ലഖ്‌നൗ: ഉത്തർപ്രദേശിൽ 17 മറ്റ് പിന്നോക്ക ജാതിക്കാരെ (ഒബിസി) പട്ടികജാതി(എസ്.സി) പട്ടികയിൽ ഉൾപ്പെടുത്താനുള്ള യോഗി ആദിത്യനാഥ് സർക്കാർ തീരുമാനം അലഹബാദ് ഹൈക്കോടതി സ്റ്റേ ചെയ്തു. സാമൂഹിക പ്രവർത്തകനായ ഗോരഖ് പ്രസാദ് സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ തീരുമാനം. 12 നിയമസഭാ സീറ്റുകളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് 17 ഒബിസി വിഭാഗങ്ങളെ പട്ടികജാതിയിലേക്ക് മാറ്റിയത്. കശ്യപ്, രാജ്ഭർ, ധിവാർ, ബൈന്ദ്, കുമർ, കഹാർ, കേവത്ത്, നിഷാദ്, ഭാർ, മല്ല, പ്രജാപതി, ദിമാർ, ബതം, തുർഹ, ഗോഡിയ തുടങ്ങിയ സമുദായങ്ങളെയാണ് പട്ടികജാതിയിലേക്ക് മാറ്റിയത്. ഈ തീരുമാനം ഭരണഘടനയ്ക്ക് വിധേയമല്ലെന്ന് സാമൂഹ്യനീതി, ശാക്തീകരണ മന്ത്രി തവാർ ചന്ദ് ഗെലോട്ട് ജൂലൈ രണ്ടിന് രാജ്യസഭയെ അറിയിച്ചതിനെത്തുടർന്ന് ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ പോലും ഈ തീരുമാനത്തിനെതിരെ രംഗത്തെത്തിയിരുന്നു.
യുപി സർക്കാരിൻറെ നിർദ്ദേശവുമായി മുന്നോട്ട് പോകണമെങ്കിൽ നടപടിക്രമങ്ങൾ പാലിച്ച് കേന്ദ്രത്തിന് നിർദ്ദേശം അയയ്ക്കണമെന്ന് ഗെലോട്ട് പറഞ്ഞിരുന്നു. യോഗി ആദിത്യനാഥ് സർക്കാരിന്‍റെ നടപടി ഭരണഘടനാ വിരുദ്ധവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് ബിഎസ്‌പി മേധാവി മായാവതി വിമർശിച്ചിരുന്നു. പട്ടികജാതി പട്ടികയിൽ ഏതെങ്കിലുമൊരു ജാതിയെ ഉൾപ്പെടുത്താനോ നീക്കം ചെയ്യാനോ ഒരു സർക്കാരിനും കഴിയില്ല. ആർട്ടിക്കിൾ 341 പ്രകാരം അങ്ങനെ ചെയ്യാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് സാധിക്കില്ല. രാഷ്ട്രപതിക്കും പാർലമെന്റിനും മാത്രമേ അതിനുള്ള അധികാരമുള്ളൂവെന്നും നിയമവിദഗ്ധർ പറയുന്നു.
സ്കൂളുകളിൽ ഇനി രാജ്യസ്നേഹം പഠിപ്പിക്കും; 'ദേശഭക്തി കരിക്കുല'വുമായി ഡൽഹി സർക്കാർ
ആർട്ടിക്കിൾ 341 ന്റെ ഭാഗം 1 അനുസരിച്ച് ഗവർണറുടെ ഉപദേശപ്രകാരം ഒരു പൊതു വിജ്ഞാപനത്തിലൂടെ രാഷ്ട്രപതിക്ക് പട്ടികജാതി പട്ടികയിൽ ഏതെങ്കിലും സമുദായങ്ങളെ ഉൾപ്പെടുത്താൻ കഴിയും. ആർട്ടിക്കിൾ 341 ന്റെ ഭാഗം 1 പ്രകാരം ഒരു വിജ്ഞാപനം പുറത്തിറക്കിയാൽ മാത്രമേ അത് മാറ്റാൻ കഴിയൂ എന്ന് ഭാഗം 2 പറയുന്നു. പട്ടികജാതി പട്ടികയിൽ നിന്ന് ഏതെങ്കിലും സമുദായത്തെ ഉൾപ്പെടുത്താനോ ഒഴിവാക്കാനോ പാർലമെന്റിന് കഴിയുമെന്നും പാർട്ട് രണ്ട് പറയുന്നു.
2005 ൽ മുലായം സിംഗ് യാദവിന്റെ എസ്.പി സർക്കാർ 11 പിന്നോക്ക ജാതികളെ പട്ടികജാതി പട്ടികയിൽ ഉൾപ്പെടുത്താനുള്ള ആദ്യ ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും കോടതി അത് സ്റ്റേ ചെയ്ത് നിർദ്ദേശം കേന്ദ്രത്തിന് അയച്ചു. പിന്നീട് വന്ന മായാവതിയുടെ ബി.എസ്.പി സർക്കാർ വിജ്ഞാപനം റദ്ദാക്കി.
പട്ടികജാതി ക്വാട്ട വർദ്ധിപ്പിച്ചാൽ ഈ ജാതികളെ പട്ടികജാതി പട്ടികയിൽ ഉൾപ്പെടുത്താമെന്ന് ബി.എസ്.പി പിന്നീട് പറഞ്ഞു. അഖിലേഷ് യാദവിന്റെ എസ്.പി സർക്കാർ 2017 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പിന്നോക്കസമുദായങ്ങളെ പട്ടികജാതി പട്ടികയിൽ ഉൾപ്പെടുത്താനുള്ള നിർദ്ദേശം അംഗീകരിച്ചെങ്കിലും കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടതോടെ നടപടിയൊന്നും ഉണ്ടായില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Akhilesh, Mayavathi, Uttar Pradesh, Yogi adithyanadh