തിരുവനന്തപുരം: ചെമ്പഴന്തി എസ്.എന്‍. കോളേജിലെ അധ്യാപകന് ടി. അഭിലാഷ് ലൈംഗികച്ചുവയോടെ മോശമായി പെരുമാറി എന്ന വിദ്യാര്‍ഥിനികളുടെ പരാതിയെ ശരിവെച്ച് ഡപ്യൂട്ടി ഡയറക്ടറുടെ റിപ്പോര്‍ട്ട്. അധ്യാപകന് വിദ്യാര്‍ഥിനികള്‍ക്ക് അനാവശ്യ വ്ടാസാപ് സന്ദേശങ്ങള്‍ അയക്കുകയും ഫോണില്‍ വിളിക്കുകയും ചെയ്തെന്നുമായിരുന്നു പരാതി.
കോളേജിലെ ഐസിസിയില്‍ (Internal Complaint committee) നിന്ന് നീതി കിട്ടാത്തതിനെത്തുടര്‍ന്നാണ് വിദ്യാര്‍ഥിനികള്‍ ഡയറക്ടറേറ്റ് ഓഫ് കോളേജിയേറ്റ് എഡ്യുക്കേഷനെ സമീപിച്ചത്. പൊളിറ്റിക്സ് വിഭാഗം അധ്യാപകന് ടി അഭിലാഷിനെതിരെയാണ് പാരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചത്.
വിദ്യാര്‍ഥിനികള്‍ വിലക്കിയിട്ടും വാട്സാപ്പ് മെസേജുകള്‍ അയക്കുകയും അവരെ വിളിക്കുകയും ചെയ്തിട്ടുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. എന്നാല്‍ അറിയാതെ കൈത്തട്ടിയാണ് അസമയത്ത് വാട്സാപ്പ് വീഡിയോ കോള്‍ പോയതെന്നായിരുന്നു അധ്യാപകന്റെ വിശദീകരണം.
മെസേജുകള്‍ക്കൊപ്പം മോശപ്പെട്ട ഇമോജികളാണ് വിദ്യാര്‍ഥിനികള്‍ക്ക് അയച്ചിരുന്നത്. അധ്യാപകനെ കോളേജില്‍ നിലനിര്‍ത്തി പരാതിക്കാരായ വിദ്യാര്‍ഥിനികളുമായി വീണ്ടും ഇടപഴകാന്‍ സാഹചര്യമുണ്ടായെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. 2021 ജൂലൈയിലാണ് അധ്യാപകനെതിരെ വിദ്യാര്‍ഥിനികള്‍ പ്രിന്‍സിപ്പാളിന് പരാതി നല്‍കിയത്. ഐസിസിയെക്കൊണ്ട് പരാതി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ വിഷയത്തില്‍ ഒരു തരത്തലുള്ള അന്വേഷണവും നടന്നില്ല. തുടര്‍ന്നാണ് പ്രിന്‍സിപ്പാളിനും ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും വിദ്യാര്‍ഥികള്‍ പരാതി നല്‍കിയത്.
പ്രിന്‍സിപ്പാളിന് ആദ്യം നല്കിയ പരാതിയെയും ഗവര്‍ണ്ണറുടെ ഇടപെടലിനെത്തുടര്‍ന്നുമാണ് ഐ.സി.സി. അന്വേഷണം കോളേജിലുണ്ടാവുന്നത്. എന്നാല്‍ അധ്യാപകനെ പൂര്‍ണമായി പിന്തുണയ്ക്കുന്ന രീതിയിലായിരുന്നു ഐസിസി റിപ്പോര്‍ട്ട്. ഐ.സി.സി. റിപ്പോര്‍ട്ട് വന്നതിനു ശേഷം പരാതി നല്‍കിയതിന് കോളേജ് 11 പെണ്‍കുട്ടികള്‍ക്ക് ഷോ കോസ് നോട്ടീസും നല്കി. കുട്ടികള്‍ 30 ദിവസത്തേക്ക് കോളേജില്‍ വരരുതെന്നും നിര്‍ദേശവും നല്കി.
വിദ്യാര്‍ഥിനികള്‍ക്കെതിരായ നടപടി സ്വീകരിച്ചത് വിവേചനത്തിന് ഇടയാക്കി. പലര്‍ക്കും പ്രാക്ടിക്കല്‍ ക്ലാസുകള്‍ നഷ്ടപ്പെട്ടു. ചില വിദ്യാര്‍ഥിനികളുടെ കോണ്ടാക്ട് സര്‍ട്ടിഫിക്കറ്റില്‍ 'സാറ്റിസ്ഫാക്ടറി ' എന്ന് രേഖപ്പെടുത്തിയത്. ഇതില്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് പ്രിന്‍സിപ്പലിന്റെ വിവേചനാധികാരത്തില്‍പ്പെടുന്നതാണ് എന്ന വിശദീകരണമാണ് ലഭിച്ചത്.
കോളേജ് അധികൃതരുടെ പ്രവര്‍ത്തികള്‍ മൂലം വിദ്യാര്‍ഥികള്‍ക്ക് കഠിനമായ മാനസിക സമ്മര്‍ദം നേരിടേണ്ടി വന്നുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Sexual assault, Sexual assault case, Teacher