കോട്ടയം ജില്ലാ പഞ്ചായത്തിലേക്ക് പൂഞ്ഞാർ ഡിവിഷനിൽ മൂന്ന് മുന്നണികളെയും ഞെട്ടിച്ച് പി സി ജോര്‍ജിന്റെ മകൻ ഷോണ്‍ ജോർജ്. പോസ്റ്റൽ വോട്ടുകൾ മാത്രം എണ്ണാൻ ബാക്കിയുള്ളപ്പോൾ യുഡിഎഫ് സ്ഥാനാർഥി വി.ജെ. ജോസഫിനെക്കാൾ 1930 വോട്ടുകൾക്ക് മുന്നിലാണ് ഷോൺ ജോർജ്. എൽഡിഎഫ് സ്ഥാനാർഥി മൂന്നാം സ്ഥാനത്തും ബിജെപി നാലാം സ്ഥാനത്തുമാണ്.
ഷോണ്‍ ജയിക്കുകയാണെങ്കിൽ, സംസ്ഥാനത്ത് ത്രിതല സംവിധാനം നിലവിൽ വന്നശേഷം ആദ്യമായാണ് മൂന്നു മുന്നണികൾക്കും പുറത്തുനിന്നുള്ളയാൾ വിജയിക്കുന്നത്.
Also Read-
തെരഞ്ഞെടുപ്പ് ഫലം മാണിയെ ചതിച്ചവർക്കുള്ള മറുപടി; ജോസ് കെ മാണി
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പൂഞ്ഞാറില്‍ മൂന്ന് മുന്നണികളെയും ഞെട്ടിച്ചാണ് സർവ സ്വതന്ത്രനായി നിന്ന പി.സി. ജോര്‍ജ് ഗംഭീര വിജയം നേടിയത്. പൊതു തെരഞ്ഞെടുപ്പ് രംഗത്ത് സ്ഥാനാർഥിയായി പുതുമുഖമാണെങ്കിലും എല്ലാവര്‍ക്കും സുപരിചിതനാണ് ഷോണ്‍ ജോര്‍ജ്. കന്നി തെരഞ്ഞെടുപ്പിലെ മിന്നും പ്രകടനത്തോടെ പിതാവിന്റെ പാതയിലൂടെയാണ് തന്റെയും യാത്രയെന്ന് ഷോൺ തെളിയിക്കുന്നു.
Also Read-
താമര ചിഹ്നത്തിൽ മത്സരിച്ച സിപിഎം മുൻ ഏരിയ സെക്രട്ടറി പി.എസ് സുമന് കൊല്ലത്ത് വിജയം
വിദ്യാര്‍ത്ഥി രാഷ്ട്രീയം മുതല്‍ 20 വര്‍ഷമായി തുടരുന്ന പൊതു പ്രവര്‍ത്തനം ചൂണ്ടിക്കാട്ടിയാണ് തന്റെ സ്ഥാനാര്‍ത്ഥിത്വം മക്കള്‍ രാഷ്ട്രീയത്തിന്റെ ഭാഗമല്ലെന്ന് ഷോണ്‍ ജോര്‍ജ് പറയുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇക്കുറി പി.സി. ജോര്‍ജ് മത്സരിക്കില്ലെന്നും, ഷോണ്‍ ജോര്‍ജ് പകരക്കാരനായി എത്തുമെന്നും അഭ്യൂഹം ഉണ്ടായിരുന്നു. എന്നാല്‍ അതിനു മുന്നേ ഷോണ്‍ മത്സര രാഷ്ട്രീയത്തില്‍ സജീവമാകുകയാണ്.
Also Read-
ഒളവണ്ണയിൽ ബുള്ളറ്റില്‍ വോട്ടഭ്യര്‍ത്ഥന നടത്തി വൈറലായ വിദ്യാർഥിനിക്ക് മിന്നും ജയം
ജനപക്ഷം രൂപംകൊണ്ട ശേഷം മലയോര മേഖലകളിലെ പഞ്ചായത്തുകളില്‍ പാര്‍ട്ടി കരുത്തു തെളിയിച്ചിരുന്നു. ജില്ലാ പഞ്ചായത്തിലെ പൂഞ്ഞാര്‍ ഡിവിഷന്‍ നിലവില്‍ ജന പക്ഷത്തിന്റെ സിറ്റിംഗ് സീറ്റാണ്. കഴിഞ്ഞ തവണ കേരള കോണ്‍ഗ്രസിന്‍റെ നിര്‍മല ജിമ്മിയെ 600 വോട്ടിനാണ് ജനപക്ഷം സ്ഥാനാര്‍ഥി ലിസി സെബാസ്റ്റ്യന്‍ ഇവിടെ പരാജയപ്പെടുത്തിയത്. പാലാ, പൂഞ്ഞാർ നിയോജക മണ്ഡലങ്ങൾ ഉൾപ്പെടുന്ന തലപ്പലം, തീക്കോയി, തലനാട്, മൂന്നിലവ്, പൂഞ്ഞാർ, തിടനാട്, മേലുകാവ് പഞ്ചായത്തുകളാണ് പൂഞ്ഞാർ ഡിവിഷനിലുള്ളത്. ജില്ലയിലെ തന്നെ ഏറ്റവും വലിയ ഡിവിഷനായ ഇവിടെ 80,000 അടുത്ത് വോട്ടർമാരുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.