തിരുവനന്തപുരം: അച്ചടക്ക ലംഘനത്തിന് സസ്പെന്റ് ചെയ്ത കെ ശിവദാസന്‍ നായരെ കോൺഗ്രസ് തിരിച്ചെടുത്തു. കെ പി സി സി നൽകിയ നോട്ടീസിന് മുന്‍ ജനറല്‍ സെക്രട്ടറിയും മുൻ എം എൽ എയുമായ ശിവദാസന്‍ നായര്‍ തൃപ്തികരമായ മറുപടി നല്‍കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി.
മറുപടി തൃപ്തികരമായതിനാലും ഖേദം പ്രകടിപ്പിച്ചതിനാലും സസ്‌പെന്‍ഷന്‍ റദ്ദു ചെയ്യാനും പാര്‍ട്ടിയില്‍ തിരികെ എടുക്കുവാനും തീരുമാനിച്ചതായാണ് കെ സുധാകരൻ അറിയിച്ചിരിക്കുന്നത്. മുന്നോട്ടുള്ള പ്രയാണത്തിൽ പാർട്ടിക്ക് കരുത്തും ശക്തിയും നൽകാൻ ശിവദാസൻ നായരുടെ സേവനം ആവശ്യമാണെന്നും സുധാകരൻ പറഞ്ഞു. സസ്പെൻഷൻ പിൻവലിച്ചതിൽ സന്തോഷം എന്ന് ശിവദാസൻ നായർ പ്രതികരിച്ചു. പാർട്ടിയെ ശക്തിപ്പെടുത്താൻ തുടർന്നും ശ്രമിക്കും എന്നും അദ്ദേഹം പറഞ്ഞു.
ഡിസിസി അധ്യക്ഷ പട്ടിക സംബന്ധിച്ച് കെ പി അനിൽകുമാർ നടത്തിയ രൂക്ഷവിമർശനത്തെ പിന്തുണച്ചതിനാണ് ശിവദാസൻ നായർക്കെതിരെ പാർട്ടി നടപടി എടുത്തത്. കെ പി സി സി പ്രസിഡന്റിന്റെയും പ്രതിപക്ഷനേതാവിന്റെയും നാല് വർക്കിംഗ് പ്രസിഡന്റുമാരുടെയും ഇഷ്ടക്കാരെ വെക്കുക എന്ന ഒറ്റ ഫോർമുല വച്ചുകൊണ്ട് കേരളത്തിലെ കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കാൻ സാധ്യമല്ല എന്നാണ് കെ ശിവദാസൻ നായർ അഭിപ്രായപ്പെട്ടത്. തൊട്ടുപിന്നാലെ അനിൽകുമാറിനും ശിവദാസൻ നായർക്കുമെതിരെ പാർട്ടി നടപടി പ്രഖ്യാപിച്ചു.
Also Read- 'പാലാ ബിഷപ്പ് പാണ്ഡിത്യമുള്ള വ്യക്തി; വിവാദമാക്കുന്നത് തീവ്രവാദികൾ'; മന്ത്രി വി എന്‍ വാസവന്‍
താന്‍ തെറ്റൊന്നും ചെയ്തില്ലെന്നായിരുന്നു അച്ചടക്കനടപടിയെക്കുറിച്ച് അന്ന് ശിവദാസന്‍നായരുടെ പ്രതികരണം. നടപടിയിൽ ക്ഷുഭിതനായ അനിൽകുമാർ കഴിഞ്ഞ ദിവസം പാർട്ടി വിടുകയും സി പി എമ്മിൽ ചേരുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ഇപ്പോൾ ശിവദാസൻ നായരുടെ സസ്പെൻഷൻ പിൻവലിച്ച് പാർട്ടിയിലേക്ക് തിരികെയെടുത്തതായുള്ള പ്രഖ്യാപനം വന്നിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Congress, Kpcc, Suspension