കോഴിക്കോട്: ആര്.എസ്.എസ് പരിപാടിയില്‍ പങ്കെടുത്ത പാര്‍ട്ടി നേതാവ് കെ.എന്‍.എ ഖാദറിനെ പിന്തുണച്ച് മുസ്ലിം ലീഗ് സെക്രട്ടറി ഷാഫി ചാലിയം. ഖാദര്‍ ചെയ്തതില്‍ ഒരു തെറ്റുമില്ലെന്നും ബി.ജെ.പിയില്‍ പോയാല്‍ അദ്ദേഹത്തിന് ഉയര്‍ന്ന സ്ഥാനങ്ങള്‍ ലഭിക്കുമെന്നും പറയുന്ന ഷാഫി ചാലിയത്തിന്റെ ശബ്ദ സന്ദേശം പുറത്തായി. കഴിവുള്ളവര്‍ക്ക് അവസരം നല്‍കാത്ത മുസ്ലിം ലീഗ് നിലപാടിനെതിരെ കടുത്ത വിമര്‍ശനവും ഷാഫി ചാലിയം ഉയര്‍ത്തുന്നുണ്ട്.
ഷാഫി ചാലിയത്തിന്റെ ശബ്ദ സന്ദേശത്തിന്റെ പൂര്‍ണ്ണരൂപം
എന്നെ സംബന്ധിച്ചോളം ഞാന്‍ കാര്യഗൗരവം മനസ്സിലാക്കിയാണ് സംസാരിക്കുക. ഖാദര്‍ സാഹിബ് പോയതില്‍ വ്യക്തിപരമായി ഒരു കുഴപ്പവുമില്ല. സംവാദത്തെ ഭയക്കുന്നവര്‍ ഭീരുക്കളാണ്. ഏത് പുലിമടയില്‍ പോയും പറയാനുള്ളത് പറയണം. എന്നെ പല സംഘടനകളും വിളിച്ചിട്ടുണ്ട്. അവിടെയൊക്കെ ഞാന്‍ പോയിട്ടുണ്ട്. ആര്.എസ്.എസ് വേദികളില്‍ പോവാറില്ലെന്ന പാര്‍ട്ടി പൊതുനയം സെക്രട്ടറി ചുമതലയുള്ളത് കൊണ്ടാണ് ഞാന്‍ പറഞ്ഞത്. അങ്ങിനെയൊരു ചുമതലയില്ലെങ്കില്‍ ഞാന്‍ അങ്ങിനെയല്ല പറയുക. അത് മനസ്സിലാക്കണം. പാര്‍ട്ടിയുടെ മേലങ്കിയുണ്ടായത് കൊണ്ട് പറയാന്‍ ചില പരിമതിയുണ്ട്. അതുകൊണ്ടാണ് തെറ്റാണെന്ന് പറഞ്ഞത്.
ഖാദര്‍ സാഹിബിനെ നമ്മുടെ പാര്‍ട്ടി മാത്രമേ മനസ്സിലാക്കാത്തതുള്ളൂ. ആ മനുഷ്യന്റെ അറിവിന് അടുത്ത് നില്ക്കാന് ആരാണ് ഉള്ളത്. ഞാനും ഖാദറും തമ്മില്‍ സംസാര ബന്ധം മാത്രമേയുള്ളൂ. ഞാന്‍ അദ്ദേഹത്തെ ബഹുമാനിക്കുന്നത് അദ്ദേഹത്തിന്റെ അറിവ് നോക്കിയാണ്. അദ്ദേഹത്തില്‍ നിന്ന് കിട്ടിയ അറിവൊക്കെ എനിക്ക് വലിയ മുതല്‍ക്കൂട്ടായിട്ടുണ്ട്. നിങ്ങള്‍ ചിന്തിക്കുന്നതിന് അപ്പുറത്താണ് അദ്ദേഹത്തിന്റെ അറിവ്. അദ്ദേഹം വായിച്ചുകൂട്ടിയ പുസ്തകങ്ങള്‍ നോക്കുകയാണെങ്കില്‍ അതിനടുത്ത് നില്ക്കാന് ആരും നമ്മുടെ പാര്‍ട്ടിയിലില്ല.
