തിരുവനന്തപുരം: സംസ്ഥാനത്ത് കാണപ്പെട്ട പുതിയ ജനുസില്‍പ്പെട്ട മലമ്പനി യഥാസമയം കണ്ടെത്തി ചികിത്സിക്കാൻ കഴിഞ്ഞെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ അറിയിച്ചു. മലമ്പനി രോഗ ലക്ഷണങ്ങളുമായി കണ്ണൂര്‍ ജില്ല ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയ ജവാനിലാണ് പ്ലാസ്‌മോഡിയം ഓവേല്‍ ജനുസില്‍പ്പെട്ട മലമ്പനി കണ്ടെത്തിയത്
ഉടന്‍ തന്നെ മാര്‍ഗരേഖ പ്രകാരമുള്ള സമ്പൂര്‍ണ ചികിത്സ ലഭ്യമാക്കുകയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഈര്‍ജിതമാക്കുകയും ചെയ്തതിനാല്‍ രോഗം മറ്റുള്ളവരിലേക്ക് വ്യാപകമാകാതെ തടയുവാന്‍ സാധിച്ചു.
ആരോഗ്യമന്ത്രി സോഷ്യൽ മീഡിയയിൽ കുറിച്ചത്,
'സംസ്ഥാനത്ത് കാണപ്പെട്ട പുതിയ ജനുസില്‍പ്പെട്ട മലമ്പനി യഥാസമയം കണ്ടെത്തി ചികിത്സിക്കാനായതിനാല്‍ മറ്റുള്ളവരിലേക്ക് പകരാതെ തടയാനായി. മലമ്പനി രോഗ ലക്ഷണങ്ങളുമായി കണ്ണൂര്‍ ജില്ലാശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ ജവാനിലാണ് പ്ലാസ്‌മോഡിയം ഓവേല്‍ ജനുസില്‍പ്പെട്ട മലമ്പനി കണ്ടെത്തിയത്. ഉടന്‍ തന്നെ മാര്‍ഗരേഖ പ്രകാരമുള്ള സമ്പൂര്‍ണ ചികിത്സ ലഭ്യമാക്കുകയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഈര്‍ജിതമാക്കുകയും ചെയ്തതിനാല്‍ രോഗം മറ്റുള്ളവരിലേക്ക് വ്യാപകമാകാതെ തടയുവാന്‍ സാധിച്ചു.
സാധാരണയായി ആഫ്രിക്കയിലാണ് പ്ലാസ്‌മോഡിയം ഓവേല്‍ രോഗാണു പരത്തുന്ന മലമ്പനി റിപ്പോര്‍ട്ട് ചെയ്ത് വരുന്നത്. സുഡാനില്‍ നിന്ന് കേരളത്തില്‍ എത്തിയ ജവാനിലാണ് ഈ രോഗം സ്ഥിരീകരിച്ചത്. ഫാല്‍സിപ്പാരം മലമ്പനിയുടെ അത്ര മാരകമല്ല ഓവേല്‍ കാരണമാകുന്ന മലമ്പനി. മറ്റ് മലമ്പനി രോഗങ്ങള്‍ക്ക് സമാനമായ ചികിത്സയാണ് ഓവേല്‍ കാരണമാകുന്ന മലമ്പനിക്കും നല്‍കുന്നത്. കേരളത്തില്‍ അപൂര്‍വമാണ് ഇത്തരം ജനുസില്‍പ്പെട്ട മലമ്പനി റിപ്പോര്‍ട്ട് ചെയ്യുന്നത്. സംസ്ഥാനത്ത് പൊതുവെ വെവാക്‌സ്, ഫാല്‍സിപ്പാറം എന്നീ രോഗാണുക്കളാണ് മലമ്പനിയ്ക്ക് കാരണമായി കണ്ടുവരുന്നത്.'
You may also like:Virat Kohli Anushka Sharma | ഗർഭിണിയായ ഭാര്യയ്ക്ക് ഒപ്പമിരിക്കാൻ അവധിയെടുത്ത കോലിയെ പ്രശംസിച്ച് സ്റ്റീവ് സ്മിത്ത് [NEWS]സ്പീക്കർ ശ്രീരാമകൃഷ്ണൻ സ്വർണ്ണക്കള്ളക്കടത്തുകാരെ സംരക്ഷിച്ചു: BJP സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ [NEWS] Local Body Elections 2020 | വോട്ട് ചെയ്യാൻ ഓടിയെത്തിയ മഞ്ജു വാര്യർ തിരിച്ചറിയൽ കാർഡ് എടുക്കാൻ മറന്നു; തിരിച്ചുപോയി വീണ്ടും എത്തി [NEWS]
സര്‍ക്കാരിന്റെ സുസ്ഥിര വികസന ലക്ഷ്യങ്ങളില്‍ ഒന്നായ മലമ്പനി നിവാരണലക്ഷ്യം കൈവരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരോഗ്യവകുപ്പ് സംസ്ഥാനത്ത് ശക്തമായി നടത്തി വരികയാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു. അന്യസംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ചു വരുന്നവരില്‍ പനിയുടെ ലക്ഷണം കാണുകയാണെങ്കില്‍ യാത്ര വിവരം യഥാസമയം ഡോക്ടറെ ധരിപ്പിക്കേണ്ടതാണ്. മലമ്പനി നിവാരണം പരിസര ശുചീകരണവുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ പൊതുജന സഹകരണം അത്യാവശ്യമാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
എന്താണ് മലമ്പനി?
