഹത്തെ സംരക്ഷിക്കുന്നവരെന്നു ബഹളം വയ്ക്കുന്നവർ വർഗീയശക്തികളുടെ അജണ്ട നടപ്പിലാക്കാൻ ശ്രമിക്കുകയാണ്. കർണാടകയിൽ ഉപമുഖ്യമന്ത്രി മുസ്‌ലിം വിഭാഗത്തിൽ നിന്നും വേണമെന്ന അവിടുത്തെ വഖഫ് ബോർഡ് ചെയർമാന്റെ പ്രസ്താവന ഫാസിസ്റ്റ് ശക്തികളുടെ വർഗ്ഗീയ അജണ്ടക്ക് കൊടിപിടിക്കലാണ്. വർഗ്ഗീയ ശക്തികൾ ഈ പ്രസ്താവന ആഘോഷിക്കുന്നത് അവർക്ക് അനുകൂലമായത് കൊണ്ടാണ്. ഇത്തരം അപക്വമായ നിലപാടുകളാണ് മുസ്‌ലിം ന്യുനപക്ഷത്തിനു പരിക്കേല്പിക്കുന്നതെന്നും കെ എൻ എം നേതൃസംഗമം അഭിപ്രായപ്പെട്ടു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Karnataka Elections 2023, KNM