അദ്ദേഹത്തെപ്പോലുള്ള ഒരു മനുഷ്യനോട് നമ്മുടെ പാര്‍ട്ടി എന്താണ് ചെയ്തത്. പതിനാല് ജില്ലയിലും നമ്മുടെ നേതാക്കള്‍ പോയി മതസൗഹാര്‍ദ പരിപാടി നടത്തി. എവിടെയെങ്കിലും ഒരു വേദി അദ്ദേഹത്തിന് കൊടുത്തോ. അദ്ദേഹത്തെയും അഡ്വ. ഉമ്മറിനെയും പോലുള്ളവരെ സൈഡാക്കി നിര്‍ത്തിയില്ലെ നമ്മള്. ആബിദ് ഹുസൈന് തങ്ങളും രണ്ടാത്താണിയെയുമൊക്കെ കൂട്ടിക്കൊണ്ടുനടക്കുകയെന്നല്ലാതെ ഇവരെയൊക്കെ എങ്ങിനെ ഉപയോഗിച്ചു. ഈ പാര്‍ട്ടിയില്‍ എന്ത് ഭാവിയാണ് അദ്ദേഹത്തിനുള്ളത്. മൂന്ന് ടേം ആയതുകൊണ്ട് ഇനി എം.എല്‍.എ ആവാന്‍ കഴിയില്ല. എം.എല്‍.എ ആയാലല്ലേ മന്ത്രിയാകാന്‍ കഴിയൂ. പിന്നെ എം.പി സ്ഥാനം. ഇപ്പോഴുള്ളവര്‍ മരിച്ചിട്ടല്ലാതെ വേറെ ആര്‍ക്കേലും കൊടുക്കുമോ. ഇല്ല.
നിങ്ങള്‍ ഒരു കാര്യം മനസ്സിലാക്കണം, അബ്ദുല്ലക്കുട്ടിയൊക്കെ ഊളകളും കഴുതകളുമാണ് അവര്‍ക്ക് പോലും ക്യാബിനറ്റ് പദവിയുള്ള ഹജ്ജ് കമ്മിറ്റി ചെയര്‍മാനാക്കിയതാണ്. ഖാദര്‍ സാഹിബിനെ പോലുള്ള ഒരാളെ കിട്ടിയാല്‍ അവര്‍ ഗവര്‍ണ്ണറോ ന്യൂനപക്ഷ കമ്മീഷന് ചെയര്മാന് സ്ഥാനമോ ഒക്കെ കൊടുക്കും. ആ ഖാദര്‍ സാഹിബിനെ കല്ല്യാണത്തിന് വിളിക്കാന്‍ നിങ്ങള്‍ തന്നെ ഓടിനടക്കും.
അദ്ദേഹത്തോട് വിശദീകരണം ചോദിക്കുകയല്ല വേണ്ടത്, അദ്ദേഹത്തിന് പാര്‍ട്ടിയില്‍ വര്‍ക്കിങ് സ്പേസ് കൊടുക്കണം. ഒരു പദവിയും അദ്ദേഹത്തിന് ലീഗിലില്ല. ജില്ലാ സ്റ്റേറ്റ് ഭാരവാഹിത്ത്വമൊന്നുമില്ല. എന്നിട്ടും അദ്ദേഹം എന്റെ പാര്‍ട്ടിയെ തള്ളിപ്പറയാന്‍ തയ്യാറായിട്ടില്ല. പി.കെ കുഞ്ഞാലിക്കുട്ടിയൊക്കെ ഖാദര്‍ സാഹിബിന് ഒരു കാലത്ത് കൊണ്ടുനടന്നിട്ടുണ്ട്. വന്ന വഴി ആരും മറക്കരുത്'- ഷാഫി ചാലിയം ഫേസ്ബുക്കില്‍ ഓഡിയോ സന്ദേശത്തില്‍ പറയുന്നു.
സാദിഖലി തങ്ങളുടെ കേരള യാത്രയില്‍ ഒരിടത്തും കെ.എന്‍.എ ഖാദറിന് അദ്ദേഹത്തിന് അവസരം നല്‍കിയില്ല. ഒരു കാലഘട്ടത്തില്‍ കുഞ്ഞാലിക്കുട്ടിക്ക അദ്ദേഹത്തെ വേണ്ടിയിരുന്നുവെന്നും കഴിഞ്ഞ കാലം ആരും മറക്കരുതെന്നും ഷാഫി ചാലിയം പറയുന്നു.
കോഴിക്കോട് ആര്.എസ്.എസ്.പരിപാടിയില്‍ പങ്കെടുത്തതിന് മുസ്ലിം ലഗ് കെ.എന്‍.എ ഖാദറിനോട് വിശദീകരണം തേടിയിരിക്കെയാണ് അദ്ദേഹത്തെ ന്യായീകരിക്കുന്ന ഷാഫി ചാലിയത്തിന്റെ ശബ്ദ സന്ദേശം പുറത്തായത്. ഖാദറിനെ പിന്തുണക്കുന്നതിനൊപ്പം പാര്‍ട്ടി നിലപാടുകളോടുള്ള കടുത്ത വിമര്‍ശനവും ഷാഫി ചാലിയം ഉയര്‍ത്തുന്നുണ്ട്. കെ.എന്‍.എ ഖാദറിനെതിരെ കടുത്ത നടപടി എടുക്കേണ്ടെന്നാണ് മുസ്ലിം ലീഗ് തീരുമാനം. നടപടി താക്കീതില്‍ ഒതുങ്ങാനാണ് സാധ്യത.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kna khader