ഒരു കൊതുകുജന്യ രോഗമാണ് മലമ്പനി. ഫൈലം പ്രോട്ടോസോവ വിഭാഗത്തില്‍, പ്ലാസ്‌മോഡിയം ജനുസില്‍പ്പെട്ട ഏകകോശ പരാദ ജീവികളാണ് മലമ്പനിക്ക് കാരണമാകുന്നത്. അനോഫിലസ് വിഭാഗത്തില്‍ പെട്ട പെണ്‍ കൊതുകുകള്‍ ആണ് മലമ്പനി പരത്തുന്നത്. വെവാക്‌സ്, മലേറിയേ, ഓവേല്‍, ഫാല്‍സിപ്പാറം, നോവേല്‌സി എന്നിങ്ങനെ അഞ്ച് തരം മലമ്പനികളാണുള്ളത്.
രോഗ ലക്ഷണങ്ങള്‍
രോഗാരംഭത്തില്‍ തലവേദന, പേശിവേദന, വിശപ്പില്ലായ്മ, മനംമറിച്ചില്‍, ഛര്‍ദി, ക്ഷീണം, തൊണ്ടവേദന മുതലായ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. കടുത്തതും ഇടവിട്ടുള്ളതുമായ പനിയാണ് മലേറിയയുടെ പ്രത്യേകത. കുളിരും വിറയലും തുടര്‍ന്നു പനിയും പ്രത്യക്ഷപ്പെടും. പിന്നീട് രോഗി നന്നായി വിയര്‍ക്കുമ്പോള്‍ ശരീരതാപം താഴുന്നു. നിശ്ചിത ഇടവേളയിലാണ് പനി വീണ്ടും വരിക. ഇടവിട്ടുണ്ടാകുന്ന ഈ പനിക്കിടയില്‍ രോഗിക്ക് മറ്റു രോഗലക്ഷണങ്ങളൊന്നും കാണുകയുമില്ല. പരിശോധനയില്‍ കരളിനും പ്ലീഹയ്ക്കും വീക്കം, വിളര്‍ച്ച എന്നിവയുണ്ടാകും. എന്നാല്‍ ഫാല്‍സിപ്പാറം മൂലമുള്ള മലേറിയയില്‍ മേല്‍പറഞ്ഞ കൃത്യമായ ഇടവേള കാണുകയില്ല. രക്ത സ്മിയര്‍ പരിശോധന, ആര്‍ഡിടി എന്നീ പരിശോധനകളിലൂടെ രോഗം സ്ഥിരീകരിക്കാം.
ചികിത്സ
എല്ലാ വിഭാഗത്തില്‍പ്പെട്ട മലമ്പനി രോഗങ്ങള്‍ക്കും അംഗീകൃത മാര്‍ഗരേഖ പ്രകാരമുള്ള ചികിത്സ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും, ആരോഗ്യ കേന്ദ്രങ്ങളിലും സൗജന്യമായി ലഭ്യമാണ്. അതിനാല്‍ മുന്‍കൂട്ടി കണ്ടുപിടിച്ചു ചികിത്സിച്ചാല്‍ രോഗം പൂര്‍ണമായി ഭേദമാക്കാനും, മറ്റുള്ളവരിലേയ്ക്ക് പകരുന്നത് തടയാനും സാധിക്കും.
രോഗപ്രതിരോധം
മലമ്പനിക്കെതിരെ ഫലപ്രദമായ വാക്‌സിനുകള്‍ ലഭ്യമല്ലാത്തതിനാല്‍ രോഗം വരാതിരിക്കാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുകയാണ് അഭികാമ്യം. രോഗം പരത്തുന്ന കൊതുകുകളെ നിയന്ത്രിക്കുകയാണ് ഏറ്റവും പ്രധാനം. കൊതുകുകള്‍ മുട്ടയിട്ടു വളരാന്‍ സാധ്യതയുള്ള ജലശേഖരങ്ങളെല്ലാം ഒഴിവാക്കുക. സെപ്റ്റിക് ടാങ്കുകള്‍ കൊതുകു കടക്കാതെ വലയുപയോഗിച്ച് മൂടുക.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kerala Health Minister KK shailaja, KK Shailaja, KK shailaja teacher, Malaria