ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാമിലെ(Mullapperiyar Dam) ജലനിരപ്പ്(Water Level) ഉയര്‍ന്ന സാഹചര്യത്തില്‍ ഏഴു സ്പില്‍വേ ഷട്ടറുകള്‍(Shutters) തുറന്നു. ഡാമിലെ ജലനിരപ്പ് 141.4 അടിയാണ്. ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന ജലനിരപ്പാണിത്. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഇന്നലെ രണ്ടു ഷട്ടറുകള്‍ കൂടി തുറന്നു. ഇതടക്കം നിലവില്‍ ഏഴു ഷട്ടറുകളാണ് ഉയര്‍ത്തിയിരിക്കുന്നത്.
പെരിയാറിന്റെ തീരത്തുള്ളവര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. വൃഷ്ടിപ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തിലാണ് ഷട്ടറുകള്‍ തുറന്നിരിക്കുന്നത്. 4,000 ഘനയടി ജലമാണ് ഇപ്പോള്‍ പുറത്തേക്ക് ഒഴുക്കുന്നത്. മുല്ലപ്പെരിയാറില്‍ മൂന്ന് ഷട്ടറുകള്‍ 60 സെന്റീ മീറ്ററും നാലു ഷട്ടര്‍ 30 സെന്റീ മീറ്ററുമാണ് തുറന്നിരിക്കുന്നത്.
ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് മുല്ലപ്പെരിയാറിനെ കൂടാതെ ആളിയാര്‍, ഇടുക്കിയിലെ നെടുംകണ്ടം കല്ലാര്‍ ഡാം എന്നിവയുടെ ഷട്ടറുകളും തുറന്നിട്ടുണ്ട്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2400.10 അടിയിലെത്തി. ആളിയാര്‍ ഡാമില്‍ 11 ഷട്ടറുകള്‍ 21 സെന്റി മീറ്റര്‍ വീതമാണ് ഉയര്‍ത്തിയതെന്ന് പറമ്പിക്കുളം -ആളിയാര്‍ സബ് ഡിവിഷന് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ഇടുക്കി നെടുംകണ്ടം കല്ലാര്‍ ഡാമിലെ രണ്ട് ഷട്ടറുകള്‍ 10 സെന്റീമീറ്റര്‍ വീതമാണ് ഉയര്‍ത്തിയിട്ടുള്ളത്.
കനത്ത മഴയില്‍ മണ്ണിടിച്ചില്‍ ഉണ്ടായതിനെ തുടര്‍ന്ന് കൊച്ചി- ധനുഷ്കോടി ദേശീയ പാതയിലെ ബോഡി മെട്ട്- ബോഡി നായ്ക്കന്നൂര്‍ റൂട്ടില്‍ ഗതാഗതം നിരോധിച്ചു.
പെരിയാറില്‍ 75 സെന്റി മീറ്റര്‍ വരെ ജലം ഉയരാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ പെരിയാര്‍ നദിയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും കലക്ടര്‍ അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.